ന്യൂഡല്‍ഹി: ബി.ജെ.പി പുനഃസംഘടനയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 11 നേതാക്കള്‍ ദേശീയ നേതൃത്വത്തില്‍ എത്തി. 2022ല്‍ നടക്കാനിരിക്കുന്ന യു.പി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്രയും നേതാക്കളെ ദേശീയ നേതൃത്വത്തിലേക്ക് എത്തിരിച്ചിരിക്കുന്നത്.
ജാട്ട് സമുദായക്കാരനായ ഫത്തേപ്പൂര്‍ സിക്രി എം.പി രാജ്കുമാര് ചാഹറാണ് ദേശീയ നേതൃത്വത്തിലേക്ക് എത്തിപ്പെട്ട ഏറ്റവും പ്രമുഖ നേതാവ്. ചാഹറിനെ ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി നിയമിച്ചു. ബല്ലിയ എം.പി വീരേന്ദ്ര സിംഗ് മസ്തിനെ മാറ്റിയാണ് ചാഹറിനെ നിയമിച്ചത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ അത്തരം പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കുക എന്ന ഉത്തരവാദിത്തമാണ് ചാഹറിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
യു.പി മുന്‍ ധനമന്ത്രി രാജേഷ് അഗര്‍വാള്‍, രാജ്യസഭാ എം.പി രേഖ വര്‍മ്മ, ഹരീഷ് ദ്വിവേദി, ആര്.എസ്.എസ് നേതാവ് ശിവപ്രകാശ് രാജ്യാഭാംഗം അരുണ്‍ സിംഗ്, സെയ്ദ് സഫര്‍ ഇസ്ലാം തുടങ്ങിയവരാണ് യു.പിയില്‍ നിന്ന് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട പ്രമുഖര്‍. ബ്രാഹ്മിണ്‍, താക്കൂര്‍, വൈശ, ഒ.ബി.സി തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ദേശീയ പദവികള്‍ നല്‍കിയിട്ടുണ്ട്. മുസ്ലീം വിഭാഗത്തിന്‍െ്റ പ്രതിനിധിയായാണ് യു.പിയില്‍ നിന്നുള്ള രാജ്യസഭാംഗം സെയ്ദ് സഫര്‍ ഇസ്ലാമിന് പദവി നല്‍കിയിരിക്കുന്നത്.
അതേസമയം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ നിന്ന് രണ്ട് പേര് ദേശീയ നേതൃത്വത്തില്‍ എത്തി. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കി. കോണ്‍ഗ്രസ് വിട്ട് എത്തിയ ടോം വടക്കനെ ദേശീയ വക്താവായി നിയമിക്കുകയും ചെയ്തു. ഇതിലൂടെ ന്യൂനപക്ഷ വിഭാഗത്തെ ആകര്‍ഷിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. സംസ്ഥാന നേതാക്കളെ തഴഞ്ഞാണ് അബ്ദുള്ളക്കുട്ടിയേയും ടോം വടക്കനെയും ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്.






