
തിരുവനന്തപുരം: ഗണേഷ്കുമാര് ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയില്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ ആഞ്ഞടിച്ച് കെ.ബി. ഗണേഷ്കുമാര്. കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന മുഖവുരയോടെയാണ് അദ്ദേഹം നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസി(ബി)ന് മുന്നണിക്കകത്ത് തീര്‍ത്തും അവഗണനയെന്ന് പാര്‍ട്ടിയുടെ നിയമസഭാകക്ഷിനേതാവ് കൂടിയായ കെ.ബി. ഗണേഷ്കുമാര്. പ്രതിഷേധമോ പരാതിയോ അല്ല, വസ്തുതകള്‍ പറയുകയാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് പത്ത് മിനിറ്റോളം ഗണേശ് കുമാര്‍ പരിഭവങ്ങളുടെ കെട്ടഴിച്ചത്. എല്ലാവരും നിശ്ശബ്ദമായി കേട്ടിരുന്നതല്ലാതെ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. അതിന് ശേഷം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യോഗം അവസാനിക്കുകയും ചെയ്തു.
ഇടതുമുന്നണി സര്‍ക്കാരില്‍ നിന്ന് ആകെ പാര്‍ട്ടിക്ക് ലഭിച്ചത് മുന്നാക്ക വികസന കോര്‍പ്പറേഷന്റെ ചെയര്മാന് സ്ഥാനം മാത്രമാണ്. അതിനാകട്ടെ ഫണ്ട് പോലും ലഭിക്കുന്നില്ല. കാര്‍ ചെയര്മാന് സ്വന്തം നിലയ്ക്ക് ഉപയോഗിക്കുന്നതാണ്. ധനകാര്യവകുപ്പാകട്ടെ രാവിലെ 10ന് ഫണ്ട് അനുവദിച്ചുവെന്ന് പറയും 11ന് പിന്‍വലിക്കും. ആരോഗ്യവകുപ്പില്‍ നിന്നും തികഞ്ഞ അവഗണനയാണ്. താലൂക്കാശുപത്രിക്ക് മതിയായ പരിഗണനയില്ല.
തന്റെ മണ്ഡലമായ പത്തനാപുരത്ത് ഒരു പോലീസ് സ്റ്റേഷനോ മജിസ്ട്രേറ്റ് കോടതിയോ സര്‍ക്കാര്‍ അനുവദിച്ചില്ല. തങ്ങള്‍ എത്തിയതോടെ പത്തോളം പഞ്ചായത്ത് ഭരണസമിതികളാണ് ഇടതുമുന്നണിയിലെത്തിയതെന്ന് ഓര്‍ക്കണം.
സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കോര്‍പ്പറേഷനുകള്‍ പോലും നല്‍കിയില്ല. എന്‍.എസ്.എസുമായി ഏറ്റവുമടുപ്പമുള്ള നേതാവായ ബാലകൃഷ്ണപിള്ള, ശബരിമല വിവാദമുണ്ടായ വേളയില്‍ ഇടതുമുന്നണിക്കു വേണ്ടി വാദിച്ചുനടന്നു. ആ പരിഗണന പോലുമുണ്ടായില്ലെന്നും ഗണേശ് പരിഭവിച്ചു. രാജ്യസഭ പോലുള്ള ഒഴിവുകള്‍ ഇനിയുണ്ടാവുമ്പോഴെങ്കിലും പാര്‍ട്ടിക്ക് പരിഗണന ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






