
കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതോടെ പണിയില്ലാതായവരില് സ്കൂള്‍ ബസിന്റെ ഡ്രൈവര്‍മാര്‍ വരെയുണ്ട്. പക്ഷേ കോവിഡ് മഹാമാരിയെ മറ്റൊരു ജോലിക്കും ജനസേവനത്തിനുള്ള അവസരവുമാക്കി മാറ്റുകയാണ് വനിതാ ഡ്രൈവറായ മുംബൈയിലെ നീലം സിംഗ്. മുമ്പ് സ്കൂള്‍ ബസ് ഓടിച്ചിരുന്ന ഇവര്‍ കോവിഡില്‍ പണിയില്ലാതായതോടെ കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരാനുള്ള ബസ് ഓടിക്കുകയാണ്.
കോവിഡ് ശക്തമായി പിടിമുറുക്കിയിരിക്കുന്ന മുംബൈ നഗരത്തില്‍ രോഗികളെ കൊണ്ടുവരാനും കൊണ്ടുപോകാനുമായി ആംബുലന്‍സുകള്‍ മതിയാകാതെ വന്ന സാഹചര്യത്തില്‍ അധികൃതര്‍ സ്കൂള്‍ബസുകളും മറ്റും ഉപയോഗിക്കാന്‍ എടുത്ത തീരുമാനത്തിന് പിന്നാലെയാണ് നീലം സിംഗിനെ പോലെ ഉള്ളവരും സേവനവുമായി മുമ്പോട്ട് വന്നത്. ഇന്ത്യയിലെ രോഗവ്യാപനം ഏറ്റവും കൂടുതലുള്ള നഗരങ്ങളില്‍ ഒന്നില്‍ രോഗത്തിന്റെ റിസ്ക്ക് ഏറ്റെടുത്താണ് നീലം ജോലി ചെയ്യുന്നത്. 18 വര്‍ഷമായി സ്കൂള്‍ ബസ് ഓടിക്കുന്ന ഡ്രൈവറായിരുന്നു 55 കാരി നീലം സിംഗ്. കഴിഞ്ഞ നാലു മാസമായി മുംബൈ അന്ധേരി നിവാസി രോഗികളെ ആശുപത്രികളിലേക്കും ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കും മാറ്റുന്ന ജോലികള്‍ ചെയ്തു വരികയാണ്.
അന്ധേരിയില്‍ ഭര്‍ത്താവിനും 95 കാരിയായ മാതാവിനും ഒപ്പമാണ് താമസം. മകള്‍ വിവാഹിതയായി ഇതേ കെട്ടിടത്തില്‍ തന്നെ താമസിക്കുന്നു. മകന് അമേരിക്കയിലും. ഭര്‍ത്താവ് ഓട്ടോ വര്‍ക്ക്ഷോപ്പ് നടത്തുകയാണ്. എന്നാല്‍ ഇപ്പോള്‍ കാര്യമായ പണിയില്ലാതായി. 18 വര്‍ഷം മുമ്പാണ് സ്വന്തംബസില് കുട്ടികളെ സ്കൂളില്‍ എത്തിക്കുന്ന ജോലി തുടങ്ങിയത്. കോവിഡ് ഇന്ത്യയിലേക്ക് ശക്തമായി പടരുന്നതിന് മുമ്പ് ഫെബ്രുവരിയില്‍ ഇവര്‍ പുതിയ ബസ് ബുക്ക് ചെയ്തിരുന്നു. മെയ് മാസം ബസ് വന്നു. മാസം 30,000 രൂപയാണ് മാസം തോറുമുള്ള ഇന്‍സ്റ്റാള്‍ മെന്റ്.
രോഗം പടര്‍ന്നു പിടിച്ച് ആംബുലന്‍സ് കിട്ടാതായ സാഹചര്യത്തില്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ സ്കൂള്‍ ബസ് അസോസിയേഷനോട് സഹായം തേടിയിരുന്നു. ആംബുലന്‍സായി ഉപയോഗിക്കാന്‍ എല്ലാ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ബസുകളില്‍ ഒരെണ്ണം നീലം സിംഗിന്റേതായിരുന്നു. തുടര്‍ന്നാണ് കെ ഈസ്റ്റ്് വാര്‍ഡില്‍ താന്‍ കോവിഡ് രോഗികളെയും കൊണ്ട് ഓടാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ നാലു മാസത്തിനിടയില്‍ 2,000 കോവിഡ് രോഗികളെങ്കിലും നീലത്തിന്റെ ബസില്‍ കയറിയിറങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു. മക്കള്‍ വാഹനം ഓടിക്കാന്‍ നീലത്തെ അനുവദിച്ചില്ല. എന്നാല്‍ ഭയരഹിതമായി താന്‍ വാഹനം ഓടിക്കുക തന്നെ ചെയ്തെന്ന് ഇവര്‍ പറയുന്നു. രോഗം പകരാതിരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാനടപടികളും നീലം എടുക്കുന്നുണ്ട്.
വീട്ടിലേക്ക് പോയാല്‍ ഉടന്‍ ചൂടുവെള്ളത്തില്‍ വസ്ത്രങ്ങള്‍ കഴുകുകയും കുളിക്കുകയും വാഹനം അണുവിമുക്തമാക്കുകയും ചെയ്യും. വാഹനത്തില്‍ കയറുന്നവരോട് ഇത് ഒരു ചെറിയ അസുഖം മാത്രമാണെന്നും ഭയക്കേണ്ടതില്ലെന്നും വീട്ടിലേക്ക് തിരിച്ചുപോകാനാകുമെന്നും ആശ്വാസം നല്‍കും. രോഗം ഭേദമായി വീട്ടിലെത്തുന്നവര്‍ തന്നെ പതിവായി വിളിക്കാറുണ്ട് എന്നും അത് വലിയ സന്തോഷം നല്കുന്ന കാര്യമാണെന്നും നീലം പറയുന്നു. ഡ്രൈവിംഗ് തനിക്ക് ഒരു വൈകാരിക അനുഭവവും രോഗികളെ സേവിക്കാന്‍ കഴിയുന്നത് സ്വപ്നവുമായിരുന്നു. ഇപ്പോള്‍ രണ്ടും യാഥാര്‍ത്ഥ്യമായെന്ന് നീലം പറയുന്നു.






