
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല്, ബ്ലെസ്സി എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രം, 2005ൽ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന സിനിമയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഓർമ്മകള്‍ നഷ്ടമാകുന്ന അൽഷീമേഴ്സ് എന്ന രോഗം മൂലം ഒരു വ്യക്തിയും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങൾ പ്രമേയമാക്കിയ ചിത്രം മികച്ച സംവിധായകൻ, നടൻ, തിരക്കഥ, മികച്ച ചിത്രം, പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും മികച്ച പ്രദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയെ നിരവധി കഥാപാതങ്ങളുണ്ട്. അവരിലൊരാളാണ് മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായര്‍ എന്ന കഥാപാത്രത്തിന്റെ മകൻ മനുവിന്റെ കൂട്ടുകാരിയായി എത്തുന്ന നന്ദിനി ആര് നായര്‍ എന്ന താരം.
ചിത്രത്തിൽ നൃത്തത്തെ ഇഷ്ടപ്പെടുന്ന പഠനത്തിൽ അധികം മികവില്ലാത്ത ഒരു കുട്ടിയായാണ് നന്ദിനിയെ അവതരിപ്പിച്ചിരുന്നതെങ്കിലും യഥാർഥ ജീവിതത്തിൽ പഠനത്തിൽ മിടുക്കിയായിരുന്നു. ചെന്നൈ ലയോള കോളേജിൽ നിന്ന് എം.എം എക്ണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2012 ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നതും ആദ്യശ്രമത്തിൽ തന്നെ ഐ.ആർ.എസ് ലഭിക്കുന്നതും. തമിഴ് നാട്ടിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഇൻകം ടാക്സായിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോൾ ചെന്നെെയിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ്, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി ഇത് പറഞ്ഞിരിക്കുന്നത്.






