
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തില്‍. ഇടതുപക്ഷം ഹാട്രിക് വിജയം ഉറപ്പിക്കുമ്പോള്‍ ഭരണമാറ്റം യാഥാര്‍ഥ്യമാകുമെന്നു യു.ഡി.എഫ്. നിയമസഭയില്‍ വീണ്ടും സാന്നിധ്യം അറിയിക്കുമെന്നും നിര്‍ണായക ശക്‌തിയാകുമെന്നുമാണ് എന്‍.ഡി.എയുടെ കണക്കുകൂട്ടല്‍.
എല്‍.ഡി.എഫ്.
കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുകളാണ് ഭരണത്തുടര്‍ച്ചയെന്ന ഇടതുപക്ഷത്തിന്റെ ശുഭപ്രതീക്ഷയ്‌ക്ക് അടിത്തറ. കുറഞ്ഞത് 75 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ കണ്ടെത്തിയത്. ഇത് 82 വരെ ഉയര്‍ന്നേക്കാമെന്നുമാണ് അനുമാനം.
ഭരണവിരുദ്ധ വികാരം കാര്യമായി ബാധിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായെന്നുമാണ് സി.പി.എം. നിഗമനം. എസ്.ഐ.ആര്‍. ആണ് പോളിങ് ഉയര്‍ത്തിയതെന്നും ന്യൂനപക്ഷ വോട്ടുകള്‍ തിരിഞ്ഞുകടിച്ചിട്ടില്ലെന്നും വിലയിരുത്തലുണ്ട്. ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്‌താക്കള്‍ പാര്‍ട്ടിയെ തുണയ്‌ക്കുമെന്നാണ് കണക്കുകൂട്ടല്‍. വിമതരൊന്നും ജയിക്കില്ലെന്നും പാര്‍ട്ടി കരുതുന്നു.
തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരം നിലനിര്‍ത്തുമെന്നു സംസ്‌ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുമ്പോഴും അഞ്ച് പ്രമുഖര്‍ പരാജയപ്പെട്ടേക്കാമെന്ന ഭീതി സി.പി.എമ്മിനെ അലട്ടുന്നു. ശക്‌തമായ പോരാട്ടം നടന്ന ഈ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനത്തിലുണ്ടായ മാറ്റങ്ങളും പ്രാദേശികമായ അസ്വാരസ്യങ്ങളും വിനയായേക്കാം. എന്നാല്‍, മറ്റ് മേഖലകളിലെ അപ്രതീക്ഷിത മുന്നേറ്റം വഴി ഈ നഷ്‌ടം പരിഹരിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്.
എന്‍.ഡി.എ.
സംസ്‌ഥാന നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണു ബി.ജെ.പി.
നേതൃത്വവും എന്‍.ഡി.എയും. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയം ഉറപ്പിക്കുന്നു. ആകെ സീറ്റെണ്ണം ആറുവരെ ഉയരാനുള്ള സാധ്യതയും നേതൃത്വം നിരാകരിക്കുന്നില്ല.
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും കടുത്ത പോരാട്ടമാണ് കാഴ്‌ചവച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടത് ഈ മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്.
മധ്യകേരളത്തില്‍ ൈക്രസ്‌തവ സഭയുടെ ഭാഗത്തുനിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലുണ്ട്. കോട്ടയത്ത് സഭയുടെ സഹായം ലഭിക്കാത്തതും തൃശൂരിലെ വോട്ട് വിഹിതത്തില്‍ ഉണ്ടായേക്കാവുന്ന കുറവും തിരിച്ചടിയായേക്കാം. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുണ്ടായ വിവാദങ്ങള്‍ പാലക്കാട്ടെ ജയപ്രതീക്ഷയില്‍ മങ്ങലുണ്ടാക്കി. എങ്കിലും ഇവിടെ ശോഭാ സുരേന്ദ്രനും തൃശൂരില്‍ പത്മജാ വേണുഗോപാലും ആറ്റിങ്ങലില്‍ പി. സുധീറും ജയിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും ബി.ജെ.പി. കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. തൃശൂരിലും പാലക്കാട്ടും അപ്രതീക്ഷിത മുന്നേറ്റമുണ്ടായാല്‍ സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ.
യു.ഡി.എഫ്.
സംസ്‌ഥാനത്ത് യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ കോണ്‍ഗ്രസ് നേതൃത്വം. കുറഞ്ഞത് 85 സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്നും ഭരണവിരുദ്ധ വികാരം ശക്‌തമാണെങ്കില്‍ സീറ്റ് നില 105 വരെയെത്തുമെന്നും വിലയിരുത്തല്‍. മുസ്ലിം ലീഗിന്റെ കോട്ടകളില്‍ ഉണ്ടായ പോളിങ് വര്‍ധനയും മധ്യകേരളത്തിലെ തിരിച്ചുവരവും അധികാരത്തിലേക്കുള്ള മടക്കത്തിനു പ്രതീക്ഷ പകരുന്നു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വന്‍മുന്നേറ്റം യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. മലപ്പുറത്ത് ലീഗ് കരുത്തില്‍ മികച്ച വിജയം ഉറപ്പിക്കുമ്പോള്‍ ആലപ്പുഴയിലും കൊല്ലത്തും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ മുന്നേറ്റംപ്രതീക്ഷിക്കുന്നുണ്ട്. തരംഗം ആഞ്ഞടിച്ചാല്‍ കോണ്‍ഗ്രസിന് മാത്രം ഒറ്റയ്‌ക്ക്60 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും നിഗമനം.
വിജയപ്രതീക്ഷ ശക്‌തമായതോടെ മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും ഗ്രൂപ്പ് വടംവലിയും തകൃതിയാണ്. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നെത്തി മുഖ്യമന്ത്രിയാകുമോ എന്ന ആശങ്ക സംസ്‌ഥാനത്തു സജീവമായ ഗ്രൂപ്പുകള്‍ക്കുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെ മുഖ്യമന്ത്രിയാകണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന ഇതിന്റെ സൂചനയായാണ് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രിസ്‌ഥാനത്തിനായി രംഗത്തുണ്ട്.






