
ന്യൂഡല്‍ഹി: നോബല്‍ സമ്മാനജേതാവ് അമര്‍ത്യസെന്‍ അടക്കമുള്ളവര്‍ അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് കാണിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാരിന് വിശ്വഭാരതി സര്‍വകലാശാലയുടെ കത്ത്. തങ്ങളുടെ ഡസന്‍ കണക്കിനുള്ള പ്ളോട്ടുകള്‍ രേഖകളില്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണെന്നാണ് വാദം. ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അമര്‍ത്ത്യാസെന്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടികയും കൈമാറിയിട്ടുണ്ട്.
ഗേള്‍സ് ഹോസ്റ്റല്‍, അക്കാദമിക ഡിപ്പാര്‍ട്ട്മെന്റുകള്‍, വൈസ് ചാന്‍സലറുടെ ഔദ്യോഗിക വസതി തുടങ്ങി തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന പ്ളോട്ടുകളില്‍ ഇവയെല്ലാം പെടുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഉടമസ്ഥാവകാശം ആരോപിക്കപ്പെട്ടിരിക്കുന്നത് തെറ്റായ റെക്കോഡാണെന്നും പറയുന്നു.
അനധികൃതമായി സ്വകാര്യ വ്യക്തികള്‍ക്ക് റസ്റ്റോറന്റുകളും സ്കൂളുകളും മറ്റു ബിസിനസ് കേന്ദ്രങ്ങളും നിര്‍മ്മിക്കാന്‍ രബീന്ദ്രനാഥ് ടാഗോര്‍ സര്‍വകലാശാല ഭൂമി സ്വമേധയാ നല്‍കിയിട്ടുള്ളതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വകലാശാല പറയുന്നു. അമര്ത്യാസെന്നിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത് 13 ഡെസിമല്‍ ഭൂമിയാണ്. ഇവിടെ അനധികൃത ജോലികള്‍ ചെയ്യുന്നു. സെന്നിന്റെ പിതാവ് സര്‍വകലാശാലയില്‍ നിന്നും പാട്ടത്തിനെടുത്ത 125 ഡെസിമലിന് പുറമേയാണിത്.
അതേസമയം തങ്ങളുടെ വീട് ഉള്‍പ്പെടെയുള്ളവ ഇരിക്കുന്നത് വിശ്വഭാരതിയുമായി ദീര്‍ഘകാല പാട്ടക്കരാറില്‍ ഉള്ള ഭൂമിയാണെന്നും അത് കാലാവധി കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ തങ്ങളെ പുറത്താക്കാമെന്നത് വൈസ് ചാന്‍സലറുടെ സ്വപ്നം മാത്രമാണെന്നാണ് അമര്‍ത്യാസെന്നിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന മറുപടി. 1980 കള്‍ക്കും 90 കള്‍ക്കും ഇടയിലാണ് വ്യാജരേഖകള്‍ ചമച്ചതെന്നാണ് വിശ്വഭാരതി എസ്റ്റേറ്റ് ഓഫീസ് പറയുന്നത്. ശാന്തി നികേതന്റെ ഭാഗമായ ആശ്രമത്തിലെ പ്രമുഖരായ ആള്‍ക്കാരുടെ റെസിഡന്‍ഷ്യല്‍ ഹബ്ബായ പുരവാപള്ളി മേഖലയിലാണ് ഈ പ്ളോട്ടുകളില്‍ കൂടുതലും കിടക്കുന്നത്.
1990 അവസാനം മുതല്‍ സര്‍വകലാശാലയുടെ ഭൂമിയില്‍ നടന്ന കയ്യേറ്റം സംബന്ധിച്ച രേഖകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനും സിഎജിയ്ക്കും സര്‍വകലാശാല അയച്ചിട്ടുണ്ട്. 77 പ്ളോട്ടുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യത്തില്‍ തെറ്റു തിരുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ല്‍ വിശ്വഭാരതി സര്‍വകലാശാല എസ്റ്റേറ്റിലെ വിവിധ ഓഫീസുകള്‍ക്ക് ഒരു ആഭ്യന്തര റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
1132 ഏക്കര്‍ ഭൂമിയിലാണ് സര്‍വകലാശാല നിര്‍മ്മിച്ചിരിക്കുന്നത്. അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടക്കുന്ന 77 ഏക്കറില്‍ 22 ഏക്കറോളം അടുത്തകാലത്ത സര്‍വകലാശാലയ്ക്ക് മോചിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.






