
ന്യൂഡല്‍ഹി/ആഗ്ര: കഴിഞ്ഞ 14-നു രാവിലെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ആ നിര്ഭാഗ്യവതി പശുക്കള്‍ക്കു തീറ്റപ്പുല്ല് ശേഖരിക്കാന്‍ പാടത്തിറങ്ങിയത്. അല്‍പ്പം കഴിഞ്ഞപ്പോള്‍ മകനെ അമ്മ വീട്ടിലേക്കു വിട്ടു. അമ്മ ഇരുന്നതിനു 100 മീറ്റര്‍ മാത്രം അകലെയായിരുന്നു മകള്‍ പുല്ല് പറിച്ചുകൊണ്ടിരുന്നത്. പതിയിരുന്ന നാല് യുവാക്കള്‍ അവളുടെ കഴുത്തില്‍ ചുറ്റിയിരുന്ന ദുപ്പട്ട വലിച്ചുമുറുക്കി. പിന്നെ പാടത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോയി. ക്രൂരപീഡനത്തിനിടയിലും നാവുമുറിഞ്ഞ അവള് അമ്മയെ വിളിച്ച് നിലവിളിച്ചിട്ടുണ്ടാകണം.
പക്ഷേ, ആ അമ്മ കേട്ടില്ല. തനിക്കു കേള്‍വിക്കുറവ് ഇല്ലായിരുന്നെങ്കില്‍ മകളിന്നും ഒപ്പമുണ്ടാകുമായിരുന്നെന്ന് അവര്‍ വിലപിക്കുന്നു. മകളെ കാണാതായതോടെ പരിഭ്രാന്തയായി തെരഞ്ഞു. പുല്ല് പറിച്ചുകൊണ്ടിരുന്നിടത്ത് അവളുടെ ചെരിപ്പുകള്‍ കിടപ്പുണ്ടായിരുന്നു. സഹായത്തിന് ആളുകളെ വിളിച്ചുകൂട്ടി തെരഞ്ഞപ്പോള്‍ അല്‍പ്പമകലെ മരച്ചുവട്ടിലുണ്ടായിരുന്നു അവള്; ചോരക്കളത്തിനു നടുവില്‍.
ഉത്തര്‍പ്രേദശിലെ ഹത്രാസില്‍ നാല് യുവാക്കള്‍ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ദളിത് പെണ്‍കുട്ടി രണ്ടാഴ്ചയോളം മരണത്തോടു പോരാടിത്തോറ്റു. കഴുത്തില്‍ ദുപ്പട്ട ചുറ്റി, പാടത്തുകൂടി വലിച്ചിഴച്ചതുമൂലം പത്തൊമ്പതുകാരിയുടെ നട്ടെല്ലിനും സുഷുമ്നാനാഡിക്കും സാരമായ പരുക്കേറ്റിരുന്നു. നാവ് മുറിഞ്ഞ് അറ്റുപോകാറായിരുന്നു. വേദനകൊണ്ടു പുളഞ്ഞ പെണ്‍കുട്ടി സ്വയംകടിച്ച് നാവ് മുറിഞ്ഞതാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
രക്ഷപ്പെട്ടാലും ഇനിയൊരിക്കലും എഴുന്നേറ്റുനടക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. അപ്പോഴും, ബോധം വീണ്ടുകിട്ടിയ നിമിഷങ്ങളില്‍ അവള് പോലീസിനോടു പറയാന്‍ ശ്രമിച്ചു: ''സന്ദീപ് നേ കിയാ'' (ഇതു ചെയ്തതു സന്ദീപ്). നാട്ടിലെ ദളിത് കുടുംബങ്ങളുടെയാകെ പേടിസ്വപ്നമായിരുന്ന സന്ദീപിനെയും മൂന്ന് കൂട്ടുകാരെയും ഈ കേസില്‍ പോലീസ് ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി മരിച്ചതോടെ കൊലപാതകക്കുറ്റവും ചുമത്തി. കഴിഞ്ഞ 14-നാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്.
ഗുരുതരമായി പരിക്കേറ്റ അവളെ ഹത്രാസിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിഗഡിലെ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. നില വഷളായതോടെ 28-ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച 'നിര്‍ഭയ'യോടാണു ഹത്രാസിലെ പെണ്‍കുട്ടിയെ സാമൂഹികപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.
സന്ദീപ്, സുഹൃത്തുക്കളായ രാമു, ലവ്കുശ്, രവി എന്നിവരാണ് അറസ്റ്റിലായത്. കൂട്ടബലാത്സംഗം, ദളിത് പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. പോലീസിന്റെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നും അന്വേഷണം വൈകിയെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സന്ദീപ് പലപ്പോഴും ശല്യപ്പെടുത്തുമായിരുന്നു. ഒരിക്കല്‍ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. സവര്‍ണ താക്കൂര്‍ യുവാക്കള്‍ക്കെതിരേ പരാതിപ്പെടാന്‍ പേടിയായിരുന്നെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന് യു.പി. സര്‍ക്കാരിനോടും പോലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതികളോട് ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നു മന്ത്രി സിദ്ധാര്‍ഥ്നാഥ് സിങ് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര തുടങ്ങിയവര്‍ യു.പി. സര്‍ക്കാരിനെതിരേ രംഗത്തുവന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ റോഡ് ഉപരോധിച്ചു.






