
ന്യൂഡല്‍ഹി: കൊല്ലുന്ന തണുപ്പ്, ഹിമപാതം, സാധനങ്ങള്‍ എത്തിക്കാന്‍ റോഡ് ഗതാഗതം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ദാഹമടക്കാന്‍ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ, കൊടും ശൈത്യവുമായി ബന്ധപ്പെട്ടുള്ള മുറിവുകളും മറ്റും വരാനുള്ള സാധ്യതകള്‍, ആതുരശുശ്രൂഷാ സൗകര്യങ്ങളുടെ അപര്യാപ്തത. 1962 ന് ശേഷം ആരും താമസിക്കാത്ത എല്‍എസിയ്ക്ക് അരികില്‍ ആയിരക്കണക്കിന് സൈനികരാണ് ഇത്തവണ കിഴക്കന്‍ ലഡാക്കിലെ ഈ അവസ്ഥ നേരിടാന്‍ പോകുന്നത്.
എല്‍എസിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ ശാന്തത പാലിച്ചിരിക്കുകയാണെങ്കിലൂം ഇന്ത്യന്‍ സൈനികരുടെ എതിര്‍വശത്ത് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഏതാണ് ഇതേ ദുരിതങ്ങള്‍ നേരിട്ട് നില്ക്കുന്നുണ്ടാകും. ശൈത്യകാലത്തിന്റെ വരവറിയിച്ച് തണുപ്പ് തുടങ്ങിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ താപനില മൈനസ് 5 ലേക്ക് താണു തുടങ്ങിയിട്ടുണ്ട്. സൈന്യം വ്യാപകമായി ടെന്റുകളും ഫൈബര്ഗഌസ് കുടിലുകളും മഞ്ഞുകാലത്ത് ധരിക്കാന്‍ പാകത്തിലുള്ള പ്രത്യേക തുണിത്തരങ്ങളും ഇപ്പോഴേ സൈനികര്‍ക്കായി വാങ്ങിയിട്ടുണ്ട്. ഒരു മാസമായി ഈ നടപടികള്‍ വലിയ തോതിലായിട്ടുണ്ടെങ്കിലൂം ഹൈപ്പോതെര്‍മിയ പോലെയുള്ളവയും ശൈത്യവുമായി ബന്ധപ്പെട്ട മറ്റു പരുക്കുകളും സൈന്യത്തിന് വരാനുള്ള സാധ്യത കൂടുതലാണ്. താഴ്വാരങ്ങളില് തങ്ങുകയും പതിവായി എല്‍എസിയില്‍ പെട്രോളിംഗ് നടത്തുകയും ചെയ്യാറാണ് പതി. എന്നാല്‍ ഈ വര്‍ഷം മുതല്‍ വലിയ തോതില്‍ സൈനികര്‍ക്ക് 1962 മുതല്‍ ആരും താമസിക്കാത്ത ഇവിടെ ട്രഞ്ചുകള്‍ കുത്തേണ്ടി വരുമെന്ന് മുന്‍ സൈനികര്‍ പറയുന്നു.
സാഹചര്യവുമായി പൊരുത്തപ്പെടാന്‍ തന്നെ 15 ദിവസം വേണ്ടിവരും. 4,600 അടി മുതല്‍ 15,000 അടി വരെ ഉയര്‍ന്നു നില്ക്കുന്ന ഹൈ ആള്‍ട്ടിട്ട്യൂഡ് മേഖലയില്‍ ഓക്സിജന്‍ കി്ട്ടാത്ത സാഹചര്യമുണ്ട്. ശ്വാസതടസം കൊണ്ടു തന്നെ 35 ശതമാനം മുതല്‍ 40 ശതമാനം വരെ സൈനികര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ദിവസം തോറും താപനില മൈനസ് അഞ്ച് മുതല്‍ തുടങ്ങി മൈനസ് 15 ലേക്കും താഴ്ന്നു കൊണ്ടിരിക്കും. രാത്രിയില്‍ മൈനസ് 20 ലേക്കും മൈനസ് 35 ലേക്കും വരെ താപനില മാറും. സൈനികരും കായികക്ഷമതെയും ഇത്് ബാധിക്കും. അത് 50 ശതമാനം മുതല്‍ 60 ശതമാനം വരെ കുറയാനും ഇടയാക്കുമെന്ന്് സമാന യുദ്ധഭൂമിയിലെ സാഹചര്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള പരിചയ സമ്പന്നര്‍ പറയുന്നു. ഇന്ത്യന്‍ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ ഇത് അനുഭവിക്കുമ്പോള്‍ ചൈനീസ് സൈന്യം ഇതിന് സമാന സാഹചര്യങ്ങളുള്ള പടിഞ്ഞാറന്‍ ഷിന്ജിയാനിലും വടക്കു പടിഞ്ഞാറന്‍ ടിബറ്റിലുമാണ് പരിശീലനം നേടുന്നത്.
മറ്റൊരു പ്രധാന പ്രശ്നം ഹിമപാതമാണ്. കിഴക്കന്‍ ലഡാക്കിലെ മഞ്ഞുവീഴ്ച 5000 മീറ്റര്‍ വരെയാകാമെന്നാണ് കണക്കാക്കുന്നത്. സോജിലാ പാസില്‍ സാധാരണഗതിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്്. 3,500 മീറ്റര്‍ വരെയാണ് കണക്കാക്കിയിട്ടുള്ളത്. റോഹ്താംഗ് പാസില്‍ ഇത് 3,980 മീറ്റര്‍ വരും. മണാലി ഉപ്ഷി റോഡിലും ബ്ളോക്കുകള്‍ ഉണ്ടാകാം. സാധാരണ മഞ്ഞുകാലത്ത് മൂന്ന് തവണയെങ്കിലും ഒരാഴ്ച നീളുന്ന റോഡ് അടച്ചിടലും ഉണ്ടാകാറുണ്ട്. ഇവിടെയെല്ലാം സൈനികരുടെ എണ്ണം കൂട്ടേണ്ടി വരുന്നതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി. ഇത്തവണ 50,000 സൈനികരെയെങ്കിലൂം ഇവിടെ വിന്യസിപ്പിക്കേണ്ടി വരും.
5,500 മീറ്റര്‍ വരെ വരുന്ന ദൗളത്ത് ബെഗ് ഓള്‍ഡിയില്‍ മൂന്നോ നാലോ ബറ്റാലിയനെ വിന്യസിപ്പിക്കേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്. ഗല്‍വാനിലും ഹോട്ട് സ്പ്രിംഗ്സിലും വലിയ അളവില്‍ ഇപ്പോഴേ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് സാധനം എത്തിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള റോഡുകളും മറ്റും കുറവാണ്. ഈ മേഖലയില്‍ ശ്രദ്ധ വെയ്ക്കുമ്പോഴും കാര്‍ഗിലിലെ എല്‍ഒസിയില്‍ നിന്നും സിയാച്ചിന്‍ മേഖലയില്‍ നിന്നും ശ്രദ്ധ മാറാനും പാടില്ല. ഇവിടെയും ശൈത്യത്തെ അതിജീവിക്കാനുള്ള സൗകാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരുകയും വേണമെന്ന് സൈനിക വിദഗദ്ധര്‍ പറയുന്നു.
അതിശൈത്യത്തില്‍ നദികളും പുഴകളും തടാകങ്ങളുമെല്ലാം ഉറഞ്ഞുപോകുന്ന സാഹചര്യം വരുന്നതിനാല്‍ കുടിനീരായ ശുദ്ധജലം പോലും കിട്ടാതെ വരും. കുടിവെള്ളം പോലെ തന്നെ ആഹാരം പാകം ചെയ്യാനുള്ള ഇന്ധനം പോലും ചൂടായി സൂക്ഷിക്കേണ്ടിയും വരും. തണുപ്പ് കാലാവസ്ഥയില്‍ ഇവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഏറെയാണ്. തണുപ്പിന് പുറമേ വായുസഞ്ചാരം കുറഞ്ഞ ഉയര്‍ന്ന മേഖല, ഒരു ഡിഗ്രിക്കും താഴെയുള്ള താപനിലയില്‍ മണിക്കൂറില്‍ മൂന്ന് കി.മീ. വേഗതയില്‍ അടിക്കുന്ന ഹിമക്കാറ്റ്, കനത്ത മഞ്ഞുവീഴ്ച എന്നിവയും കാര്യങ്ങള്‍ ദുരിതമാക്കും. ഇത്തരം സാഹചര്യത്തിനായി സൈന്യത്തിന് വേണ്ടി അനേകം സാധനങ്ങളും സൗകര്യങ്ങളും സജ്ജമാക്കേണ്ടി വരും. കനത്ത മഞ്ഞുവീഴ്ചയില്‍ ടെന്റുകള്‍ കേടുപാടുകള്‍ വരാതെ നോക്കേണ്ടിയും വരും.
ഇത്തരം സാഹചര്യങ്ങള്‍ ആതുരസംഘത്തിന്റെ ജോലി കൂട്ടും. ഒരു യൂണിറ്റിന് ഒരു ഓഫീസര്‍ എന്നതാണ് ഇപ്പോഴത്തെ കണക്ക്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ കാര്യങ്ങള്‍ക്ക് അനുസൃതമായി എണ്ണം കൂട്ടേണ്ടി വരും. വിവിധ പോസ്റ്റുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 900 സൈനികര്‍ വരുന്ന ഒരു ബറ്റാലിയനെ മുഴുവന്‍ ഒരു റെജിമെന്റല്‍ ഓഫീസര്‍ നോക്കേണ്ടി വരുന്നത് അസാധ്യമായ കാര്യമാണ്. സൈനികര്‍ക്ക് ഹൈ ആള്‍ട്ടിട്ട്യൂഡ് പ്രദേശങ്ങളില്‍ തണുപ്പുമായി ബന്ധപ്പെട്ട പരിക്കുകളും ഏറെയാണ്. ശ്വാസകോശ പ്രശ്നങ്ങള്‍, മസ്തിഷ്ക്ക വീക്കം, ഹൈപ്പോ തെര്‍മിയ, കൈപ്പത്തിയും കാല്പ്പാദങ്ങളും വിണ്ടുകീറല്‍, ത്വക്ക് രോഗം, ശരീര വീക്കം എന്നിവയെല്ലാം അതിശൈത്യത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങളില്‍ ഹെലികോപ്റ്ററിലാണ് സൈനികരെ ഒഴിപ്പിക്കുക.
തണുപ്പ് മേഖലകളില്‍ നിയോഗിതരായിരിക്കുന്ന സൈനികര്‍ക്കായി 10,000 - 12,000 ടെന്ുകള് വരെ നിര്‍മ്മിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സാധാരണ ഒരു ടെന്റില്‍ മൂന്നും നാലും പേരാണ് കഴിയുന്നത്. രണ്ടുതണം ഫൈബര്‍ ഗഌസ് ഹട്ടുകളാണ് ഉപയോഗിക്കുന്നത്. ഒന്നില്‍ ആറ് സൈനികരെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്നവയാണ്. മറ്റൊന്ന് 10 പേര്‍ക്ക് കഴിയാവുന്നവയും. ഇവയ്ക്ക് പുറമേ ശൈചാലവും ടോയ്ലറ്റ് കുബിക്കിളുകളും കുക്ക് ഹൗസുകളും കൂടെ വേണം. 20 പേരെയെങ്കിലും കൊള്ളാന്‍ കഴിയുന്ന രീതിയിലുള്ള സ്റ്റോറുകളും വേണ്ടി വരും. ഇത്തരം മേഖലയില്‍ അണിയാന്‍ പാകത്തിനുള്ള പ്രത്യേക തുണിത്തരങ്ങളും വന്‍ തോതില്‍ വേണ്ടി വരും. 11,000 അടി ഉയരത്തില്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രങ്ങളാണിവ. ഇതിനകം 2,000 സെറ്റ് വസ്ത്രങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. മഞ്ഞുകാലത്തേക്ക് 30,000 സൈനികര്‍ക്കായി 35,000 ടണ്ണോളം റേഷന്‍, മണ്ണെണ്ണ എന്നിവ ജൂലൈയില്‍ തന്നെ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു.






