
‘‘ആ തുരങ്കത്തില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാനാകുമെന്നു കരുതിയതല്ല. ജോലിക്കിടെ, പെട്ടെന്നാണ് ഒരു ഇരമ്പല്‍ കേട്ടത്. തുരങ്കത്തിനു പുറത്ത് വലിയ ബഹളം. ആരൊക്കെയോ ഞങ്ങളോട് പുറത്തുകടക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. തീപിടിത്തമുണ്ടായെന്നാണു കരുതിയത്. ഞങ്ങള്‍ പുറത്തേക്ക് ഓടിയെങ്കിലും അപ്പോഴേക്കു വെള്ളം ഇരച്ചുകയറി. അതൊരു ഹോളിവുഡ് സിനിമ പോലെയായിരുന്നു.’’
ഉത്തരാഖണ്ഡ് ഹിമപാതദുരന്തത്തില് മലവെള്ളം ഇരച്ചുകയറിയ തപോവന്‍ ജലെവെദ്യുതിനിലയത്തിന്റെ തുരങ്കത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രാജേഷ് കുമാര്‍ എന്ന ഇരുപത്തെട്ടുകാരന്റെ വാക്കുകളാണിത്. ആശുപത്രിക്കിടക്കയുടെ സുരക്ഷിതത്വത്തില്‍ കിടന്ന് സംഭവം വിവരിക്കുമ്പോഴും രാജേഷിന്റെ കണ്ണുകളില്‍നിന്നു നടുക്കം വിട്ടുമാറിയിരുന്നില്ല.
തുരങ്കത്തിലേക്ക് ഇരച്ചുകയറിയ വെള്ളത്തില്‍, നിര്‍മാണസാമഗ്രികളില്‍ പിടിച്ചുകിടന്നാണു രാജേഷ് ഉള്‍പ്പെടെ ചിലര്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടത്. എന്നിട്ടും കുത്തിയൊലിക്കുന്ന വെള്ളത്തിനും അവശിഷ്ടങ്ങള്‍ക്കും മീതേ തല ഉയര്‍ത്തിപ്പിടിച്ച് ശ്വാസമെടുക്കാന്‍ നന്നേ ബുദ്ധിമുട്ടി. മരണത്തെ മുഖാമുഖം കാണുമ്പോഴും അവര്‍ പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്തും വരട്ടെയെന്നു ധൈര്യം പകര്‍ന്നു. പിടിച്ചുകിടന്ന കമ്പികളില്‍നിന്നു കൈ വഴുതാതിരിക്കാന്‍ ആവുന്നത്ര പരിശ്രമിച്ചു.
മഞ്ഞിടിച്ചിലിനേത്തുടര്ന്നു താഴ്വരയില് വെള്ളപ്പൊക്കമുണ്ടായതിനു തൊട്ടുപിന്നാലെ, നിര്‍മാണം നടക്കുന്ന തുരങ്കത്തിലേക്കു വെള്ളം ഇരച്ചുകയറി. തുരങ്കത്തിന്റെ 300 മീറ്ററോളം ഉള്ളിലായിരുന്നു തൊഴിലാളികള്‍. 1.5 മീറ്റര്‍ ഉയരത്തില്‍ അവശിഷ്ടങ്ങളും ചെളിയും വന്നടിഞ്ഞു. പാറക്കഷണങ്ങളുടെയും ചെളിക്കൂമ്പാരത്തിന്റെയും മുകളിലൂടെ തുരങ്കമുഖത്തേക്ക് എത്താന്‍ രാജേഷും കൂട്ടുകാരും പരിശ്രമിച്ചു.
‘‘തുരങ്കം പൂര്‍ണമായി അടയാതെ മുകളില്‍ അല്‍പ്പം വിടവുണ്ടായിരുന്നു. അതു ഞങ്ങളെ എവിടെവരെ നയിക്കുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍, അതിലൂടെ അല്‍പ്പം പ്രാണവായു കിട്ടിയിരുന്നതുതന്നെ അപ്പോഴത്തെ അവസ്ഥയില്‍ വലിയ കാര്യമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് ഇഴഞ്ഞുനീങ്ങിയപ്പോള്‍ നേരിയ വെളിച്ചം കണ്ടു. ഞങ്ങളിലൊരാള്ക്കു ഫോണ്‍ സിഗ്നല്‍ ലഭിച്ചു. അതോടെ വിളിച്ച് സഹായമഭ്യര്‍ഥിച്ചു’’.
ആഹ്ലാദപ്രകടനത്തിന് പിന്നാലെ നിലംപൊത്തി!
ഒടുവില്‍, ഇടുങ്ങിയ വിടവിലൂടെ രാജേഷിനെയും കൂട്ടുകാരെയും പുറത്തെടുത്തപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറി. വെളിച്ചം മുഖത്തുതട്ടിയതോടെ പലരും അന്തരീക്ഷത്തിലേക്കു മുഷ്ടിചുരുട്ടി ആവേശം പ്രകടിപ്പിച്ചു. ആഹഌദപ്രകടനത്തിനു തൊട്ടുപിന്നാലെ, അവരിലൊരാള്‍ മുഖമടച്ച് നിലത്തുവീണു. മറ്റു ചിലരെ നേരേ സ്ട്രെച്ചറില്‍ കയറ്റി ആശുപത്രിയിലേക്കു മാറ്റി. അത്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നവരില്‍ പലര്‍ക്കും കാര്യമായ പരുക്കുകളുണ്ടായിരുന്നില്ല.
രക്ഷപ്പെട്ടെങ്കിലും ലക്ഷ്മിപുര്‍ സ്വദേശിയായ മംഗ്ര എന്ന യുവാവിന് ദുരന്തത്തിന്റെ ഓര്‍മകളില്‍ ഒരുപോള കണ്ണടയ്ക്കാനായിട്ടില്ല. മംഗ്രയുടെ അയല്‍ക്കാരും സുഹുത്തുക്കളുമായ ആറുപേര്‍ ഇപ്പോഴും തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ജലെവെദ്യുതി പദ്ധതിയുടെ ഭാഗമായ ഉഷാപെദ് തുരങ്കത്തില്‍ മാത്രം 36 പേര് കുടുങ്ങിയിട്ടുണ്ടെന്നാണു നിഗമനം.
വെയില്കാഞ്ഞ് നില്ക്കവേ ജലഭിത്തി പാഞ്ഞെത്തി
കഴിഞ്ഞ ഞായറാഴ്ച രാവിലെ റെനി ഗ്രാമത്തിലെ വസതിക്കു മുന്നില്‍ വെയില്കായുമ്പോഴാണു വ്യാപാരിയായ രമേഷ് നെഗി (36) ആ കാഴ്ച കണ്ടത്. ചൈനീസ് അതിര്‍ത്തി ലാക്കാക്കി പടുകൂറ്റനൊരു ജലഭിത്തി ഹുങ്കാരശബ്ദത്തോടെ പാഞ്ഞുപോകുന്നു.
തകര്‍ന്ന ഒരു പാലം അപ്പാടെ ആ പ്രവാഹത്തില്‍ കാണപ്പെട്ടു. ധൗലിഗംഗ നദിയില്‍ അണക്കെട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരും താഴ്വരയില് മേഞ്ഞുകൊണ്ടിരുന്ന കന്നുകാലികളും അവയുടെ ഇടയന്മാരുമെല്ലാം ഒന്നു നിലവിളിക്കാന്‍പോലും കഴിയുന്നതിനു മുമ്പേ ഒലിച്ചുപോകുന്നതിനു രമേഷ് സാക്ഷിയായി. ആളുകള്‍ക്കു മുന്നറിയിപ്പ് നല്കാന് ശ്രമിച്ചെങ്കിലും മഹാപ്രവാഹത്തിനു മുന്നോടിയായുണ്ടായ കാറ്റില്‍ അവരെല്ലാം വീണുപോയെന്നും തുടര്‍ന്ന് വെള്ളപ്പാച്ചിലില്‍ അപ്രത്യക്ഷരായെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിനു പിന്നില്‍ അണുവികിരണമുള്ള ഉപകരണം?
അപകടത്തിനു പിന്നില്‍ അണുവികിരണം പുറപ്പെടുവിക്കുന്ന ആ ഉപകരണം? തപോവനിലെ റേനി ഗ്രാമത്തിലുള്ളവരില്‍ ചിലലെങ്കിലും ആ വിശ്വാസം പുലര്‍ത്തുന്നുണ്ട്. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുകയാണിപ്പോള്‍. നാട്ടുകാരുടെ വാദം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
1965 ല്‍ ചൈനയെ നിരീക്ഷിക്കാനാണത്രേ ഐ.ബി. പ്രത്യേക ഉപകരണം ചമോലിയില്‍ എത്തിച്ചത്. നന്ദാദേവി കൊടുമുടിയില്‍ സ്ഥാപിക്കാന്‍ ആയിരുന്നു ശ്രമം. എന്നാല്‍, മോശം കാലാവസ്ഥ പരിഗണിച്ചു ദൗത്യസംഘത്തിന് ഉപകരണം പാതിവഴിയില്‍ ഉപേക്ഷിച്ചുപോരേണ്ടിവന്നു. പിന്നീടുള്ള പരിശോധനകളില്‍ ഉപകരണം കണ്ടെത്തായില്ല. 100 വര്‍ഷം പ്രവര്‍ത്തിക്കുന്ന ഉപകരണമാണതെന്നാണു നാട്ടുകാരുടെ വിശ്വാസം.
ദുരന്തത്തിനു പിന്നാലെ രൂക്ഷഗന്ധമുണ്ടായെന്നാണു നാട്ടുകാര്‍ പറയുന്നത്. ഇതാണു അണുവികിരണ ‘സിദ്ധാന്ത’ത്തിനു കരുത്തുപകരുന്നത്. 1965 ലെ ദൗത്യസംഘത്തിനൊപ്പം പോര്‍ട്ടറായി താനുമുണ്ടായിരുന്നെന്ന ജുഗ്ജു ഗ്രാമവാസിയായ ദേവേശ്വരി ദേവിയുടെ വാക്കുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉപകരണം വര്‍ഷങ്ങള്‍ കൊണ്ട് മഞ്ഞിനടിയിലായെന്നും അതു പുറത്തുവിട്ട ചൂട് മഞ്ഞുരുകി ദുരന്തത്തില്‍ എത്തിച്ചെന്നുമാണു വാദം.






