
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണ്ണായക ഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ ഡെമോക്രാറ്റുകളുടെ ജോ ബൈഡന് ജയത്തിന് തൊട്ടടുത്ത്. ഇനി അഞ്ചു സംസ്ഥാനങ്ങളില്‍ കൂടി വോട്ടെണ്ണല്‍ വൈകുമ്പോള്‍ ജോ ബൈഡന് ജയിക്കാന്‍ വേണ്ട 270 ഇലക്ടറല്‍ വോട്ടിന് തൊട്ടടുത്തായി. ബൈഡന് വിജയത്തിലേക്ക് നീങ്ങുന്നു എന്ന ഘട്ടത്തില്‍ ട്രംപിന്റെ ഹര്‍ജികള്‍ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കോടതികള്‍ തള്ളിയിട്ടുണ്ട്.
ഇതുവരെ ബൈഡന് 264 വോട്ടുകളും ട്രംപ് 214 വോട്ടുകളും നേടി നില്‍ക്കുകയാണ്. അരിസോണ, ജോര്‍ജിയ, നെവാഡ, പെന്‍സില്‍വാനിയ തുടങ്ങി സ്റ്റേറ്റുകളില്‍ നിന്നുള്ള ഫലങ്ങളാണ് വരാനുള്ളതെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നു. പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ബൈഡന് ലീഡ് ചെയ്യുന്നതായും നവേഡയിലും അരിസോണയിലും നേരിയ മുന്‍തൂക്കം കാട്ടുന്നതായുമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ കൃത്രിമത്വം ആരോപിച്ചിരിക്കുന്ന ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എതിരാളികള്‍ കൃത്രിമം കാട്ടിയെന്നും നേരെയല്ല വോട്ടെണ്ണല്‍ പ്രക്രിയകള്‍ നടക്കുന്നതെന്നും ട്രംപ് ആരോപിക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളില്‍ വ്യാപക കൃത്രിമത്വം നടന്നതായിട്ടാണ് ട്രംപിന്റെ ആരോപണം. വോട്ടെണ്ണല്‍ ഫലപ്രഖ്യാപനത്തോട് അടുക്കുമ്പോള്‍ തെരുവിലിറങ്ങിയ ട്രംപ് അനുകൂലികളോട് ശാന്തരാകാന്‍ ബൈഡന് ആവശ്യപ്പെട്ടു.
ഇതുവരെ 71.5 ദശലക്ഷം വോട്ടുകള്‍ നേടിയ ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വിജയത്തിന്റെ റെക്കോഡ് നേടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെണ്ണല്‍ തുടരുമ്പോള്‍ ട്രംപ് അനുകൂലികളും ബൈഡന് അനുകൂലികളും തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. ഇതുവരെ മാന്‍ഹട്ടനില്‍ 60 പേരെ അറസ്റ്റ ചെയ്തിട്ടുള്ളതായിട്ടാണ് വിവരം. പെന്‍സില്‍വാനിയ, മിഷിഗണ്‍, ജോര്‍ജ്ജിയ എന്നിവിടങ്ങളിലായിരുന്നു ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരേ കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജികള്‍ തെളിവില്ലാത്തതിനാല്‍ കോടതി തള്ളിയതായും വിവരമുണ്ട്.






