
തിരുവനന്തപുരം: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത തുണിസഞ്ചി ആളുകളില്‍നിന്നു തിരിച്ചെടുക്കണമെന്ന വിചിത്ര ഉത്തരവുമായി സെപ്ലെകോ. സഞ്ചി ഒന്നിന് അഞ്ചുരൂപാ നിരക്കില്‍ തിരികെ എടുക്കണമെന്നാണ് സെപ്ലെകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അലി അസ്ഗര്‍ പാഷ മേഖലാ മാനേജര്‍മാര്‍ക്കും ഡിപ്പോ മാനേജര്‍മാര്‍ക്കും ഇന്നലെ അയച്ച ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ കോവിഡ് വ്യാപകമായിരിക്കേ പലരും ഉപയോഗിച്ച തുണി സഞ്ചി തിരികെ എടുക്കുമ്പോള്‍ എന്തൊക്കെ സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന നിര്‍ദേശങ്ങള്‍ ഉത്തരവിലില്ല. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനത്തിന് ഡിസ്കൗണ്ട് ആയിട്ടായിരിക്കും തുണിസഞ്ചിയുടെ വിലയായ അഞ്ചു രൂപ ബില്‍ തുകയില്‍നിന്നു കുറയ്ക്കുക. മാസക്കിറ്റ് സൗജന്യമായാണ് നല്‍കുന്നത്.
അതുകൊണ്ടുതന്നെ ഉപഭോക്താവിന് ഏതുബില്ലില് ആണ് സഞ്ചിയുടെ വില കുറച്ചുകൊടുക്കുക എന്ന് ഉത്തരവില്‍ വ്യക്തതയില്ല. കോവിഡ്, ഓണക്കിറ്റ്, സ്കൂള്‍ കിറ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസക്കിറ്റുകള് എന്നിവ വിതരണം ചെയ്ത തുണി സഞ്ചികള്‍ തിരിച്ചെടുക്കാനാണ് നിര്‍ദേശം. മുഷിയാത്തതും കീറാത്തതും തുന്നല്‍ വിട്ടുപോകാത്തതുമായ സഞ്ചികള്‍ തുടര്‍ന്നും വിതരണം ചെയ്യാന്‍ കഴിയുന്നവയായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍.
സഞ്ചിക്കു ക്ഷാമമുണ്ടെന്നു വരുത്താനും കുടുംബശ്രീയെ പൂര്‍ണമായി ഒഴിവാക്കാനുമാണ് നിലവാരമില്ലാത്ത തുണി സഞ്ചി വാങ്ങി കോടികള്‍ നഷ്ടപ്പെടുത്തിയ സെപ്ലെകോ പുതിയ ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് സൂചന. ആവശ്യമായ സഞ്ചികള്‍ അതത് ജില്ലാ കുടുംബശ്രീയുടെ ജില്ലാ കോ-ഓഡിനേറ്ററുമായി ബന്ധപ്പെട്ട് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കാനുള്ള സാധ്യത കുറവാണെന്നു മേഖലാ മാനേജര്‍മാര്‍ അറിയിച്ച സാഹചര്യത്തിലാണ് സഞ്ചി തിരികെ വാങ്ങുന്നതെന്നും സി.എം.ഡിയുടെ ഉത്തരവില്‍ പറയുന്നു.






