
ആലപ്പുഴ : കേരളത്തില്‍ ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ തട്ടുന്ന സംഘങ്ങള്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മാനനഷ്ടമോര്ത്തു പലരും പരാതി നല്‍കാത്തതും തട്ടിപ്പ് സംഘങ്ങള്‍ക്കു തുണയാകുന്നു. ഏതാനും വര്‍ഷം മുന്‍പു വരെ ഉത്തരേന്ത്യയില്‍ നടന്നിരുന്ന ഹണിട്രാപ്പ് തട്ടിപ്പുകളാണ് കേരളത്തിലും വ്യാപകമാകുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടേതടക്കം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും കൈവശപ്പെടുത്തിയാണു തട്ടിപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വീട്ടമ്മമാരും വിദ്യാസമ്പന്നരായ യുവതീ യുവാക്കളുമടക്കം നൂറുകണക്കിനാളുകളില്നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു സൂചന.
ഏറ്റവുമൊടുവില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ കാമന് സ്വദേശികളായ നഹര്‍സിങ്, സുഖ്ദേവ് സിങ് എന്നിവരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് സ്ത്രീകള്‍ ആണെന്ന രീതിയില്‍ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. ഒക്ടോബറില്‍ തിരുവനന്തപുരം ടെക്നോപാര്ക്കിലെസോഫ്റ്റ്വേര് എന്‍ജിനീയറെ സംഘം ട്രാപ്പില്‍പ്പെടുത്തി. നവംബറില്‍ ഇടപ്പള്ളിയിലുള്ള 19 വയസുകാരനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പിന് ഇരയാക്കിയ സംഭവത്തില്‍ യുവതി ഉള്‍പ്പടെ രണ്ടുപേരായിരുന്നു പ്രതികള്‍.
കളമശേരിയില്‍ ഹണിട്രാപ്പില്‍പ്പെടുത്തി ഡോക്ടറില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ത്രീയടക്കം മൂന്ന് പേര് പിടിയിലായത് നവംബര്‍ ആദ്യമാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ടുവരുന്നതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലൂടെ തരപ്പെടുത്തുന്ന ഇന്റര്‍നെറ്റ് കണക്ഷനാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ പോലീസിന് കഴിയുന്നുമില്ല.
തട്ടിപ്പിന്റെ രീതി
ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കില്‍ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കില്‍ പുരുഷന്മാരുടെ പ്രഫൈല്‍ചിത്രവും സഹിതമാകും റിക്വസ്റ്റ് അയക്കുക. റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാല്‍ ചാറ്റിങ്ങാണ് അടുത്തഘട്ടം. പിന്നീട് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടും. തട്ടിപ്പ് സംഘമാണെന്ന് അറിയാതെ കോളില്‍ മുഴുകുന്ന വീട്ടമ്മമാരുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം ഈ സമയം തട്ടിപ്പുകാരുടെ ഫോണില്‍ റെക്കോഡ് ചെയ്യും.
സംസാരവും സൗഹൃദവും അതിരുവിടുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇത് കിട്ടുന്നതോടെയാണ് ബ്ളാക്ക്മെയിലിങ്ങിന്റെ തുടക്കം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കും. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരുതവണ പണം കൈമാറി കഴിയുമ്പോള്‍ പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ടുള്ള ഭീഷണികള്‍ തുടരും. പ്രഫഷണലുകള്‍ക്കും വീട്ടമ്മമാരുമുള്‍പ്പെടെയുള്ളവര്‍ക്കും രാത്രിയിലാണ് വീഡിയോ കോളുകള്‍ എത്തുക.
കെ.എ ഹിലാരി






