
തിരുവനന്തപുരം: തന്റെ അന്ത്യയാത്രയില്‍ ഔദ്യോഗികബഹുമതിയോ പൊതുദര്‍ശനമോ അനുശോചനയോഗങ്ങളോ പാടില്ലെന്നായിരുന്നു സുഗതകുമാരിയുടെ ആഗ്രഹവും നിര്‍ദേശവും. എന്നാല്‍, പ്രിയകവയിത്രിയെ അങ്ങനെ യാത്രയയയ്ക്കാന്‍ മലയാളത്തിനു കഴിയുമായിരുന്നില്ല. ഔദ്യോഗികബഹുമതികളോടെതന്നെ സംസ്കാരച്ചടങ്ങുകള്‍ നടത്തി.
തന്റെ മരണശേഷം എങ്ങനെ മൃതദേഹം സംസ്കരിക്കണമെന്നതടക്കം വ്യക്തമായ നിര്‍ദേശങ്ങള്‍ കവയിത്രി നല്‍കിയിരുന്നു. എന്നാല്‍, അതില്‍ പൊതുദര്‍ശനം പാടില്ലെന്ന നിബന്ധന മാത്രമാണു പാലിക്കാനായത്. അതും കോവിഡ് പ്രോട്ടോക്കോള്‍ മൂലം. സംസ്കാരത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു തൈക്കാട് ശാന്തികവാടത്തിലേക്കു മൃതദേഹം നേരിട്ട് എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന് ആദരാഞ്ജലിയര്‍പ്പിച്ചു. സുഗതകുമാരിയുടെ കുടുംബാംഗങ്ങള്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസ എന്നിവര്‍ സന്നിഹിതരായിരുന്നു. പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും പി.പി.ഇ. കിറ്റ് ധരിച്ചാണു ചടങ്ങില്‍ പങ്കെടുത്തത്.
നേരത്തേ, അയ്യന്‍കാളി ഹാളില്‍ ഛായാചിത്രംവച്ച് പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെ.കെ. ഷൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ,എ.കെ. ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കെ. മുരളീധരന് എം.പി, നിയമസഭാംഗങ്ങളായ എം. മുകേഷ്, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍, കെ. ശബരീനാഥന്, സി. ദിവാകാരന്‍, സി.കെ. ശശീന്ദ്രന്, വി.എസ്. ശിവകുമാര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, സി.എസ്. സുജാത, സി.പി. ജോണ്‍, പാലോട് രവി,എം. വിജയകുമാര്‍, വി. ശിവന്‍കുട്ടി. എന്‍. ശക്തന്, കുമ്മനം രാജശേഖരന്, വി.വി. രാജേഷ്, ആനാവൂര്‍ നാഗപ്പന്, നെയ്യാറ്റിന്‍കര സനല്‍, നടന് മധുപാല്‍, കവി മധുസൂദനന് നായര്‍, പ്രഭാവര്‍മ്മ, സൂര്യ കൃഷ്ണമൂര്‍ത്തി, കര്‍ദിനാള്‍ ബസോലിയസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. അനുശോചനയോഗവും നടന്നു. സുഗതകുമാരിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കേണ്ടിയിരുന്നില്ലെന്നു കുടുംബസുഹൃത്ത് സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.






