
ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനം തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം ആണെന്നു പ്രാഥമിക വിലയിരുത്തല്‍. ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ അളവും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ ഒരു കത്തുമാണ് ഈ രീതിയിലുള്ള സൂചന നല്‍കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടുപേര്‍ കാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.
ടാക്സിയിലാണ് ഇവര്‍ എത്തിയത്. ഇവരാണോ സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല. ടാക്സി ഡ്രൈവറെ കണ്ടെത്തി ഇവരുടെ രേഖാചിത്രം തയ്യാറാക്കാനുള്ള നീക്കത്തിലാണ് പോലീസ്. അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് സംഘം കണ്ടെത്തി. സ്ഥലത്ത് ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയില്‍ ചെറിയ അളവിലാണെങ്കിലും സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതും ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കണക്കാക്കുന്നത്.
സംഭവ സ്ഥലത്ത് നിന്നും നേരത്തേ കണ്ടെത്തിയ കത്തില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. 'ഇസ്രായേല്‍ അംബാസിഡര്‍'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നാണ് പരാമര്‍ശിക്കുന്നത്. അതോടൊപ്പം 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. പകുതി കത്തിയ പിങ്ക് സ്കാര്‍ഫും സ്ഫോടന സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.
ശീതളപാനിയ കുപ്പിയില്‍ സ്ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് അനുമാനം. ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് തടഞ്ഞിട്ടുണ്ട്. സ്ഫോടനം സംബന്ധിച്ചുളള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയിട്ടുണ്ട്.
2012 ലും ഇസ്രായേല്‍ എംബസി ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. അന്നും ആരോപണം വന്നത് ഇറാന് സംഘടനകളെ കേന്ദ്രീകരിച്ചായിരുന്നു. 2012 ഫെബ്രുവരി 13 ന് ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയെ ലക്ഷ്യമിട്ട് ഔറംഗസേബ് റോഡില്‍ ഒരു ബൈക്ക് യാത്രക്കാരനായിരുന്നു അക്രമി. രാത്രിയില്‍ തന്നെ വിമാനത്തില്‍ അക്രമി രാജ്യം വിടുകയും ചെയ്തു. ഇന്ത്യന്‍ ഏജന്‍സികള്‍ നല്കിയ തെളിവുകള്‍വെച്ച് ഇറാനാണ് അക്രമത്തിന് പിന്നിലെന്ന് അന്ന് ഇസ്രായേല്‍ ആരോപിക്കുകയും ചെയ്തു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്ഷ് കോര്പ്പിനെയാണ് സംശയിച്ചത്.
ഗൂഡാലോചനയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡല്‍ഹിക്കാരനായ ഒരു മാധ്യമപ്രവര്ത്തകന് അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. പുതിയ സംഭവത്തിലും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനായി വിമാനടിക്കറ്റ് എടുത്തിരിക്കുന്ന വിദേശികളെ നിരീക്ഷിക്കുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധന നടത്തുകയാണ് അന്വേഷണസംഘം.






