
ശബരിമല വിഷയത്തിൽ വേഗത്തിൽ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന അഭിപ്രായം ഇപ്പോഴുമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ എടുത്ത വ്യഗ്രത ആണ് തെറ്റിദ്ധരിക്കപ്പെട്ടത്.
കമ്മ്യൂണിസ്റ്റുകാർ അമ്പലം തകർക്കുന്നവരാണ് എന്ന പ്രതീതിക്ക് അതു വഴിവച്ചു. സുപ്രീംകോടതിയിൽ നിന്ന് ഒരു വടി കിട്ടി, അതു വച്ചു ചെയ്യാൻ പോകുന്നു എന്ന സ്ഥിതിയുണ്ടായി. അത് ഉറങ്ങിക്കിടന്ന ബിജെപിക്കും സംഘപരിവാറിനും അങ്ങോട്ട് കൊണ്ടു കൊടുത്തതാണ്.
രണ്ടു പെൺപിള്ളേരെ അവിടെ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു.
അക്കാര്യത്തിൽ ഒരു പുനരാലോചന വേണമെന്നാണ് അന്നും ഇന്നും എന്റെ നിലപാട്. ഇപ്പോൾ അതിലേക്കു കാര്യങ്ങൾ വന്നല്ലോ.
ഭക്തരെ ഒരു തരത്തിലും വേദനിപ്പിക്കാൻ പാടില്ല. ഒരു ജനതയുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എല്ലാം പൊടുന്നനെ തകർക്കാൻ നോക്കരുത്.
വിശ്വാസവും യുക്തിയും തമ്മിൽ ഒരു ബന്ധവുമില്ല. ഇപ്പോൾ ശബരിമല അടഞ്ഞ അധ്യായമാണ്. അവിടം വളരെ ശാന്തമാണ്. ആരെയും കയറ്റാനും ഇറക്കാനും ഒന്നും നോക്കുന്നില്ല. അതു കൊണ്ടു യുഡിഎഫിന്റെ ശ്രമം നടക്കില്ല.






