
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്ശിച്ചവര്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. വിഷയത്തില്‍ പ്രതിഷേധിച്ചവര്‍, വീട് സന്ദര്‍ശിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരേയാണു കേസെടുത്തത്. കണ്ടാലറിയുവന്നവര്ക്കെതിരേ ഇരുപതോളം വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, സമുദായ ഐക്യം തകര്‍ക്കല്‍, ഗൂഢാലോചന നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കല്‍, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് യു.പി. പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ യു.പി. സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വര്‍ഗീയ സ്പര്‍ധയുണ്ടാക്കും വിധം കലാപത്തിനു നീക്കം നടന്നെന്നും യോഗി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും പുതിയ എഫ്.ഐ.ആറില്‍ പറയുന്നു. ഹത്രാസ് കേസിന്റെ പേരില്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനുപിന്നാലെയാണ് പോലീസിന്റെ എഫ്.ഐ.ആര്. കലാപങ്ങള്‍ സൃഷ്ടിക്കാനും യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും രാജ്യാന്തര തലത്തില്‍ ഗൂഢാലോചന നടന്നതായാണ് എഫ്.ഐ.ആറില്‍ പോലീസ് അവകാശപ്പെടുന്നത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഒരു വെബ് െസെറ്റിന് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഗൂഢാലോചനയ്ക്ക് രാജ്യാന്തര മാനങ്ങളുണ്ടെന്നാണ് പോലീസ് അവകാശവാദം. വിദേശഫണ്ട് സ്വീകരിച്ച് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നേരത്തേ മുഖ്യമന്ത്രി ആദിത്യനാഥ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ഇരയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിക്കല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.






