
കൊല്ലം : 2014-ൽ മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണക്കേസിലെ യഥാർഥ പ്രതി ആറുവർഷത്തിനു ശേഷം പോലീസ് പിടിയിലായി. ഇതോടെ
നിരപരാധിയെ അറസ്റ്റുചെയ്ത് പോലീസ് പീഡിപ്പിച്ച സംഭവം പുറത്തായി.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെ തിരൂർ പോലീസ് മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണത്തിലെ പങ്ക് വ്യക്തമായത്. തുടർന്ന് ദാസനെ അഞ്ചൽ പോലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയ രീതിയും മെഡിക്കൽ സ്റ്റോറിൽ കയറിയ വഴിയും പ്രതി പോലീസിന് പറഞ്ഞുകൊടുത്തു.
അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷിനെ(35)യാണ് മോഷണക്കുറ്റം ആരോപിച്ച് അന്ന് പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലും 45 ദിവസം ജയിലിലും കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓർമകളിലാണ് ഇന്നും ഈ യുവാവ്.
അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ 2014 സെപ്തംബർ 21-നാണ് മോഷണം നടന്നത്. ഈ കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ അഞ്ചൽ പോലീസ് പിടികൂടിയത്. മോഷണം നടന്ന് മാസങ്ങൾക്കു ശേഷമായിരുന്നു അറസ്റ്റ്. പോലീസ് ക്രൂരമായി മർദിച്ചെന്നും ദേഹത്ത് മുളകരച്ച് തേച്ചതായും രതീഷ് പറയുന്നു. ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ നുണപരിശോധനയിലും തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് ജയിൽമോചിതനായത്. ഓട്ടോറിക്ഷയുടെ ആർ.സി.ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പോലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു.






