
കൊച്ചി : എമിറേറ്റ്സ് റെഡ് ക്രസന്റുമായി കരാറൊപ്പിട്ട വടക്കാഞ്ചേരി ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയുടെ സകല രേഖകളും സര്‍ക്കാര്‍ പൂഴ്ത്തി. യോഗങ്ങളുടെ മിനിറ്റ്സുകളടക്കം എല്ലാ രേഖകളും ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) ധാരണാപത്രമല്ലാതെ മറ്റൊന്നുമില്ലെന്നു ചീഫ് സെക്രട്ടറി മറുപടി നല്കി.
വിദേശ ഏജന്‍സിയുടെ സഹായം സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമോ ഉത്തരവോ ഇല്ലെന്നും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി. അന്വേഷണ സംഘം പറഞ്ഞു. വിദേശ ഏജന്‍സിയുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പുവയ്ക്കാനും സഹായം സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദവും ആവശ്യമാണ്. ഇതില്ലാതെ സഹായം സ്വീകരിച്ചതു ചട്ടങ്ങള്‍ക്കും വിദേശനയത്തിനും വിരുദ്ധമാണ്.
ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. അവരാണ് തുടര്‍നടപടി തീരുമാനിക്കേണ്ടതെന്നും ഇ.ഡി. ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ധാരണാപത്രം ഒപ്പുവച്ചത് റെഡ് ക്രസന്റും സര്‍ക്കാര്‍ ഏജന്‍സിയായ ലൈഫ് മിഷനും തമ്മിലാണ്. സാമ്പത്തിക സഹായം വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ, ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനു മുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരുന്നോ, വിദേശ സഹായം വാങ്ങാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നോ, കരാര്‍ തുക കൈമാറ്റം ചെയ്തതെങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് ഇ.ഡി. ചീഫ് സെക്രട്ടറിയോടു രേഖകള്‍ ആവശ്യപ്പെട്ടത്. കരാറിനു മുമ്പു നയപരമായ തീരുമാനം വേണമെന്നു നിയമവകുപ്പ് ഫയലില്‍ എഴുതിയിരുന്നെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
ധാരണാപത്രത്തിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലായിരുന്നു എന്നാണു ലൈഫ് മിഷനുവേണ്ടി ഒപ്പുവച്ച സി.ഇ.ഒ: യു.വി. ജോസ് നേരത്തേ വിശദീകരിച്ചത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ തീരുമാനമെടുക്കുന്നതിനു മണിക്കൂറുകള്‍ മുമ്പു മാത്രമാണ് പകര്‍പ്പ് ലഭിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കെടുത്ത ഉന്നതാധികാര സമിതിയുടെ തീരുമാനമനുസരിച്ച് ഒപ്പിടുകയല്ലാതെ തനിക്കു പോംവഴിയില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ധാരണാപത്രത്തിന്റെ കരട് നിയമവകുപ്പ് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അനുമതി നല്‍കണം. ഇവിടെ എതാനും മണിക്കൂറുകള്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി. റെഡ് ക്രസന്റ് തയാറാക്കി നല്കിയ ധാരണാപത്രത്തില്‍ നിയമവകുപ്പ് മാറ്റങ്ങള്‍ വരുത്തിയോ എന്നു വ്യക്തമല്ല. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഇടപെട്ടെന്ന് ആരോപണമുണ്ട്. വ്യക്തതയ്്ക്കായി അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യും.






