
തിരുവനന്തപുരം: ജോസ്പക്ഷം യു.ഡി.എഫ്. വിട്ടെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ സീറ്റില്‍ ഒന്നുപോലും കുറയ്ക്കില്ലെന്ന നിലപാടുമായി ജോസഫ്ഗ്രൂപ്പ് രംഗത്തുവന്നതോടെ യു.ഡി.എഫിലും കോണ്‍ഗ്രസിലും പ്രതിസന്ധി. നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്ന സാഹചര്യത്തില്‍ അവര്‍ക്കുകൂടി പരിഗണന നല്കുന്ന തരത്തിലുള്ള തീരുമാനം വേണമെന്ന ആവശ്യവും ജോസഫ് പക്ഷം യു.ഡി.എഫ് നേതൃത്വത്തോട് ഉന്നയിച്ചിട്ടുണ്ട്. ലീഗുള്‍പ്പെടെ എല്ലാഘടകകക്ഷികളും അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടുന്നയിക്കുന്നതു മുന്നണിയെ ആകെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
ജോസ്പക്ഷം മുന്നണി വിട്ടപ്പോള്‍ തന്നെ വരും നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ലഭിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ കണ്ണുവച്ചായിരുന്നു കോണ്‍ഗ്രസ് നീക്കങ്ങള്‍. എന്നാല്‍ എന്നാല്‍ അതില്‍ കണ്ണുവയ്ക്കേണ്ടതില്ലെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിന് ശേഷം നടന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ജോസഫ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. വരുന്ന തദ്ദേശ-നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ എല്ലാം ലഭിക്കണമെന്നാണ് ജോസഫിന്റെ ആവശ്യം. ജോസ്പക്ഷം പോയതിന്റെ ആഘാതം കുറയ്ക്കണമെങ്കില്‍ തങ്ങള്‍ക്കൊപ്പം വരുന്ന നേതാക്കള്‍ക്ക് വേണ്ടത്ര പിന്തുണ നല്കണമെന്നാണ്അവര് പറയുന്നത്.
എന്നാല്‍ അത് പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ചര്‍ച്ചയാകാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) 15 സീറ്റുകളിലാണ് മത്സരിച്ചത്. ജോസ്പക്ഷം പോയ സാഹചര്യത്തില്‍ ജോസഫിന്റെ സമ്മര്‍ദ്ദം കോണ്‍ഗ്രസിന് തലവേദനയാകും.
മലബാര്‍ പാര്‍ട്ടിയെന്ന ലേബല്‍ മാറ്റണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതിന്റെ ഭാഗമായി കൊല്ലം തിരുവനന്തപുരം ജില്ലകളിലും പൂഞ്ഞാറിലും സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. കഴിഞ്ഞതവണ ആര്.എസ്.പി 5 സീറ്റുകളില്‍ മത്സരിച്ചിരുന്നിടത്ത് ഇക്കുറി അവര്‍ ആവശ്യപ്പെടുന്നത് ഏഴു സീറ്റുകളാണ്. സി.എം.പിയുള്‍പ്പെടെയുള്ള കക്ഷികളും ഈ ആവശ്യവുമായി രംഗത്തുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം കോണ്‍ഗ്രസിന് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും. കെ.പി.സി.സി പുനഃസംഘടനയില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ അടങ്ങിയിരിക്കുന്നത് തന്നെ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റുകളില്‍ കണ്ണുംനട്ടാണ്. എന്നാല്‍ ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ അത് കോണ്ഗ്രസിനുള്ളിലൂം വല്ലാത്ത പ്രതിസന്ധിയുണ്ടാക്കും.
ആര്. സുരേഷ്






