ഈറോഡ് : മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ അധികാരി 3000 രൂപ കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് മുത്തശ്ശിയും കൊച്ചുമക്കളും തഹസിൽദാർ ഓഫീസിനുമുന്നിൽ ഭിക്ഷയാചിച്ചു.
ഓഫീസർ ആവശ്യപ്പെട്ട പണം നൽകാൻ കഴിവില്ലാത്തതിനാലാണ് തങ്ങൾ ഭിക്ഷ യാചിച്ചതെന്നാണ് ഈറോഡ് ജില്ലയിലെ അന്തിയൂർ ആലാംപാളയത്തിൽ താമസിക്കുന്ന ജ്യോതിമണി പറയുന്നത്.
ജ്യോതിമണിയുടെ മകൾ പ്രിയ ഏപ്രിൽ 16-ന് മരിച്ചിരുന്നു. പ്രിയയുടെ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി അന്തിയൂരിനടുത്തുള്ള മാതതാർ ഗ്രാമനിർവാഹക അധികാരിക്ക് അപേക്ഷനൽകി. എന്നാൽ അവർ കൈക്കൂലി ആവശ്യപ്പെടുകയാണുണ്ടായതെന്നു ജ്യോതിമണി പറയുന്നു.
തഹസിൽദാർ ഓഫീസിനുമുന്നിലിരുന്ന് പ്ളക്കാർഡും കൈയിൽ പിടിച്ചാണ് ഇവർ ഭിക്ഷ യാചിച്ചത്. ഇതേ തുടർന്ന് ആളുകൾ ഇവർക്കുചുറ്റും കൂടിയതോടെ തഹസിൽദാർ ഇവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.






