
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നതിനിടയില്‍ ഒരിക്കല്‍ നേരിട്ട മീ ടൂ വിവാദം പോലും സുശാന്തിനെ ശക്തമായി ബാധിച്ചിരുന്നതായി കാമുകി റിയ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് ഒന്നൊന്നായി മറുപടിയുമായി എത്തുകയാണ് റിയാ ചക്രബര്‍ത്തി.
ദില്‍ ബേച്ചാര എന്ന സുശാന്തിന്റെ അവസാന ചിത്രത്തിലെ നായികയായ സഞ്ജന സാംഘ്വി എന്ന നടി 2018 ലാണ് സുശാന്തിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ചത്. എന്നാൽ ഒന്നര മാസം കഴിഞ്ഞപ്പോൾ നടി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടി അതൊരു ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്നും റിയ പറയുന്നു.
രോഹിണി അയ്യർ എന്ന വനിതയുമായും സുശാന്തിന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായി റിയ പറയുന്നു. ഇവർ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു. രോഹിണിയെ സുശാന്ത് റിയയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ കഴിയും മുമ്പ് തന്നെ ഇവര്‍ റിയയോട് മിണ്ടുന്നത് അവസാനിപ്പിച്ചു. ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു വലിയ ചിത്രമാണെങ്കില്‍ ആരോപണം ഉയര്‍ത്തും. ഏറെ കഴിഞ്ഞാണ് വിശദീകരണവുമായി എത്തുന്നത്. ഈ കാലതാമസം എന്തിനായിരുന്നെന്ന് അന്വേഷിക്കണം.
ആരോപണം നടത്തിയ ശേഷം ഒന്നര മാസം കഴിഞ്ഞാണ് സഞ്ജന രംഗത്ത് വന്നത്. താന്‍ അമേരിക്കയില്‍ ആയിരുന്നതിനാല്‍ ആരോപണത്തെ സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്ത അറിഞ്ഞിരുന്നില്ല എന്നായിരുന്നു ഇവരുടെ വിശദീകരണം. 2018 ല്‍ സുശാന്ത് തന്നെ സഞ്ജനയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പുറത്തുവിട്ടിരുന്നു. അതില്‍ സഞ്ജന തന്നെ ആരോപണം നിഷേധിച്ചിരുന്നു.
സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കിൽ അതും അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് റിയ പറയുന്നു. ദിഷയെ ഒരിക്കൽ മാത്രമാണു ഞാൻ കണ്ടിട്ടുള്ളത്. മറ്റു ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. 10 മിനിറ്റ് മാത്രമാണ് ആകെ സംസാരിച്ചിട്ടുള്ളത്. അതും തൊഴിൽപരമായ കാര്യങ്ങൾ മാത്രം. പിന്നീട് സുശാന്തിന് പുതിയ മാനേജർ വരികയും ചെയ്തതായി റിയ പറയുന്നു.
മുന്‍ കാമുകി അങ്കിതയെക്കുറിച്ചും റിയ പറയുന്നു. റിയ വന്നതിനു ശേഷം സുശാന്ത് ആകെ മാറിപ്പോയെന്നാണ് അങ്കിത പറഞ്ഞത്. നാലു വർഷം മുമ്പ് അങ്കിതയുമായി സംസാരിക്കുന്നത് പോലും സുശാന്ത് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു എന്തു സ്ഥാപിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. സുശാന്തിന്റെ ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന സിദ്ധാർഥിനെ ഒ.പി. സിങ് എന്നൊരാള്‍ വിളിച്ച് 12 കോടി രൂപ റിയ കൊണ്ടുപോയെന്നു പറയണമെന്ന് ആവശ്യപ്പെട്ടതായും റിയ ആരോപിക്കുന്നു. സുശാന്തിന്റെ നല്ല സുഹൃത്തായ ശാന്ത സ്വഭാവം കാരണം ബുദ്ധ എന്ന് വിളിക്കുന്ന ഹൈദരാബാദുകാരനായ യുവാവാണ് ഇയാളെന്നും റിയ പറയുന്നു.
ഒരിക്കൽപോലും സുശാന്ത് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല എന്നും റിയ പറയുന്നു. സുശാന്തിനു പലപ്പോഴും അസ്തിത്വ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കുന്നതിന്റെ നിരർഥകതയെപ്പറ്റിയൊക്കെ സംസാരിക്കും. പക്ഷേ താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. ഞാൻ മന്ത്രവാദിനിയാണെന്ന് ആരോപിക്കുന്നവര്‍ ഒരാള്‍ക്ക് ഡിപ്രഷൻ പോലൊരു പ്രശ്നം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോവുകയല്ലാതെ വേറെന്തു ചെയ്യണം എന്നു കൂടി പറയണം. ഒരു ചെറുപ്പക്കാരനെ പ്രേമിച്ചു എന്നതിന് ലഹരി ഇടപാടുകാരി വരെയാക്കി.
നാളെ കൊലപാതകിയാക്കും പിന്നെ എന്താകുമെന്ന് അറിയില്ല. എന്നാല്‍ കുറ്റപ്പെടുത്തവരും ആരോപണം ഉന്നയിക്കുന്നവരും ആരും സുശാന്ത് ജീവിച്ചിരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവരല്ല. സത്യം തെളിയാനും സുശാന്തിന് നീതി കിട്ടാന്‍ പോരാട്ടം തുടരുമെന്നും റിയ പറഞ്ഞു.






