
അടിമാലി: ആധുനിക സൗകര്യങ്ങളെല്ലാം കോര്‍ത്തിണക്കി ഹൈടെക് പെണ്‍വാണിഭസംഘങ്ങള്‍ ഹൈറേഞ്ചും കീഴടക്കുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികളെല്ലാം അവഗണിച്ചാണ് ഒരു പരിചയവുമില്ലാത്ത സ്ത്രീകളും പുരുഷന്മാരും ഹോംസ്റ്റേകളില്‍ സമ്മേളിക്കുന്നത്. ആവശ്യക്കാരെ കണ്ടെത്താനും പണം ശേഖരിക്കാനും സ്ത്രീകളെ എത്തിക്കാനുമെല്ലാം വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രത്യേക വെബ്സൈറ്റുകളും ഇതര മാര്‍ഗങ്ങളും അവലംബിച്ചാണ് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ കൊഴുക്കുന്നത്.
ഒറ്റപ്പെട്ട ചില ഹോംസ്റ്റേകളും റിസോര്‍ട്ടുകളുമാണ് ഇത്തരക്കാരുടെ പ്രധാന താവളങ്ങള്‍. അടിമാലി, ആനച്ചാല്‍, പള്ളിവാസല്‍, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചെല്ലാം ഇതിനായി ഏജന്റുമാര്‍ പ്രവര്ത്തിക്കുന്നുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്നലെ നടന്ന റെയ്ഡ് വിവരം പുറത്തായതോടെ മറ്റു വാണിഭ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ നല്‍കാമെന്ന പേരില്‍ പോലീസിന് ഫോണ്‍വിളികളുടെ പ്രവാഹമാണിപ്പോള്‍.
കൂമ്പന്‍പാറയില്‍ ദേശീയപാതയ്ക്ക് അഭിമുഖമായി ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലാണ് റെയ്ഡ് നടത്തിയത്. ഹോംസ്റ്റേ കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു നാലു സ്ത്രീകളടക്കം ഏഴു പേര് കസ്റ്റഡിയില്‍. മാനേജരടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
ഹോംസ്റ്റേ നടത്തിപ്പുകാരനായ കുത്തുപാറ പാറയ്ക്കല്‍ സിജോ ജെയിംസ് (കുഞ്ഞന്‍-30), ഇടപാടുകാരായ ആരക്കുഴ വള്ളോംതടത്തില്‍ അഖില്‍ (28), കഞ്ഞിക്കുഴി പെരിയകോട്ടില്‍ ജോമി (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ മാനേജര്‍ ഇരുമ്പുപാലം സ്വദേശി വിഷ്ണുവും ഇവിടെയുണ്ടായിരുന്ന മറ്റു ചിലരുമാണ് ഓടിരക്ഷപ്പെട്ടത്. എറണാകുളം സ്വദേശികളായ രണ്ടു യുവതികള്‍, ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനി, കണ്ണൂര്‍ സ്വദേശിനി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും സുപ്രീം കോടതിയുടെ സമീപകാലത്തെ വിധികളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.
റെയ്ഡില്‍ പിടിയിലായ സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും പതിനായിരം രൂപയിലധികം ദിവസവരുമാനം ലഭിക്കുന്നതായാണ് സൂചനകള്‍ ലഭിച്ചിട്ടുള്ളത്. ഹോംസ്റ്റേ നടത്തിപ്പുകാരുടെ ചെലവുകളും ഭീമമായ ലാഭവും കഴിച്ചാണ് സ്ത്രീകള്‍ക്ക് വീതം നല്‍കുന്നത്. നേരിട്ട് സ്ത്രീകള്‍ പണം വാങ്ങാതെ പുറത്തു നില്ക്കുന്ന ഏജന്റിന്റെ കൈവശമോ, ഫോണ്‍പേ, ഗൂഗിള്‍പേ, ഇന്റര്‍നെറ്റ് ഇടപാട് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പണം കൈമാറിയിരുന്നത്. അരമണിക്കൂര്‍ സമയം അനുവദിച്ച ശേഷം സമയമാകുന്നതിനു മുന്‍പുതന്നെ ഭിഷണിപ്പെടുത്തി പുറത്തിറക്കിവിടുന്ന രീതിയിലും തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നുവത്രെ.
ഒരു രാത്രിക്ക് പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഇടാക്കിയും സ്ത്രീകളെ എത്തിച്ചു നല്കുന്ന ഇടപാടുകാരും മേഖലയില്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനം മൂലം ശക്തമായ ലോക്ഡൗണ്‍ നിയമങ്ങള്‍ നിലനിന്നിരുന്ന ഘട്ടത്തിലും മൂന്നാറിലും സമീപമേഖലകളിലും നിരവധി സ്ഥാപനങ്ങള്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇരുട്ടുകാനത്തിനു സമീപം ആനവിരട്ടിയില്‍ ദേവികുളം സബ്കലക്ടര്‍ നേരിട്ടെത്തി ഹോംസ്റ്റേയില്‍ നിന്നും പെണ്‍വാണിഭ സംഘത്തെയും ചീട്ടുകളി സംഘത്തെയും പിടികൂടിയിരുന്നു. അധികൃതരുടെ മൗനസമ്മതത്തോടെയും മേഖലയില്‍ സമാന വ്യാപാരം പൊടിപൊടിക്കുന്നതായും വിവരങ്ങള്‍ ഉന്നത കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. ഇന്നലെ അടിമാലിക്കു സമീപം കൂമ്പന്‍പാറയില്‍ ദേശീയപാതയോരത്ത് ഹോംസ്റ്റേയില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായവരെ കൂടാതെ കൂടുതല്‍ ആളുകള്‍ കൂടി പിടിയിലാകാന്‍ സാധ്യതയുണ്ട്. ഇന്നലെ രാത്രിയും ഇന്നുമായി നടത്തിപ്പു കേന്ദ്രത്തില്‍ പങ്കുള്ളതെന്നു സംശയിക്കുന്ന കൂടുതല്‍ പേരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്.
ആറു മൊബൈല്‍ ഫോണുകളും കാര്‍, ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പത്തിലേറെ പേര് ഓടിരക്ഷപ്പെട്ടവരില്പ്പെടുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. അരമണിക്കൂര്‍ യുവതിക്കൊപ്പം ചെലവഴിക്കുന്നതിനു രണ്ടായിരം രൂപയെന്ന നിരക്കില്‍ പണം ഓണ്‍ലൈന്‍ ഇടപാടിലൂടെ വാങ്ങിയാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. ഓരോ യുവതിക്കും ദിവസേന ഇരുപതിലേറെ ഇടപാടുകാര്‍ എത്തിയിരുന്നതായാണു വിവരം.
കൂമ്പന്‍പാറ പൊതുശ്മശാനത്തിനു സമീപം അടിമാലി സ്വദേശി നിര്‍മിച്ച വീട് പിന്നീട് എറണാകുളം സ്വദേശിക്കു വിറ്റിരുന്നു. പിന്നീടു തദ്ദേശവാസിയായ യുവാവ് വീട് ഏറ്റെടുത്തു ഹോംസ്റ്റേ നടത്തിപ്പിനു വാടകയ്ക്ക് കൊടുത്തതായാണ് വിവരം. സിജോ സ്ഥാപനം നടത്തിപ്പിന് ഏറ്റെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നാണ് പോലീസിനു നല്കിയ മൊഴി.






