
മുംബൈ: സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്കിയ സുപ്രീംകോടതി വിധിയില്‍ സന്തോഷിച്ച് ബിജെപി. സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസില്‍ നിന്നും അന്വേഷണം സിബിഐ യുടെ കയ്യിലേക്ക് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ബിജെപി നേതാക്കന്മാരുടെ പ്രതികരണം. പോലീസിനെ നയിച്ചിരുന്ന കറുത്ത കൈകള്‍ പുറത്തു വരട്ടെ പബ്ബും പാര്‍ട്ടികളുമായി നടന്നിരുന്നവര്‍ക്ക് ഇനി ജയില്‍ സമയം എന്നായിരുന്നു ബിജെപി യുടെ ആദ്യ പ്രതികരണം വന്നത്. സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വരട്ടെ എന്നാവശ്യപ്പെട്ടത് അനേകം ബിജെപി ആര്‍എസ്എസ് നേതാക്കളായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് 15,000 ലധികം മുംബൈക്കാര്‍ മരണമടയുമ്പോള്‍ പബ്ബും പാര്‍ട്ടികളും നടത്തി അനധികൃതമായി ആനന്ദിക്കുകയായിരുന്നു ഇവരെന്നും ഒടുവില്‍ നീതി ഉണ്ടായെന്നും പലരും പ്രതികരിച്ചു. സുശാന്തിന്റെ മരണത്തില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മുംബൈ പോലീസിനെ ആരും അനുവദിച്ചില്ല. അതുകൊണ്ടു തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പാഠം പഠിക്കട്ടെ എന്നും പറയുന്നു. രണ്ടു മാസമായിട്ടും മുംബൈ പോലീസിന് എഫ്ഐആര്‍ പോലും ഇടാന്‍ കഴിയാത്തപ്പോള്‍ സുശാന്തിന്റെ കുടുംബത്തിന് നീതി കിട്ടി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ച് പുറത്ത് പോകട്ടെ എന്നും പറഞ്ഞു. ബോളിവുഡിലെ രണ്ടു മരണത്തിലും ഒട്ടനേകം കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ഉദിച്ചു വരുന്ന ഒരു താരത്തിന്റെയും അയാളുടെ മാനേജരുടെയും മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫയലുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തില്‍ പോലീസ് കളിച്ചപ്പോള്‍ ഒടുവില്‍ സുപ്രീംകോടതി ശരിയായ തീരുമാനം എടുത്തു. ജൂണ്‍ 14 നായിരുന്നു മുംബൈയിലെ വീട്ടില്‍ സുശാന്ത് സിംഗ് രജപുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുശാന്തിന്റെ പിതാവ് പാറ്റ്നയില്‍ നല്കിയ പരാതിയില്‍ ബീഹാര്‍ പോലീസ് അന്വേഷിക്കാന്‍ എത്തിയിരുന്നെങ്കിലും പോലീസ് ഉന്നതനെ മഹാരാഷ്ട്ര പോലീസ് നിര്‍ബ്ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റിയത് വിവാദമായിരുന്നു. കേസ് പാറ്റ്നയില്‍ നിന്നും മുംബൈയില്‍ ആക്കണമെന്ന റിയയുടെ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തിന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് ബിജെപിയുടേയും സംഘപരിവാറിന്റെയും പ്രവര്‍ത്തകരായിരുന്നു.






