
മലപ്പുറം: കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ മുന്നില്‍നിന്നു നയിക്കുകയെന്ന ചുമതലയുമായി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്്രടീയത്തില്‍ വീണ്ടും സജീവമാകുന്നു. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പ് ചുമതല ഇ.ടി. മുഹമ്മദ് ബഷീറിനു നല്കി. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന് ഉന്നതാധികാര സമിതി യോഗത്തിന്റേതാണു തീരുമാനം.
ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നു 2017 ഫെബ്രുവരി അവസാനം നടത്തിയ ഭാരവാഹിത്വ പുനഃസംഘടനയില്‍ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നു ലോക്സഭാംഗവുമായി. പ്രവര്‍ത്തനകേന്ദ്രം മാറിയെങ്കിലും യു.ഡി.എഫിലെ എല്ലാ പ്രശ്നങ്ങളിലും മധ്യസ്ഥദൗത്യങ്ങളില് അദ്ദേഹം തുടര്‍ന്നും സുപ്രധാന പങ്ക് വഹിച്ചു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലാണു കൂടുതല്‍ ആവശ്യമെന്നു നേതൃയോഗം വിലയിരുത്തി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരരംഗത്തുണ്ടാകുമോയെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. എന്നാല്‍ യു.ഡി.എഫിനു ഭരണം തിരിച്ചുപിടിക്കാനായാല്‍ പാര്‍ട്ടിയെ നയിക്കാനും മന്ത്രിസഭയിലെ രണ്ടാമനാകാനും കുഞ്ഞാലിക്കുട്ടി ഇവിടെയുണ്ടാകണമെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്. പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ കേരളത്തിലാണു കൂടുതല്‍ ആവശ്യമെന്ന കാര്യത്തില്‍ യു.ഡി.എഫിലും രണ്ടഭിപ്രായമില്ല.
അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസിലെയും മുന്നണിയിലെ പല ഘടകകക്ഷികളിലെയും മുതിര്‍ന്ന നേതാക്കള്‍ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇതു സംസ്ഥാന ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് കരുത്താകുമെന്ന കണക്കുകൂട്ടലാണ് അവര്‍ മുന്നോട്ടുവച്ചത്.
ഇടതുപക്ഷത്തിനു പിന്തുണ നല്‍കിയിരുന്ന, ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്്രടീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫിന് അനുകൂലമാക്കിയതും മുസ്ലിം സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കിയതിലും കുഞ്ഞാലിക്കുട്ടി നേതൃപരമായ പങ്കു വഹിച്ചിരുന്നു. കോണ്‍ഗ്രസിലെ ചേരിപ്പോരിലും കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിലുമെല്ലാം പ്രതിസന്ധി പരിഹാരകന്റെ റോളില്‍ ഇടപെട്ടിരുന്നു. എങ്ങോട്ടെന്നുറപ്പിക്കാതെ നില്ക്കുന്ന ജോസ് കെ മാണിയുമായി യു.ഡി.എഫിന്റെ അനുരഞ്ജന ചര്‍ച്ചയുടെ പാലവും അദ്ദേഹമാണ്.
പാണക്കാട് കുടുംബത്തിനപ്പുറം കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും മുസ്ലിംലീഗിന്റെ മുഖമായി കാണുന്നതു കുഞ്ഞാലിക്കുട്ടിയെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മിക്കവാറും എല്ലാ നീക്കങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹവുമായാണു ചര്‍ച്ച ചെയ്യാറ്. ദേശീയ രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍ സജീവമായുള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്താണ് ആവശ്യമെന്ന വാദം നേരത്തേയുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതു കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനു വേഗം കൂട്ടി.
പൗരത്വ ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരേയുള്ള പ്രക്ഷോഭത്തില്‍ ലീഗും പഴയ എതിരാളികളായ പ്രാദേശിക കക്ഷികളും െകെകോര്ത്താണു പ്രവര്‍ത്തിച്ചത്. ഈ സഖ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനുള്ള കരുനീക്കമാണു കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ; ഭരണം പിടിക്കുക.






