
തിരുവനന്തപും : ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്ക്കുന്നു എന്ന് പറയുമ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിയുന്നത്് മക്കള്‍ വിവാദത്തിലായതിനെ തുടര്‍ന്ന്. മക്കളുടെ പ്രവര്‍ത്തനങ്ങളാല്‍ നിരന്തരം ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് കോടിയേരി സ്വയം മാറി നില്ക്കാന് തീരുമാനം എടുത്തിരിക്കുന്നത്. ചികിത്സയ്ക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി സമര്‍പ്പിച്ച കുറിപ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
ചികിത്സയ്ക്കായി അവധി വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അവധി എത്രകാലത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. സിപിഎം സംസ്ഥാന സമിതിയുടെ ചരിത്രത്തിലും ഇതാദ്യമായിട്ടാണ് സംസ്ഥാന സെക്രട്ടറി അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ആള്‍ക്ക് ചുമതല നല്‍കുന്നത്. നേരത്തേ കോടിയേരി അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയപ്പോഴും പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ പകരം ചുമതല നല്‍കുന്നത് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിടെട വിവാദങ്ങളില്‍ നിന്നും തിരിച്ചു കയറാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് രാജിയെന്നാണ് വിലയിരുത്തലുകള്‍.
കോടിയേരി സംസ്ഥാന സെക്രട്ടിറയായ ശേഷം തുടര്‍ച്ചയായി മക്കള്‍ വിവാദത്തില്‍ പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയും പ്രതിരോധത്തിലാകുന്ന സാഹചര്യം അടുത്ത കാലത്ത് സിപിഎം സംസ്ഥാന ഘടകം പല തവണ നേരിട്ടിരുന്നു. ഒമ്പതു വര്‍ഷം വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ത്തി ബീഹാര്‍ സ്വദേശിനി വന്നത് കോടിയേരിയുടെ മൂത്തമകന് ബിനോയിക്കെതിരേ ആയിരുന്നു. ആറു മാസം പോലും തികയും മുമ്പാണ് ബിനോയിക്ക് പിന്നാലെ ബിനീഷും വിവാദത്തില്‍ പെട്ടത് കോടിയേരിക്ക് സമ്മര്‍ദ്ദമായത്. കഴിഞ്ഞ ജൂണില്‍ ആയിരുന്നു ബിനോയിക്കെതിരേ അന്യസംസ്ഥാന യുവതി രംഗത്ത് വന്നത്. ഇത് വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടത്.
കഴിഞ്ഞ വര്‍ഷം ആദ്യം ദുബായില്‍ പണത്തട്ടിപ്പ് നടത്തിയെന്ന ആരോപണവും ബിനോയി നേരിട്ടിരുന്നു. കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞു എന്ന ആരോപണവുമായി ദുബായിലെ ഒരു വ്യവസായിയാണ് രംഗത്ത് വന്നത്. സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച പരാതിയും നല്‍കിയിരുന്നു. പത്തുലക്ഷം ദിര്‍ഹത്തിന്റെ കേസില്‍ ദുബായ് പോലീസില്‍ പരാതി നല്‍കുകയും പിന്നീട് ബിനോയ് യുടെ പാസ്പോര്‍ട്ട് പിടിച്ചു വെയ്ക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പീന്നീട് കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും രണ്ടു വിവാദങ്ങളും പ്രതിപക്ഷം പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടിക്കും എതിരേ ശക്തമായി ഉപയോഗിക്കുകയും ചെയ്തു.
വിഷയം രാഷ്ട്രീയമായി പ്രതിപക്ഷം ഏറെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ അനധികൃത പണമിടപാടും മയക്കുമരുന്ന് കേസിലെ പ്രതികളുമായുള്ള ബന്ധങ്ങളുമെല്ലാം കോടിയേരിയെയും പാര്‍ട്ടിയേയും വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. കേസില്‍ ഇഡി അനധികൃത ഇടപെടല്‍ നടത്തുന്നെന്നും മകന്റെ പേരില്‍ അച്ഛനെ ക്രൂശിക്കേണ്ടതില്ലെന്നും അടക്കമുള്ള ന്യായീകരണങ്ങളുമായി കേന്ദ്രക്കമ്മറ്റിയും പിബിയും സംസ്ഥാന സെക്രട്ടറിയേറ്റുമെല്ലാം സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യമില്ല എന്നും ബിനീഷ് നിയമപരമായി തനിയെ നേരിടട്ടെ എന്ന വിലയിരുത്തലുകളും നടത്തി പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
നേരത്തേ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ അനധികൃതമായി പാസ്പോര്‍ട്ട് കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ബിനീഷിനെതിരായ നിരവധി ക്രിമിനല്‍ കേസുകള്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പിന്‍വലിക്കപ്പെട്ടു എന്ന ഗുരുതര ആരോപണം യുഡിഎഫിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരും ഉയര്‍ത്തിയിരുന്നു. ബിനീഷിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ന്യായീകരണം കണ്ടെത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുകയായിരുന്നു പാര്‍ട്ടി.
കമ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാര്‍ട്ടി സമ്മേളനങ്ങളിലും പ്ലീനങ്ങളിലും പുറപ്പെടുവിക്കാറുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നില്‍ക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരേ നിരന്തരം ആരോപണങ്ങളും പുതിയ പുതിയ വിവരങ്ങളും പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ കോടിയേരി ഒറ്റപ്പെടുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തള്ളിപ്പറയുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.






