
കൊൽക്കത്ത: ആന്റമാൻ കടലിൽ കുടുങ്ങിയ 90 റോഹിംഗ്യൻ അഭയാർഥികൾക്കും മൂന്ന് ബംഗ്ലാദേശി കപ്പൽ ജീവനക്കാർക്കും ഭക്ഷണവും വൈദ്യസഹായവും നൽകി ഇന്ത്യൻ നാവികസേനയും തീരരക്ഷാസേനയും.
ഈ മാസം 11-ന് ബംഗ്ലാദേശിലെ കോക്സസ് ബസാറിൽനിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേക്കു യാത്രതിരിച്ച അഭയാർഥിസംഘമാണ് ബോട്ടിന്റെ എൻജിൻ തകരാറിലായതോടെ കടലിൽ അകപ്പെട്ടത്.
ഇന്ത്യയുടെ സഹായങ്ങളെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ, അഭയാർഥികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്ന നടപടികൾ സ്വീകരിക്കാത്തത് മനുഷ്യത്വമില്ലായ്മയാണെന്നും ബാങ്കോക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘ആരക്കൻ പ്രോജക്റ്റിന്റെ’ ക്രിസ് ലിവ പറഞ്ഞു.
ബോട്ടിന്റെ എൻജിൻ ശരിയാക്കാൻ ഇന്ത്യൻ വിദഗ്ധർ ശ്രമിക്കുന്നുവെന്നാണ് അറിയുന്നത്. ഇതിനർഥം ഇവരെ രക്ഷിക്കുകയല്ല, തെക്കുകിഴക്കനേഷ്യയിലേക്കുള്ള ദുരിതയാത്രയ്ക്ക് അയക്കുകയാണ് എന്നാണെന്ന് ഇവർ പറഞ്ഞു.
തരാറിലായ ബോട്ട് ഒഴുകിനീങ്ങി ഇന്ത്യയുടെ സമുദ്രാതിർത്തിക്കുള്ളിൽ എത്തുകയായിരുന്നു. ബോട്ടിൽ 65 സ്ത്രീകളും രണ്ടു വയസ്സിനുതാഴെയുള്ള അഞ്ചുകുട്ടികളും 20 പുരുഷന്മാണുള്ളത്.
നിർജലീകരണവും വയറിളക്കവും മൂലം എട്ടുപേർ മരിച്ചു.






