
മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങരുതെന്ന് യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടെ മകനുമായ മൊയിന്‍ അലി ശിഹാബ് തങ്ങള്‍. താന്‍ ഈ നിലപാട് തിരുത്തില്ലെന്നും തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും പറഞ്ഞു. അതേസമയം തന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ വരണമെന്ന ആശയത്തോട് പൂര്‍ണ്ണമായും യോജിപ്പില്ലെന്നും പക്വതയും ചടുലതയും ഉള്ളവര്‍ സ്ഥാനാര്ത്ഥികളാകുന്നതാണ് നല്ലതെന്നും പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം മൊയിന്‍ അലി പറഞ്ഞത്.
ഒപ്പം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പറഞ്ഞു. വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ നേതാവ് കെപിഎ മജീദ് നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം പുന: പരിശോധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടി സ്വീകാര്യമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മൊയിന്അലിക്ക് വിപരീതമായി കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നേരത്തേ സ്വാഗതം ചെയ്തിരുന്നു. യൂത്ത് ലീഗ് ദേശീയ അദ്ധ്യക്ഷന്‍ സാബിര്‍ ഗാഫറിന്റെ രാജി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാത്രമാണെന്നും അദ്ദേഹം പാര്‍ട്ടിയിലും യൂത്ത്ലീഗിലും തുടരുമെന്നും പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഗഫാര്‍ രാജിവെച്ചത്.
ബംഗാളില്‍ പുതിയതായി രൂപീകരിക്കുന്ന ഐഎസ്എഫില്‍ ചേരാനാണ് ഗഫാര്‍ പാര്ട്ടിവിട്ടതെന്ന ആരോപണം തള്ളി. ബംഗാളില്‍ മുസ്ളീം നേതാക്കള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെന്ന വാദവും മൊയന് അലി തള്ളി. ഈ വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല. ബംഗാളിലെ ഫുര്ഫറ ശരീഫ് എന്ന മുസ്ലിം ആത്മീയ സംഘടനയുമായി യൂത്ത്ലീഗ് ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ സമസ്ത - ലീഗ് മാതൃകയിലുള്ള പ്രവര്‍ത്തനവും സഹകരണവുമാണ് ലക്ഷ്യം. ഇപ്പോള്‍ സ്ഥാനമുപേക്ഷിച്ച സാബിര്‍ ഗഫാര്‍ ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.






