
നാട്ടിലൊരു ഭര്‍ത്താവും കുഞ്ഞുമുള്ളപ്പോള്‍ യെമനില്‍ നാട്ടുകാരനായ യുവാവിനെ വിവാഹം ചെയ്ത്, വഴക്കുണ്ടായപ്പോള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിലാക്കി ഒളിപ്പിച്ച് മുങ്ങിയ പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയ യെമന്‍ സനയിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുകയാണ്. ജീവിതത്തില്‍ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷയിലാണ് നിമിഷ. അതുകൊണ്ടു തന്നെ നിമിഷയുടെ വാട്സാപ് ഡിപിയില്‍ ഒരു ഉദയ സൂര്യന്റെ ചിത്രമാണ്.
പട്ടാളക്കാര്‍ വന്ന് തന്നെ ഏതു നിമിഷവും മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാമെന്ന ഭീതി മനസില്‍ നിറയെ ഉണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാര്‍ത്ത എത്തുമെന്ന പ്രതീക്ഷയിലാണ് അവള്.
ഏറെ സ്വപ്നങ്ങള്‍ കണ്ട് മറ്റൊരു നാട്ടിലെത്തി അവിടെ പീഡനങ്ങള്‍ സഹിച്ച്, കുറ്റവാളിയാക്കപ്പെട്ട് ഒടുവില്‍ മരണത്തിലേയ്ക്ക് പോകേണ്ടി വരുന്നതിന്റെ നിസഹായതയിലാണവര്‍. അപ്പീല്‍ കോടതി വധശിക്ഷ ശരിവച്ച 18 മുതല്‍ കരച്ചിലിലായിരുന്നു. നാട്ടിലൊരു ഭര്‍ത്താവും കുഞ്ഞുമുള്ളപ്പോള്‍ യെമനില്‍ നാട്ടുകാരനായ യുവാവിനെ വിവാഹം ചെയ്ത്, വഴക്കുണ്ടായപ്പോള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിലാക്കി ഒളിപ്പിച്ച് മുങ്ങിയവള്‍ എന്നാണ് നിമിഷയെപ്പറ്റി എല്ലാവര്ക്കും അറിയുന്ന കഥ. ഒരു സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് ഒരു പുരുഷന്റെ ഭാര്യയാക്കപ്പെട്ടത്, കൊലപാതകിയായത്, ഇപ്പോള്‍ വധശിക്ഷയ്ക്ക് ദിവസങ്ങള്‍ എണ്ണിക്കഴിയുന്ന നിമിഷയ്ക്ക് ഒരു കഥ പറയാനുണ്ട്. താന്‍ നേരിട്ട ചില ജീവിത യാഥാര്‍ഥ്യങ്ങള്‍. ''ഇനി മരിക്കാനാണു വിധിയെങ്കിലും സത്യം എല്ലാവരും അറിയണം. തന്നോട് ഒരിക്കലെങ്കിലും സംസാരിക്കാതെ, ആരൊക്കെയോ പറഞ്ഞ കഥകളാണ് നാട്ടില്‍ എല്ലാവരും അറിഞ്ഞത്. മറ്റാരും വിശ്വസിച്ചില്ലെങ്കിലും സത്യം എന്റെ അമ്മയും ഭര്‍ത്താവും വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് പലരും വിളിച്ചിരുന്നു. ഇപ്പോള്‍ ജീവിതത്തിലേയ്ക്കു തിരിച്ചു വരാനാകുമെന്ന ആത്മവിശ്വാസമുണ്ട്.. നിമിഷ ഒരു മാധ്യമത്തോട് മനസ്സു തുറന്നപ്പോള്‍...
'കോട്ടയം കുറുവിലങ്ങാട് നഴ്സിങ് പഠിച്ച ശേഷം 2008ലാണ് നഴ്സായി യെമനിലെത്തുന്നത്. എല്ലാ പെണ്‍കുട്ടികളെയും പോലെ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് അവസരം ലഭിച്ചപ്പോള്‍ ഇവിടേയ്ക്ക് എത്തിയതെന്ന്. സനയില്‍ ഒരു ക്ലിനിക്കിലായിരുന്നു ജോലി. മൂന്നു വര്‍ഷം ജോലി ചെയ്ത ശേഷം 2011 ല്‍ നാട്ടില്‍ തിരികെയെത്തി വിവാഹം കഴിച്ചു. 2012ല്‍ ഭര്‍ത്താവിനൊപ്പമാണ് വീണ്ടും സനയിലെത്തുന്നത്. അവിടെ അദ്ദേഹം വെല്‍ഡറായി ജോലി ചെയ്തെങ്കിലും സാമ്പത്തികമായി കാര്യമായ നേട്ടമില്ലാതായതോടെ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തുമായിരുന്ന തലാല്‍ അബ്ദു മഹ്ദി എന്ന യെമന്‍ പൗരനുമായി പരിചയത്തിലാകുന്നതും അദ്ദേഹത്തോട് ക്ലിനിക്ക് തുടങ്ങുന്ന കാര്യം സംസാരിക്കുന്നതും. അദ്ദേഹത്തിന്റെ കുടുംബവും ഇതേ ക്ലിനിക്കിലായിരുന്നു ചികിത്സ തേടിയിരുന്നത്. നല്ല പെരുമാറ്റവും മറ്റും ആയിരുന്നതിനാലും ഇത്തരത്തില്‍ സ്പോണ്‍സര്‍മാര്‍ വഴി ക്ലിനിക്കുകള്‍ തുടങ്ങുന്നത് അസാധാരണം അല്ലാത്തതിനാലും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. അദ്ദേഹവും താല്പര്യം അറിയിച്ചതോടെ നാട്ടിലെത്തി കുറച്ച് പണം സംഘടിപ്പിച്ച് മടങ്ങിയെത്താനായിരുന്നു തീരുമാനം.
നാട്ടിലേക്കു തിരിച്ചപ്പോള്‍ ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞ തലാലും കേരളം കാണാന്‍ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലെത്തുന്നത്. തന്നോടൊപ്പം വീട്ടില്‍ വരികയും പല സ്ഥലങ്ങള്‍ കാണാന്‍ പോകുകയും ചെയ്തു. ഇതിനിടെ വീട്ടില്‍ വന്നപ്പോള്‍ വിവാഹ ആല്‍ബം കാണിച്ചിരുന്നു. അതില്‍ നിന്ന് ഫോണില്‍ ചില ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ പ്രത്യേകിച്ച് അപാകതയൊന്നും തോന്നിയില്ല. തിരികെ അദ്ദേഹത്തോടൊപ്പം മടങ്ങിയപ്പോള്‍ ഭര്‍ത്താവ് കൂടെ വന്നിരുന്നില്ല. പകരം കടം വാങ്ങിയും മറ്റും പണം സ്വരൂപിക്കുകയായിരുന്നു അദ്ദേഹം. സനയില്‍ തിരികെ എത്തിയപ്പോള്‍ പഴയ ക്ലിനിക്കില്‍ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങി.
ഇതിനകം ആദ്യം ജോലി ചെയ്തിരുന്ന ക്ലിനികിലെ ഉടമ വഴക്കിനു വന്നു. അവര്‍ക്ക് വരുമാനം കുറഞ്ഞു എന്നായിരുന്നു പരാതി. ഇതോടെ ഒരു പ്രശ്നം പരിഹരിക്കാനായി ക്ലിനിക്കിന്റെ ഓഹരിയില്‍ ഒരു ഭാഗം അദ്ദേഹത്തിനു നല്കാന് തീരുമാനിച്ചു. കരാര്‍ എഴുതിയപ്പോള്‍ അറബിയില്‍ ആയിരുന്നതിനാല്‍ എന്താണ് എന്ന് വ്യക്തമല്ലായിരുന്നു. 33 ശതമാനം ഓഹരി പഴയ ക്ലിനിക് ഉടമയ്ക്ക് കൊടുത്തപ്പോള്‍ ബാക്കി 67 ശതമാനം തലാലിന്റെ പേരില്‍ എഴുതി. ഇത് പിന്നീട് അറബി പഠിച്ച ശേഷമാണ് തിരിച്ചറിയുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നെ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനാണ് എന്നായിരുന്നു മറുപടി.
ഈ സമയത്താണ് തലാലിന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയുന്നത്. ലഹരിക്ക് അടിമയായ അദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവന്‍ തലാല്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് ചോദ്യം ചെയ്യുന്നത്.
പിന്നെ ക്ലിനിക്ക് നടത്തിപ്പ് പ്രശ്നത്തിലായി. വഴക്കുണ്ടാകുമ്പോള്‍ ഓഫിസിലെത്തി ബുക്കില്‍ വെള്ളമൊഴിക്കുക, തുപ്പുക തുടങ്ങി പലകാര്യങ്ങളും ചെയ്തു. പണം മുഴുവന്‍ അദ്ദേഹം എടുക്കുന്ന കാര്യം ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ തമ്മില്‍ എന്തിനാണ് തര്‍ക്കം. രണ്ടു പേരും ഭാര്യയും ഭര്‍ത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നാട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ വിവാഹിതരായി എന്നായിരുന്നു അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത്. അത് അങ്ങനെയല്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചില ചിത്രങ്ങള്‍ കാണിച്ചെന്നായിരുന്നു പറഞ്ഞു. പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ക്ലിനിക്കിന്റെ ലാഭം സ്വര്‍ണമാക്കി ഒരു ലോക്കറില്‍ സൂക്ഷിച്ചു. പിന്നീട് ഇതും അദ്ദേഹം തട്ടിയെടുത്തു.
ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞപ്പോള്‍ ഇക്കാര്യം അടുത്തു താമസിക്കുന്ന ഒരു ഷെയ്ക്കിനോടു പറഞ്ഞു. അദ്ദേഹവും വിശ്വസിച്ചിരുന്നത് നാട്ടില്‍ പോയപ്പോള്‍ വിവാഹം കഴിച്ചു എന്നായിരുന്നു. ഇതോടെയാണ് സനയില്‍ ലോക്കല്‍ പൊലീസിനെ സമീപിച്ച് പരാതി അറിയിച്ചത്. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലില്‍ കിടന്ന് മറ്റാരുടെയോ സഹായത്തില്‍ അദ്ദേഹം വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കോടതിയില്‍ വിവാഹ ഫോട്ടോ എന്ന പേരില്‍ ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഞങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭര്‍ത്താവിനെ വിളിച്ച് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 20 സിംകാര്‍ഡെങ്കിലും അതിനു വേണ്ടി എടുത്തു. അദ്ദേഹം അതെല്ലാം ഒടിച്ച് നശിപ്പിച്ചു.
ജയിലില്‍ നിന്ന് പുറത്തു വന്ന് അദ്ദേഹത്തിന്റെ വീടുകാരോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ ചേട്ടന്റെ വീട്ടില്‍ പോയി തര്‍ക്കിച്ചപ്പോള്‍ അവര്‍ നിര്‍ബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തി. കൂടെ താമസിക്കേണ്ടി വന്നു. ഇതിനിടെ പാസ്പോര്ട് അദ്ദേഹം സ്വന്തമാക്കി. മാനസികമായും ശാരീരികമായും പീഡനങ്ങളായിരുന്നു പിന്നെ. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വീട്ടിലിരുന്ന് കൂട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിര്‍ബന്ധിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ ഉപദ്രവം ശക്തമായി. പാതിരാത്രിയിലും വീട്ടില്‍ നിന്ന് ഇറങ്ങി ഓടേണ്ട സാഹചര്യങ്ങളുണ്ടായി. പലപ്പോഴും അയല്‍വാസികളാണ് തന്നെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചിട്ടുള്ളത്. മണിക്കൂറുകളോളം മറ്റൊരു രാജ്യത്ത് റോഡരികില്‍ അര്‍ധരാത്രികള്‍ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അവരുടെ കൂട്ട ആക്രമണത്തിന് അനുവദിച്ചു കൊടുത്തില്ലെന്നതു മാത്രമാണ് ആശ്വാസം. നീ എന്താണ് എന്റെ താല്പര്യങ്ങള്ക്ക് വഴങ്ങാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നിങ്ങള്‍ എന്റെ ഭര്ത്താവല്ലാത്തതുകൊണ്ട് എന്നായിരുന്നു മറുപടി. നീ എന്റെ ഭാര്യയാണ്, പറയുന്നത് അനുസരിച്ചേ പറ്റൂ, അല്ലെങ്കില്‍ ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞായിരുന്നു പിന്നെ ഉപദ്രവം. ഇവരുടെ പക്കല്‍ എപ്പോഴും ഒരു ചെറിയ കത്തിയുണ്ടാകാറുണ്ട്. അതുവച്ച് കൈയ്യില്‍ മുറിവേല്‍പ്പിച്ചു. ഞരമ്പ് മുറിഞ്ഞ് ചോരയൊലിച്ചു. ചോര ചീറ്റുന്നതു കണ്ട് ബാത്ത് റൂമിലേയ്ക്ക് തള്ളിയിട്ടു. അവിടെ നിന്ന് രക്ഷപെട്ട് ക്ലിനിക്കിലെത്തി സ്വന്തമായി മരുന്നു കുത്തി വച്ച് സ്റ്റിച്ചിട്ടതുകൊണ്ടാണ് അന്ന് എന്റെ ജീവന് രക്ഷപെട്ടത്.
ഇതിനിടെ പലപ്രാവശ്യം അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നു. ജയിലില്‍ പോയി പാസ്പോര്ട് തരാന്‍ ഒരുപാട് തവണ കരഞ്ഞ് അപേക്ഷിച്ചു. തന്റെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ട്, അത് എടുക്കാന്‍ ഒറിജിനല്‍ പാസ്പോര്ട് വേണമെന്നു കള്ളം പറഞ്ഞു നോക്കി. എന്നിട്ടും ഒരു രക്ഷയുമില്ല. ഇതോടെ പാസ്പോര്ട് നഷ്ടമായെന്നു കാണിച്ച് എംബസിയെ സമീപിച്ചപ്പോള്‍, പത്രപ്പരസ്യം നല്കി അപേക്ഷ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതും നടക്കാതെ വന്നതോടെ നിരാശയിലായപ്പോഴാണ് ജയിലില്‍ വരുമ്പോള്‍ കാണാറുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് സഹായിക്കാം എന്നേറ്റത്. ഇദ്ദേഹത്തെ അനസ്തേഷ്യ നല്കി ബോധം കെടുത്തി നല്കിയാല് വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏല്പിച്ചും ഭീഷണിപ്പെടുത്തിയും ഡിവോഴ്സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്പോര്ട് തിരികെ വാങ്ങാമെന്നുമായിരുന്നു തീരുമാനം. ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന തന്റെ സങ്കടം കാണാറുള്ള ഹനാന് എന്ന യുവതിയും ഇക്കാര്യത്തില്‍ സഹായിക്കാമെന്നു പറഞ്ഞു.
ഇതിനിടെയാണ് അദ്ദേഹത്തിന് യൂറിന്‍ ഇന്‍ഫെക്ഷനാണ്, മരുന്നു വേണമെന്നു പറയുന്നത്. ഇത് അവസരമായി എടുത്താണ് മയങ്ങുന്നതിനുള്ള മരുന്നു കുത്തി വയ്ക്കുന്നത്. ആദ്യം മരുന്നു കുത്തി വച്ചപ്പോള്‍ ഇദ്ദേഹം ലഹരി ഉപയോഗിക്കുന്നതിനാല്‍ കാര്യമായി ഏറ്റില്ല. ഇതോടെ കുറച്ചു കൂടി കൂടിയ മരുന്നു കുത്തിവച്ചു. ഈ സമയം ഇയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു താഴെ വീണു. ബോധം കെട്ടു പോയി. പള്‍സ് നോക്കിയപ്പോള്‍ ഇല്ലെന്നു മനസിലായി. ഇതു കണ്ട് ഭയന്നു പോയി. എന്തു ചെയ്യണമെന്ന് അറിയാതെയായി. അപ്പോഴാണ് പിരിമുറുക്കം കുറയ്ക്കാനുള്ള രണ്ട് ഡോസ് മരുന്നെടുത്തു കഴിച്ചത്. ഇതോടെ അര്‍ധബോധാവസ്ഥയിലായി. മാനസിക നിലയിലും പ്രശ്നമുണ്ടായി. താഴെ താമസിച്ചിരുന്ന ഹനാനോട് കാര്യങ്ങള്‍ പറഞ്ഞു. തനിക്കു ബോധമില്ലാതിരുന്നതിനാല്‍ ഹനാനാണ് പിന്നെ കാര്യങ്ങള്‍ ചെയ്തത്.
അദ്ദേഹത്തിന്റെ മൃതദേഹം ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഒളിപ്പിക്കാനായിരുന്നു പരിപാടി. സംഗതി അറിഞ്ഞതോടെ സഹായിക്കാമെന്നേറ്റ ജയില്‍ ഉദ്യോഗസ്ഥനും കൈമലര്‍ത്തി. സ്വന്തമായി വാഹനത്തില്‍ കൊണ്ടു പോകാന്‍ സാധിക്കാത്തതിനാല്‍ അവള്‍ക്കു തോന്നിയ ബുദ്ധിയാണ് കഷണങ്ങളാക്കി വാട്ടര്‍ടാങ്കില്‍ ഒളിപ്പിക്കുക എന്നത്. മൂന്നു ദിവസം കഴിഞ്ഞാണ് എനിക്ക് ബോധം കിട്ടിയത്. ഇതോടെ വാട്ടര്‍ടാങ്കില്‍ നിന്ന് മണം വന്നു തുടങ്ങി. അങ്ങനെയാണ് സ്ഥലം വിട്ട് മാരിഫ് എന്ന സ്ഥലത്തെത്തുന്നതും ഒരു മാസം ഒളിവില്‍ താമസിച്ചതും. ഇതെല്ലാം നടക്കുന്നത് 2017 ജൂലൈയിലാണ്. വൈകാതെ തന്നെ ഹനാന് അറസ്റ്റിലായിരുന്നു. ഓഗസ്റ്റിലാണ് ഞാന്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലായതോടെ നാട്ടില്‍ വാര്‍ത്തകള്‍ പരന്നു.
ജയിലില്‍ തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമന്‍ പൗരന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. അവിടെ നിന്നു വന്ന വാര്‍ത്തകളും ആ രീതിയിലാകുകയായിരുന്നു. ഇതിനിടെ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഒടുവില്‍ ജഡ്ജി തന്നെ ഇടപെട്ട് ഒരു ജൂനിയര്‍ അഭിഭാഷകനെ തനിക്ക് വേണ്ടി നിയോഗിച്ചു. അദ്ദേഹമാകട്ടെ വേണ്ട രീതിയില്‍ കേസ് കൈകാര്യം ചെയ്തതുമില്ല. ഇതിനിടെ ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സഹായിച്ച ജയില്‍ ഉദ്യോഗസ്ഥന് ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ 18ന് കോടതി കേസില്‍ വിധി പറഞ്ഞു. കുറ്റക്കാരിയാണെന്നു കണ്ടെത്തി വധശിക്ഷയാണ് വിധി.
അപ്പീല്‍ നല്‍കുന്നതിന് 15 ദിവസത്തെ കാലാവധിയുണ്ട്. ഇതിനായി അഫിഡവിറ്റ് സമര്‍പ്പിക്കണം. സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ ഈ കുറഞ്ഞ ദിവസം കൊണ്ട് എന്തുചെയ്യാനാകുമെന്നറിയില്ല. നാട്ടില്‍ നിന്ന് സഹായിക്കാമെന്നു പറഞ്ഞ് പലരും മുന്നോട്ടു വന്നിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ചോരപ്പണമായി 70 ലക്ഷം നല്കിയാല് ജീവന് തിരികെ കിട്ടുമെന്ന് പറയുന്നു. അതും അപ്പീല്‍ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിനു വേണ്ടി പലരുടെ മുന്നിലും കൈനീട്ടിയിട്ടുണ്ട്. സഹായിക്കാമെന്നു പറഞ്ഞ് നാട്ടില്‍ നിന്ന് ചിലര്‍ വിളിച്ചിരുന്നു. അതു മാത്രമാണ് ഇപ്പോഴുള്ള പ്രതീക്ഷ.
300 സ്ത്രീകളും 60 കുട്ടികളുമുള്ള ജയിലിലാണ് ഇപ്പോഴുള്ളത്. തന്നെ സഹായിച്ചതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട യെമന്‍കാരി ഹനാന് ജയിലിലുണ്ട്. ഇടയ്ക്ക് കണ്ട് പരസ്പരം സങ്കടം പങ്കുവയ്ക്കാറുണ്ട്. ജയിലിലെ സ്ത്രീകള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാല്‍ അവരെ സഹായിക്കും. കോവിഡ് പലര്‍ക്കും പിടിച്ചെങ്കിലും ജയില്‍ അധികൃതരെ കാര്യങ്ങള്‍ അറിയിച്ച് കൃത്യസമയത്ത് ഇടപെടല്‍ നടത്തിയതു കൊണ്ട് കാര്യമായ വ്യാപനം ഉണ്ടായില്ല.
ഈ സമയം സാനിറ്ററി മാസ്കിനും പിപിഇ കിറ്റിനും എംബസിയില്‍ അപേക്ഷിച്ചിരുന്നു. അതും ലഭിച്ചില്ല. എന്നിരുന്നാലും രോഗം പിടികൂടിയില്ല. ഇതിനിടെ ജയിലിലെ തന്റെ സേവനം മാനിച്ച് അവര്‍ ഇടപെട്ട് സര്‍ക്കാരില്‍ അറിയിച്ചാണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. അതും ടച്ച് ഫോണായതിനാല്‍ വാട്സാപ്പിലും ഐഎംഒയിലും വീട്ടില്‍ വിളിച്ച് സംസാരിക്കാറുണ്ട്. രാവും പകലും പ്രാര്‍ഥനകളുമായാണ് ഇപ്പോള്‍ കഴിയുന്നത്. വധശിക്ഷയ്ക്ക് വിധിച്ചതറിഞ്ഞ് കഴിഞ്ഞ ദിവസം വരെ കരഞ്ഞാണ് കഴിച്ചു കൂട്ടിയത്. നാട്ടില്‍ ചിലര്‍ സഹായിക്കാമെന്ന് ഏറ്റതോടെ പ്രാര്‍ഥനയോടെ കഴിയുകയാണ്. ഭര്‍ത്താവിനെയും അമ്മയെയും വിളിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 10,000 രൂപ പോലും എടുക്കാനില്ലാത്ത അദ്ദേഹം എങ്ങനെ 70 ലക്ഷം തന്ന് തന്റെ ജീവന് രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുക. ക്ലിനിക്കിനു വേണ്ടി ചെലവഴിച്ച പണം നഷ്ടമായതോടെ സാമ്പത്തികമായി അദ്ദേഹം ഏറെ തകര്‍ന്നു. ഫോണില്‍ ബാലന്‍സ് കയറ്റി തന്നെ വിളിക്കാന്‍ പോലും സാധിക്കാത്തത്ര ബുദ്ധിമുട്ടിലാണ് അദ്ദേഹം. എന്നാലും ശുഭപ്രതീക്ഷയോടെ ഉദയ സൂര്യന് മുന്നില്‍ മായാതെയുണ്ട്.






