
തനിക്കെതിരേ നടക്കുന്നത് മാധ്യമങ്ങളുടെയും ജനങ്ങളുടെയും വിച്ച് ഹണ്ടെന്ന് ബോളിവുഡ് നടിയും ആത്മഹത്യ ചെയ്ത യുവനടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നടിയും കാമുകിയുമായ റിയാ ചക്രബര്‍ത്തി. സുശാന്തിന് പിന്നില്‍ ആരൊക്കെയോ ഉണ്ടായിരുന്നതായും അവരൊക്കെ ചേര്‍ന്ന് ഇപ്പോള്‍ തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
സത്യസന്ധനായ ഒരു യുവാവിനെ പ്രണയിച്ചു എന്ന കുറ്റത്തിന് സ്വയം പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത വിധം തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. മുംബൈയില്‍ ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഏറ്റവും 'സെന്‍സേഷനല്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട് അഭിമുഖത്തിലാണ് താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റുവം വലിയ വിവാദത്തിന് യുവനടി മറുപടി നല്‍കിയത്.
സുശാന്തിന് പിന്നില്‍ ആരൊക്കെയോ ഉണ്ടായിരുന്നു?
സുശാന്തിന് പിന്നില്‍ ആരൊക്കേയോ ഉണ്ടായിരുന്നതായി ഞാന്‍ എന്നും സംശയിച്ചിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നോ സുശാന്ത് എന്ന സംശയം തോന്നിയിട്ടുണ്ട്. സുശാന്ത് പലപ്പോഴും 'ടാര്‍ഗറ്റ്' ചെയ്യപ്പെട്ടിരുന്നു. 'ചിഛോരെ' പോലൊരു മികച്ച സിനിമയുമായി ബന്ധപ്പെട്ട് ബാക്കി എല്ലാവര്ക്കും അംഗീകാരം ലഭിച്ചിട്ടും അതിലെ അഭിനയത്തിന് ഒരു നോമിനേഷന് പോലും സുശാന്തിന് ലഭിച്ചില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും എനിക്കും സംശയം ഉണ്ടായിരുന്നു. ആരോ പിന്നിലുണ്ടെന്ന് സുശാന്തും സംശയിച്ചിരുന്നു. പലരോടും സഹായം തേടിയെങ്കിലും ബോളിവുഡില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
സുശാന്തുമായി ആദ്യം കാണുന്നത് യാശ്രാജ് സ്റ്റുഡിയോയില്‍ വെച്ച് ആദ്യം സുഹൃത്തുക്കള്‍ പിന്നീട് പ്രണയം
സൗഹൃദവും പരസ്പര വിശ്വാസവുമായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് സുശാന്ത്. 2013ല്‍ യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചാണ് സുശാന്തിനെ ആദ്യമായി കാണുന്നത്. അന്ന് എന്റെ ആദ്യ സിനിമ ഇറങ്ങിയിരുന്നു. സുശാന്തിന്റെ 'കൈ പോ ചെ' ഇറങ്ങാനിരിക്കുകയായിരുന്നു. പിന്നീട് ഞങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. 2019 ഏപ്രില്‍ 30ന് ഒരു പാര്‍ട്ടിക്കിടെ ആയിരുന്നു സുശാന്ത് ഇഷ്ടം തുറന്നു പറഞ്ഞത്. വിവാഹത്തെപ്പറ്റിയൊന്നും നിലവില്‍ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയില്ലായിരുന്നു. പക്ഷേ ഇരുവരും ദീര്‍ഘകാല ബന്ധം ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ ദമ്പതികളെ പോലെയാണ് കഴിഞ്ഞിരുന്നത്.
സുശാന്ത് ഒപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ജീവിതം ഇങ്ങെനയായി മാറുമെന്നും കരുതിയില്ല. രാവിലെ എഴുന്നേറ്റ് മാതാപിതാക്കള്‍ക്ക് ഒപ്പം സാധാരണ പോലെ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നതാണ് ഇപ്പോഴത്തെ ഏക ആഗ്രഹം. എന്റെ കുടുംബത്തിന്റെ ജീവിതം കൂടി ഇതിലുണ്ടെന്ന് ആരും ഓര്‍ക്കുന്നില്ല. ജൂണ്‍ 14നായിരുന്നു സുശാന്തിന്റെ മരണം. കുറച്ചു കാലം ഞാന്‍ നിശബ്ദയായിരുന്നു. എന്നാല്‍ സുശാന്ത് എന്റെ സ്വപ്നത്തില്‍ വന്നു പറഞ്ഞു. 'നീ സത്യം തുറന്നു പറയൂ. എന്തായിരുന്നു നമ്മുടെ ബന്ധമെന്ന് ലോകത്തോട് വിളിച്ചു പറയൂ...' എന്ന്.
മഹേഷ് ഭട്ട് പിതാവിനെ പോലെ
ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ട് തനിക്ക് അച്ഛനെപ്പോലെയാണ്. തന്നെ സ്വന്തം കുട്ടിയോട് എന്ന വണ്ണമാണ് അദ്ദേഹം കരുതിയിരുന്നത്. അദ്ദേഹത്താട് ഉപദേശം തേടിയിരുന്നു. പ്രതിസന്ധിയില്‍ എന്തു ചെയ്യുമെന്നു ചോദിച്ചു? സ്വന്തം പിതാവിനെപ്പറ്റി ചിന്തിക്കാനാണു പറഞ്ഞത്. തകരരുത് എന്നും വിഷാദത്തിലേക്ക് വീണു പോകരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഇതെല്ലാം കാമുകനും കാമുകിയുമായുള്ള ചാറ്റായിട്ടായിരുന്നു ചിത്രീകരിക്കപ്പെട്ടത്. മഹേഷും സുശാന്തും തമ്മിലുള്ള ബന്ധവും മികച്ചതായിരുന്നു. മഹേഷുമായുള്ള ബന്ധത്തെപ്പറ്റി സുശാന്ത് ട്വീറ്റ് വരെ ചെയ്തിട്ടുണ്ട്.
ബൈപോളര്‍ ഡിസോഡര്‍ സുശാന്തിന് ലോക്ഡൗണോടെ ശക്തമായി, സിനിമ വിടാന്‍ സുശാന്ത് ആഗ്രഹിച്ചിരുന്നു
ഒരു ഘട്ടത്തില്‍ സിനിമ പൂര്‍ണ്ണമായും വിട്ടു പോകാന്‍ സുശാന്ത് ആഗ്രഹിച്ചിരുന്നു. മുംബൈയിലെ തിരക്കേറിയ ജീവിതമൊന്നും സുശാന്തിന് ഇഷ്ടമില്ലായിരുന്നു. ആറു മാസത്തിനിടെ ഒരു പടം ചെയ്യും, പിന്നെ മാറി നില്‍ക്കുമെന്നാണു പറഞ്ഞത്. കൂര്‍ഗില്‍ ഒരു വീട് അന്വേഷിക്കുന്നുണ്ടായിരുന്നു സുശാന്ത്. 2020 മേയ് മധ്യത്തോടെയാണ് ബൈപോളര്‍ ഡിസോഡറിന്റെ ലക്ഷണങ്ങള്‍ സുശാന്തില്‍ കണ്ടു തുടങ്ങിയത്. ലോക്ഡൗണോടെ അതു ശക്തമായി. ജൂണ്‍ 3ന് സൈക്യാട്രിസ്റ്റിനെ വിളിച്ചു. സുശാന്ത് വിഷാദത്തിലേക്ക് വീഴാന്‍ തുടങ്ങി. മരുന്ന് കഴിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. എന്നെ വീട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ സുശാന്ത് ശ്രമിച്ചു. നിന്റെ മാനസികാവസ്ഥ ശരിയല്ലെങ്കില്‍ എന്നെ എങ്ങനെ സഹായിക്കുമെന്നായിരുന്നു ചോദ്യം?
ജൂണ്‍ എട്ടിന് എനിക്കൊരു തെറപ്പിയുണ്ടായിരുന്നു. അന്ന് സഹോദരി നീതു വരുമെന്നു പറഞ്ഞു. സഹോദരി വന്നാല്‍ തിരികെ വീട്ടിലേക്കു പോകാമെന്നു പറഞ്ഞു നോക്കിയെങ്കിലും എന്നോടു വീട്ടിലേക്കു പോകാനാണ് സുശാന്ത് പറഞ്ഞത്. ഞാന്‍ തകര്‍ന്നു പോയിരുന്നു. ഈ ഘട്ടത്തില്‍ മഹേഷ് ഭട്ടിന് അയച്ച വാട്സാപ് സന്ദേശങ്ങളാണ് ചോര്‍ന്നത്. സുശാന്തിന്റെ അതേ പ്രശ്നത്തിലായിരുന്നു ഞാനും. എന്നിട്ടും സുശാന്ത് എന്നോട് വീടു വിട്ടു പോകാന്‍ പറഞ്ഞതാണ് ഏറെ ദുഃഖിപ്പിച്ചത്.
ഞാനൊരു നഴ്സിനെയും അമ്മയെയും പോലെയായിരുന്നു സുശാന്തിന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ വരെ ഒഴിവാക്കിയാണ് ഒപ്പം നിന്നത്. ഡിപ്രഷന്റെ ഭാഗമായുള്ള ഉത്ക്കണ്ഠ ഇടയ്ക്കിടെ സുശാന്തിന് വരാറുണ്ട്. അതിനു മികച്ച ആശുപത്രികളിലാണു ചികിത്സ തേടിയത്. മരുന്നിന്റെയും ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ സഹോദരിക്കും നല്‍കിയിരുന്നു. ഡോക്ടര്‍മാരെ സുശാന്താണു തിരഞ്ഞെടുത്തത്. ഒരാഴ്ച 25 മരുന്നു കുറിപ്പ് വരെ കിട്ടിയിട്ടുണ്ട്. 2013 - 19 സമയത്ത് ഡോക്ടര്‍മാരെ കണ്ടോയെന്ന് അറിയില്ല. ഞാനൊരിക്കലും അദ്ദേഹത്തിന് മരുന്ന് നിര്‍ദേശിച്ചിട്ടില്ല. എപ്പോഴും പക്ഷേ ഡിപ്രഷനില്‍ കുരുങ്ങിയില്ല സുശാന്ത്. 2019 ഡിസംബറില്‍ എല്ലാം ശരിയായതാണ്. അന്ന് ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് അയച്ച സന്ദേശങ്ങളെല്ലാം മുംബൈ പൊലീസും ഇഡിയും പരിശോധിച്ചതുമാണ്. അവ സിബിഐക്കും നല്‍കും.
സുശാന്തിന്റെ സമ്പത്ത് കൊള്ളയടിച്ചിട്ടില്ല
പണം ചെലവാക്കി തികച്ചും രാജകീയമായിട്ടായിരുന്നു സുശാന്തിന്റെ ജീവിതം. ഞങ്ങള്‍ ദമ്പതികളെപ്പോലെയാണു കഴിഞ്ഞത്. അതിനാല്‍ത്തന്നെ ആ സമയം എനിക്കു വേണ്ടി പണം ചെലവാക്കുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ അത് സാമ്പത്തികമായി മുതലെടുപ്പായിരുന്നു എന്ന ആക്ഷേപം അംഗീകരിക്കാനാകില്ല. ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന്് സ്ഥാപിച്ച കമ്പനിയില്‍ മൂവരും തുല്യ തുകയാണ് നിക്ഷേപിച്ചത്. എന്റെയും സഹോദരന്റെയും നിക്ഷേപം നടത്തിയത് ഞാനായിരുന്നു. സഹോദരന് ജോലിയില്ലാത്തതിനാല്‍ അതിന്റെ പണം ഞാന്‍ നല്കി.
ഞാനും സഹോദരനും ഉള്‍പ്പെട്ട രണ്ടു കമ്പനികളിലേക്ക് പണം വരികയോ പോവുകയോ ചെയ്തിട്ടില്ല. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിക്ക് റിയാലിറ്റിക്സ് എന്ന് പേരിട്ടത് സുശാന്തായിരുന്നു. ഞങ്ങളുടെ യൂറോപ്യന്‍ പര്യടനത്തില്‍ സഹോദരന് ഉള്‍പ്പെട്ടതും സുശാന്ത് പറഞ്ഞിട്ടാണ്. പാരിസില്‍ എനിക്കൊരു പരസ്യ ഷൂട്ട് ഉണ്ടായിരുന്നു. ബന്ധപ്പെട്ട വസ്ത്രകമ്പനി വിമാന ടിക്കറ്റും താമസവും ശരിയാക്കി. എന്നാല്‍ അത് യൂറോപ്യന്‍ ട്രിപ്പാക്കി മാറ്റിയത് സുശാന്തായിരുന്നു. തുടര്‍ന്ന് എല്ലാ ചെലവും സുശാന്ത് വഹിച്ചു. 2013 ലെ ഈ യാത്രയിലാണ് സുശാന്തിന്റെ വിഷാദരോഗത്തിന്റെ ശരിയായ വശം ഞാന്‍ മനസ്സിലാക്കിയത്. വിമാനം പോലെ അടച്ചുപൂട്ടിയ ഇടങ്ങളെ ഭയക്കുന്ന 'ക്ലോസ്ട്രോഫോബിയ' എന്ന പ്രശ്നമുണ്ടായിരുന്നു സുശാന്തിന്. അതു പരിഹരിക്കാന്‍ യാത്രയ്ക്കു മുന്‍പ് മരുന്നും പതിവായിരുന്നു.
സുശാന്തിന്റെ പേരില്‍ ആഡംബര ബംഗ്ലാവ് വാങ്ങിയെന്നത് നുണയാണ്. എന്റെ പേരിലുള്ള ഭൂമികളില്‍ ഒന്ന് ഞാന്‍ സുശാന്തിനെ കാണുന്നതിനേക്കാളും മുന്‍പ് വാങ്ങിയതാണ്. എന്റെ അദ്ധ്വാനഫലത്തിനൊപ്പം ബാങ്ക് വായ്പയും എടുത്തായിരുന്നു അത് വാങ്ങിയത്. എല്ലാറ്റിന്റെയും രേഖകളുണ്ട്. എന്റെയോ കുടുംബാംഗങ്ങളുടെയോ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും സുശാന്തിന്റെ അക്കൗണ്ടില്‍നിന്നു വന്നിട്ടില്ല. ഒരിക്കല്‍ ഞാന്‍ 35,000 രൂപ സുശാന്തിന്റെ അക്കൗണ്ടിലേക്കിട്ടുണ്ട്. എന്റെ മെയ്ക്കപ്പിനും ഹെയര്‍ സ്റ്റൈലിസ്റ്റിനും കൊടുത്ത പണം ഞാന്‍ തിരികെ നല്‍കിയതാണ്. എന്നോടുള്ള സ്നേഹം കൊണ്ടാണ് സുശാന്ത് അങ്ങിനെ ചെയ്തതെങ്കിലും അത് ശരിയല്ലെന്ന് എനിക്ക് തോന്നി.
സുശാന്തിനെ ഞാന്‍ നിയന്ത്രിച്ചിരുന്നെങ്കില്‍ പഞ്ചാബില്‍ എത്തിയ അദ്ദേഹത്തെ വീട്ടുകാര്‍ എന്തുകൊണ്ടു തടഞ്ഞുവെച്ചില്ല?
സുശാന്തിനെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്നാണ് ആക്ഷേപം. എങ്കില്‍ ചണ്ഡീഗഡിലെ വീട്ടിലേക്ക് ഇടയ്ക്കിടെ പോയിരുന്ന സുശാന്തിനെ വീട്ടുകാര്‍ എന്തുകൊണ്ട് തടഞ്ഞു നിര്‍ത്തിയില്ല? രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിതാവുമായി കുട്ടിക്കാലം മുതല്‍ സുശാന്ത് നല്ല ബന്ധത്തില്‍ അല്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം പിതാവിനെ സുശാന്ത് കണ്ടിട്ടേയില്ല. അമ്മയെ പക്ഷേ ഏറെ ഇഷ്ടമായിരുന്നു. അവരുടെ മരണം താങ്ങാനായില്ല. സുശാന്തിന്റെ 16 ാം വയസ്സിലായിരുന്നു അത്. ആ മരണമാകാം ഡിപ്രഷനിലേക്കു നയിച്ചത്.
സുശാന്തിന്റെ സഹോദരി ലൈംഗികമായി ദുരുപയോഗത്തിന് ശ്രമിച്ചു
2019 ഏപ്രിലില്‍ സഹോദരി പ്രിയങ്ക വീട്ടില്‍ വന്നിരുന്നു. മദ്യാപാനിയായിരുന്ന അവര്‍ എനിക്കിഷ്ടമില്ലാത്ത പലയിടത്തേക്കും കൊണ്ടുപോകാന്‍ ശ്രമിച്ചു. മദ്യപിച്ച് ഒരു രാത്രി എന്നെ ദുരുപയോഗം ചെയ്യാന്‍ പോലും ശ്രമിച്ചു. പിറ്റേന്ന് ഞാന്‍ ഷൂട്ടിങ്ങിനു പോയപ്പോഴാണ് സുശാന്തിന്റെ സന്ദേശം ലഭിച്ചത്. പ്രിയങ്കയുമായി തര്‍ക്കമായെന്നായിരുന്നു അത്.
സുശാന്തിന്റെ സഹോദരി നീതു മഹാരാഷ്ട്രയില്‍ താമസിക്കുന്ന വിവരം തനിക്ക് അറിയില്ലായിരുന്നു. കുടുംബാംഗങ്ങളുമായി പലപ്പോഴും ഞാന്‍ നല്ല ബന്ധത്തിനു ശ്രമിച്ചിരുന്നു. പലപ്പോഴും സഹോദരിയെ വിളിച്ച് സുശാന്ത് കരഞ്ഞിട്ടുണ്ടെന്നാണു പറയുന്നത്. എന്തുകൊണ്ടവര്‍ സഹോദരനെ തേടി വന്നില്ല? എന്തുകൊണ്ട് ചണ്ഡിഗഡില്‍ പിടിച്ചു നിര്‍ത്തിയില്ല?