
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് മരിച്ചത്. യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറിയതാണ് കലാപത്തിലേക്ക് നയിച്ചത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹൗസ് ഓഫ് ചേംബറിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുയായികള്‍ക്ക് നേരെ പോലീസ് വെടിവെയ്പും നടത്തി. വെടിവെയ്പിലാണ് സ്ത്രീ മരിച്ചത്. ജോ ബൈഡനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള അന്തിമ നടപടിയിലേക്ക് കടക്കും മുന്നേയായിരുന്നു ട്രംപ് അനുയായികള്‍ കലാപം അഴിച്ചുവിട്ടത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണില്‍ പ്രഖ്യാപിച്ച് നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. അതേസമയം അതിക്രമങ്ങളുടെ പശ്ചാത്തലത്തല് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യമുയര്‍ത്തി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം ഏള് ബ്ലമനോര്‍ ആവശ്യപ്പെട്ടു. യുഎസ് പാര്‍ലമെന്റിന് നേരെ നടന്ന അതിക്രമത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി ലോക നേതാക്കളും രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്, സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോളോ സ്റ്റര്‍ജിയോണ്‍, സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ ഉള്‍പ്പെടെ ട്രംപിനെ പരസ്യമായി വിമര്‍ശിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി മോഡിയും പ്രതികരിച്ചിരുന്നു. ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.






