
മരണത്തെപ്പോലും കവിത ചൊല്ലി സാന്ത്വനിപ്പിച്ചിരുന്നു സുഗതകുമാരി ടീച്ചര്‍....
ഈ നൂറ്റാണ്ടിന്റെ തുടക്കവര്‍ഷങ്ങളില്‍ത്തന്നെ മരണത്തിന്റെ കാലടിയൊച്ചകള് സുഗതകുമാരി ടീച്ചര്‍ കേട്ടിരുന്നു.
നാലു കവിതകളാണ് 2002 ല്‍ മാത്രം മരണത്തെക്കുറിച്ചെഴുതിയത്. ‘മരണകവിതകള്‍’ എന്ന പേരില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. തന്റെ കവിതകളിലൂടെ മരണത്തെ മാടി വിളിക്കുന്നുമുണ്ട് സുഗതകുമാരി. ഇനി ഈ ഭൂമിയില്‍ നില്ക്കാന് പാടില്ലെന്ന തിരിച്ചറിവിലാണത്.
കവിതയും കണ്ണീരും കടല്‍ പോലുള്ള സ്നേഹവുമാണ് ആകെയുള്ള സ്വത്ത്. പുതിയ കാലത്ത് എല്ലാറ്റിനും വിലയിടിഞ്ഞപ്പോള്‍, വാക്കു തെറ്റി, വരി തെറ്റി, കാലിടറി, കവിത പാടിത്തീര്‍ന്ന് കൈ കൂപ്പുകയാണവര്‍.
യമന്‍ തന്നെ വിളിക്കാനെത്തുന്നതായി സങ്കല്‍പിച്ചുകൊണ്ടെഴുതിയ കവിതയാണ് മരണകവിതകളില്‍ ആദ്യത്തേത്. അതില്‍ യമനെ കാണുമ്പോള്‍ ഞെട്ടലോ രോഷമോ ദേഷ്യമോ വിദ്വേഷമോ ആ മുഖത്തോ മനസ്സിലോ ഇല്ല. കാത്തിരുന്ന ഒരാള്‍ വിളിക്കാന്‍ വന്നാലെന്നതുപോലെ വേഗം തയാറാകുകയാണവര്‍. ഒരു നിമിഷം മാത്രമാണ് അവസാനത്തെ ആഗ്രഹമായി അവര്‍ യമനോട് ചോദിക്കുന്നത്.
ആ ഒരു നിമിഷത്തില്‍ യമന്റെ കൈ പിടിച്ചു നിര്‍ത്തുന്ന കവയിത്രിയില്‍ നിറയുന്നതു മാതൃവാത്സല്യം. കരിമേഘം പോലുള്ള യമന്റെ ജഡയില്‍ സുഗതകുമാരി മയില്‍പ്പീലി ചൂടിക്കുന്നു. അനുസരണയോടെ മരണത്തിന്റെ ദേവന് മുഖം കുനിക്കുമ്പോള്‍ ആ നെറ്റിമേല്‍ ചന്ദനം ചാര്‍ത്തുന്നു.
കാട്ടുതളിരും താരും കോര്‍ത്ത മാല മാറില്‍ അണിയിക്കുന്നു. വലതുകയ്യിലെ കൊലക്കയര്‍ നീക്കി പകരം നല്‍കുന്നത് മുളംകുഴല്; അതിനുള്ളില്‍ ഇത്തിരി മധുരവും.
നിശ്ചലം, നിശ്ശബ്ദം യമന്‍ നില്ക്കുമ്പോള് മുളംകുഴല് തനിയേ പാടിത്തുടങ്ങുന്നു: പ്രേമം, പ്രേമം.
അതുവരെ തീമിന്നല്‍ പെയ്ത കണ്ണുകളില്‍ മഴ പെയ്യുകയായി. വേഗം കവയിത്രിയെ വിളിച്ചുകൊണ്ടുപോകാന്‍ എത്തിയ യമന്‍ മുന്നോട്ടു ചുവടു വയ്ക്കാതെ നില്ക്കുമ്പോള് അദ്ദേഹത്തെ അവര്‍ നയിക്കുന്നു.
ഏറ്റവും പ്രിയപ്പെട്ട ഈരടി മൂളിക്കൊണ്ടും പ്രിയ ഭൂമിയെ മെല്ലെത്തിരിഞ്ഞുനോക്കിക്കൊണ്ടും. മരണത്തിന്റെ നിഴല്‍ വലുതായി വരുന്നുണ്ടെങ്കിലും പേടിയില്ല കവിക്ക്. ഇരുട്ടില്‍ വഴി കാണിക്കാന്‍, വീഴാതെ, തളരാതെ നടത്താന്‍ പ്രിയപ്പെട്ട പീലിക്കണ്ണിന്റെ വെട്ടമുണ്ടല്ലോ. യമന്റെ ജഡയില്‍ കവി അണിയിച്ച മയില്‍പ്പീലിയുടെ ശുഭ്രവര്‍ണം.
എന്നും സ്നേഹത്തോടെയും ആരാധനയോടും കണ്ട കവിതാസ്വാദകരെ വേദനിപ്പിച്ചും അഗാധമായി ദുഃഖിപ്പിച്ചും. അവസാന കവിതാ സമാഹാരമായ മണലെഴുത്തിലെ പല കവിതകളിലും ജീവിതത്തിന്റെ അവസാനത്തെക്കുറിച്ചുള്ള ദര്ശനങ്ങളുണ്ട്. ഒപ്പം തന്റെ പോരാട്ടം വ്യര്‍ഥമായെന്ന നിരാശയും ആ മനസ്സിനെ ആഴത്തില്‍ ബാധിച്ചിരുന്നു. വരലബ്ധിയെന്നും മഹാ അനുഗ്രഹമെന്നും വാഴ്ത്തിയ ജീവിതം ‘ മതി’ എന്നു തന്നെ അവര്‍ തീര്‍ത്തുപറഞ്ഞു.






