
പട്ന: മുഖ്യമന്ത്രിപദത്തിനായി താന്‍ അവകാശവാദമുന്നയിച്ചിട്ടില്ലെന്നു വ്യക്തമാക്കി ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാര്‍. മുഖ്യമന്ത്രിയെ എന്‍.ഡി.എ. തീരുമാനിക്കുമെന്നും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്ഫലം വന്നശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നിതീഷ് വ്യക്തമാക്കി.
ഇത് ജനങ്ങളുടെ തീരുമാനമാണ്. എന്‍.ഡി.എ. സര്‍ക്കാര്‍ രൂപീകരിക്കും. മുന്നണിയോഗം ചേര്‍ന്നശേഷം ഉചിതമായ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ്ഫലം വിശകലനംചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലെ ഫലവും പരിശോധിക്കും. വോട്ട്ബാങ്കില്‍ ചോര്ച്ചയുണ്ടായതുസംബന്ധിച്ചും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി തുടരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ യാതൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും എന്‍.ഡി.എ. തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'എവിടെ വച്ച് എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നു തീരുമാനിച്ചിട്ടില്ല. ദീപാവലിക്കു ശേഷമോ ഛത് പൂജയ്ക്ക് ശേഷമോ എപ്പോഴെന്നു തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണ്.
നാലു പാര്‍ട്ടികളിലെയും അംഗങ്ങള്‍ ഇന്നു യോഗം ചേരുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിക്കെതിരേ നടപടിയെടുക്കേണ്ടതു ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദീപാവലിക്കുശേഷം നിതീഷ് നാലാംവട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണയും നിതീഷിനുണ്ട്. പ്രചാരണസമയത്തുതന്നെ അദ്ദേഹം അക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിഹാറിലെ എന്‍.ഡി.എയുടെ പ്രചാരണവും. എന്നാല്‍, ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണു ജെ.ഡി.യുവിനുണ്ടായത്. സീറ്റ് നിലയില്‍ ആര്.ജെ.ഡിക്കും ബി.ജെ.പിക്കും പിന്നില്‍ മൂന്നാമതാണ് ജെ.ഡി.യു.





