
കണ്ണൂര്‍: പാനൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. സഹായം അഭ്യര്‍ഥിച്ചിട്ടും സര്‍ക്കാര്‍ ഡോക്ടര്‍ എത്തുകയോ നഴ്സിനെ അയയ്ക്കുകയോ ചെയ്യാതിരുന്നതാണു മരണകാരണമെന്നു പരാതി.
പാനൂര്‍ പോലീസ് സ്റ്റേഷനു സമീപം മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. കോവിഡ് സാഹചര്യത്തില്‍ വീടുകളില്‍ പോയി പരിശോധന നടത്താറില്ലെന്നാണു ഡോക്ടര്‍ അറിയിച്ചത്. നഴ്സിനെ അയയ്ക്കാനും തയാറായില്ല. പിന്നീട് സ്വകാര്യ ക്ലിനിക്കില്‍നിന്നു നഴ്സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. െശെലജ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തില്‍ ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലംമാറ്റി. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണു സംഭവം. വേദനാജനകമായ കാര്യമാണ് സംഭവിച്ചതെന്നു മന്ത്രി െശെലജ പ്രതികരിച്ചു. സമീറയ്ക്ക് പ്രസവത്തീയതി അടുത്തിരുന്നില്ല.
വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്ചെന്നു ഡോക്ടറുടെ സഹായം തേടി. വീട്ടിലേക്കു വരണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ഡോക്ടര്‍ തയാറായില്ല.
പോലീസ് അഭ്യര്‍ഥിച്ചിട്ടും വഴങ്ങിയില്ല. ഇതിനിെട പ്രസവം നടക്കുകയും കുഞ്ഞു മരിക്കുകയുമായിരുന്നു. തലശേരി ആശുപത്രിയിലായിരുന്നു യുവതി ഗര്‍ഭകാല ചികിത്സതേടിയിരുന്നത്. പെട്ടെന്ന് അവിടെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ അടിയന്തിര സഹായം എന്ന നിലയ്ക്കാണു ബന്ധുക്കള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സമീപിച്ചത്. സമീറയെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ സേവനം ലഭിക്കാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.






