
മുംബൈ: ഒരുവര്‍ഷത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ അധോലോകത്തലവന്‍ രവി പൂജാരി (59) മുംബൈ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞയാഴ്ച ബംഗളുരു കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പൂജാരിയെ ഇന്നലെ മുംബൈയിലെത്തിച്ചു. മുംബൈയില്‍ മാത്രം ഇയാള്‍ക്കെതിരേ 80 കേസുകള്‍ നിലവിലുണ്ട്. മുംബൈ കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ മാര്‍ച്ച് ഒന്പതുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
2016-ലെ ഘസാലി ഹോട്ടല്‍ വെടിവയ്പ്പ് കേസിലാണു നടപടി. രണ്ടുപതിറ്റാണ്ടോളം വിദേശത്ത് ഒളിവിലായിരുന്ന പൂജാരിയെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സെനഗലില്നിന്നു കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1994-ല്‍ മുംബൈയില്‍നിന്നു കടന്ന പൂജാരിയുടെ പ്രയാണം നേപ്പാള്‍, ഉഗാണ്ട, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളിലൂടെ ഉത്തരാഫ്രിക്കന്‍ രാജ്യമായ സെനഗലിലാണ് അവസാനിച്ചത്.
അധോലോകത്തലവന്‍ ഛോട്ടാ രാജന്റെ അനുയായിയായിരുന്ന രവി പൂജാരി പന്ത്രണ്ടിലേറെ കൊലപാതകക്കേസുകളില്‍ പ്രതിയാണ്. വ്യവസായികള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍, ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവായിരുന്നു. കൊച്ചിയില്‍ ചലച്ചിത്രനടിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പ്പിലും പൂജാരിയുടെ പങ്ക് സംശയിക്കുന്നു.
കര്‍ണാടകയില്‍ നൂറിലേറെ കേസുകളുണ്ട്. ആന്റണി ഫെര്‍ണാണ്ടസ് എന്നു ഛോട്ടാ രാജന് പേരുമാറ്റിയ പൂജാരി പിന്നീട് ടോണി ഫെര്‍ണാണ്ടസ്, റോക്കി ഫെര്‍ണാണ്ടസ് എന്നീ വ്യാജപേരുകളും സ്വീകരിച്ചു. അറസ്റ്റിലാകുമ്പോള്‍ പാസ്പോര്‍ട്ടിലെ പേര് റോക്കി ഫെര്‍ണാണ്ടസ് എന്നായിരുന്നു.






