
തൃക്കൂന്നപ്പുഴ: വിവാഹത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നതായി നഴ്സിങ് വിദ്യാര്‍ത്ഥിനി അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവിധേയനായ യുവാവ്. രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്ന് അര്ച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടെങ്കിലും പഠനം പൂര്‍ത്തിയാക്കി, ജോലി ലഭിച്ച ശേഷം മാത്രമേ വിവാഹക്കാര്യം ആലോചിക്കൂ എന്നും, രണ്ടു വര്‍ഷമെങ്കിലും കഴിയണമെന്നും അര്‍ച്ചനയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നതായി യുവാവ് പറഞ്ഞു.
ഇതേതുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ന്നിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. അര്‍ച്ചനയുമായുള്ള ബന്ധത്തില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തന്നെ പിന്മാറിയിരുന്നുവെന്നാണ് യുവാവ് പോലീസിനും മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാള്‍ പോലീസിനോട് നിഷേധിച്ചു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയത് വ്യക്തമാക്കി കത്തെഴുതി വെച്ചതിനു ശേഷമാണ് ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കില്‍ അര്‍ച്ചന(21) ജീവനൊടുക്കിയത്. സഹോദരിയുടെ വിവാഹം നടത്തിയത്. 101 പവനും കാറും നല്‍കിയാണെന്നും അതിനാല്‍ തനിക്കും അതുപോലെ ലഭിച്ചാല്‍ മാത്രേേ വിവാഹം നടക്കൂ എന്നും അര്‍ച്ചനയോട് യുവാവ് പറഞ്ഞതായി മാതാവും സഹോദരിയും മൊഴി നല്‍കിയിട്ടുണ്ട്. ഒമാനില്‍ ജേലി ചെയ്തിരുന്ന യുവാവ് ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ജോലിയില്‍ നിന്ന് ഇയാളെ നീക്കം ചെയ്തതായും പോലീസ് പറഞ്ഞു.






