
പാറ്റ്ന: ബീഹാറില്‍ വന്‍ വിജയം നേടി അധികാരം നില നിര്‍ത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായി നിതീഷ് കുമാറിന്റെ നാലാം ടേമിന് അടുത്തയാഴ്ച മുതല്‍ തുടക്കമായേക്കും. ബിജെപിയും ജെഡിയുവും ചേര്‍ന്ന് നയിക്കുന്ന പുതിയ സര്‍ക്കാരിന്റെ അമരക്കാരനായി നിതീഷ് ദീപാവലിക്ക് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ നടത്തിയേക്കുമെന്നാണ് സൂചനകള്‍. ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ്കുമാറിന് ബീഹാറില്‍ ഇത് നാലാം ടേമാകും.
ഈ ആഴ്ച അവസാനത്തോടെയാണ് ദീപാവലി. തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയം നല്കിയ വോട്ടര്‍മാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും നന്ദിയറിച്ച് ട്വീറ്റ് ചെയ്ത നിതീഷ്കുമാര്‍ ഇക്കാര്യത്തില്‍ ഇതുവരെ വാ തുറന്നിട്ടില്ല. ഇത്തവണ തന്റെ അവസാന തെരഞ്ഞെടുപ്പാകും എന്ന് പറഞ്ഞാണ് 69 കാരന് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. ഈ ടേം പൂര്‍ത്തീകരിച്ചാല്‍ ബീഹാറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയയാള്‍ എന്ന പദവിയാകും നിതീഷിനെ തേടിയെത്തുക.
രണ്ടു ദശകങ്ങള്‍ക്കിടയില്‍ ഏഴു തവണയാണ് നിതീഷ് സത്യപ്രതിജ്ഞ നടത്തിയത്. തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കലാകും നിതീഷിന് മുന്നില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി 10 ലക്ഷം തൊഴിലവസരം ഒരുക്കുമെന്നാണ് തെരഞ്ഞെടുപ്പില്‍ ബീഹാര്‍ യുവതയ്ക്ക് നല്കിയ വാഗ്ദാനം. ഇതിന് പകരമായി 19 ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന ബിജെപിയും വാഗ്ദാനം നടത്തി. തൊഴിലില്ലാത്ത അനേകം യുവാക്കള്‍ക്കാണ് ഇതിലൂടെ ബിജെപി പ്രതീക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബീഹാറിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിക്കും മുകളിലേക്ക് ഉയര്‍ന്ന് 46.6 ശതമാനത്തില്‍ എത്തിയിരുന്നു. തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി പോലും 23.5 ശതമാനമാണെന്നിരിക്കേ ഇത് നേരെ ഇരട്ടിയോളം വരും.
അതേസമയും കൂടുതല്‍ സീറ്റുകളുള്ള ബിജെപിയുടെ മേധാവിത്വത്തിന് കീഴില്‍ നിതീഷിന് ഭരണം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ കഴിയുന്നത് ആയിരിക്കുമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. പുതിയ പൗരത്വ നിയമം ഉള്‍പ്പെടെയുള്ള ബിജെപിയുടെ ഹിന്ദുത്വ അജണ്ഡയും നിതീഷിന്റെ അജണ്ഡയും തമ്മില്‍ ഒത്തുപോകുന്നതല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ജനസംഖ്യാ റജിസ്റ്ററിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ആളാണ് നിതീഷ്. പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ എതിരാകുമോ എന്ന് കനത്ത ആശങ്കയും നിതീഷിനുണ്ട്. എന്നിരുന്നാലും നീണ്ട 13 വര്‍ഷമായി ആര്‍എസ്എസിന്റെ ചരടിനെയും സമ്മര്‍ദ്ദത്തെയും കൈകാര്യം ചെയ്താണ് നിതീഷ് നീങ്ങുന്നത്. എന്നാല്‍ ഇത്തവണ മുന്നണയില്‍ എണ്ണം കൂടുതല്‍ ബിജെപിയ്ക്ക് ആണെന്നത് പ്രശ്നം തന്നെയാണ്.
എന്നാല്‍ എംഎല്‍എ മാരുടെ എണ്ണം കുറവാണെങ്കിലും നിതീഷ് മറുകണ്ടം മറിഞ്ഞാല്‍ നഷ്ടം നേരിടേണ്ടി വരുമെന്ന് ബിജെപിയ്ക്ക് നല്ലതുപോലെ അറിയാം. 2000 ലായിരുന്നു നിതീഷ് ആദ്യമായി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. തൂക്കു മുന്നണി ഭരണത്തിന് പക്ഷേ അധികം ആയുസ്സുണ്ടായിരുന്നില്ല. കുറേ ദിവസങ്ങള്‍ക്ക് ശേഷം തന്നെ മതിയായ പിന്തുണയില്ലാതെ രാജി വെയ്ക്കേണ്ടി വരികയായിരുന്നു. എന്നാല്‍ 2005 ല്‍ ശക്തമായി തിരിച്ചടിച്ച് എന്‍ഡിഎയുടെ പിന്തുണയില്‍ ഭരണം നേടിയ നിതീഷ് അഞ്ചു വര്‍ഷത്തിന് ശേഷം വിജയം ആവര്‍ത്തിച്ചു. ബീഹാറിന്റെ നേതൃത്വം പത്ത് വര്‍ഷത്തിലേക്ക് ഉയര്‍ത്തി.
2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച ജെഡിയു നേതാവ് ഒരു വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മടങ്ങി വന്നു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കൈകോര്‍ത്ത മഹാസഖ്യം വന്‍ വിജയം നേടിയതോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ സഖ്യത്തിനുള്ളിലെ പുകച്ചിലിനെ തുടര്‍ന്ന് പണത്തട്ടിപ്പില്‍ ആര്‍ജെഡി നേതാവും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വീയാദവിനെതിരേ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് നിതീഷ് മഹാസഖ്യം വിടുകയും രാജി വെയ്ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ബിജെപിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭയുണ്ടാക്കി എന്‍ഡിഎ സഖ്യം പുനരുജ്ജീവിപ്പിച്ചു.





