
മീനങ്ങാടി : യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധങ്ങൾക്കും പള്ളി കൈയ്യേറ്റങ്ങൾക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിനായി നിയമ നിർമ്മാണം ആവശ്യപ്പെട്ടു കൊണ്ടുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് തുടക്കമായി. മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ വിശുദ്ധ കുർബ്ബാനയ്ക്കും പൊതു സമ്മേളനത്തിനു ശേഷം മോർ പീലക്സിനോസ് ശാമുവേൽ മെത്രാപ്പോലീത്തയുടെ കബറിങ്കൽ നിന്ന് അവകാശ സംരക്ഷണ യാത്ര ആരംഭിച്ചു.
അവകാശ സംരക്ഷണം നിയമ നിർമ്മാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന അവകാശ സംരക്ഷണ യാത്ര ഡിസംബർ 29 ന് തിരുവനന്തപുരത്ത് സമാപിക്കും. സഭാ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ പരിഹരിക്കുക, തങ്ങൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധനസ്വാതന്ത്ര്യം ലഭ്യമാക്കുക, അവകാശ സംരക്ഷണത്തിനായി ബഹു. ഗവൺമെന്റ് നിയമ നിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യാത്ര സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഫ്ളാഗ് ഓഫ് ചെയ്തു.
മലബാർ ഭദാസനാധിപൻ മോർ പോളികാർപ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി. കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത, ഡൽഹി ഭദ്രാസനാധിപൻ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മൈലാപ്പൂർ - ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, മുവാറ്റുപുഴ മേഖലാധിപൻ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരും കൊല്ലം പണിക്കർ, സഭാ വൈദിക ട്രസ്റ്റി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സഭാ അല്മായ ട്രസ്റ്റി കമാണ്ടര്‍ സി.കെ ഷാജി ചുണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, സമരസമിതി കൺവീനർ ഫാ. ജോൺ ഐപ്പ്, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ. ജേക്കബ് മീഖായേൽ പുല്യാട്ടേൽ, അഡ്വ. കെ.ഒ ഏലിയാസ്, അഡ്വ. റോയ് മാത്യു, ഭദ്രാസന സെക്രട്ടറിമാരായ ഫാ. ഡോ. മത്തായി അതിരംപുഴയിൽ (മലബാർ), സ്കറിയ ഈന്തലാകുഴിയിൽ (കോഴിക്കോട്), സമരസമിതി അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന ഭാരവാഹികൾ, മീനങ്ങാടി കത്തീഡ്രൽ ഭാരവാഹികൾ തുടങ്ങിയവർ നേത്യത്വം നൽകി.
ബാംഗ്ലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ യാത്രക്ക് മീനങ്ങാടിയിൽ സ്വീകരണം നൽകും. യാത്രയുടെ സമാപനത്തിന്റെ ഭാഗമായി ഡിസംബർ 29 ന് മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകും.15 ദിവസം നീണ്ട നിൽക്കുന്ന അവസാന സംരക്ഷണ യാത്രക്ക് വിവിധ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ വിശ്വാസികളിൽ നിന്ന് അധികാരികൾക്ക് നൽകാനുള്ള ഹർജി ഒപ്പിട്ട് സ്വീകരിക്കും.






