
കൊച്ചി: സഭാ തര്‍ക്കവിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും കൃത്യമായ നിലപാടുകള്‍ എടുക്കാതിരിക്കുകയും നിരന്തരം അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാക്കോബായ സഭ ബിജെപിയോടടുക്കുന്നതായി സൂചനകള്‍. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചതില്‍ സഭയുടെ പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മണര്‍കാടും പുതുപ്പള്ളിയും പോലുള്ള യുഡിഎഫ് നെടുംകോട്ടകള്‍ എല്‍ഡിഎഫിനോടൊപ്പം നിന്നത്. സഭാതര്‍ക്ക വിഷയത്തില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോയതും തങ്ങളുടെ വോട്ടുബാങ്കായ ഓര്‍ത്തഡോക്സ് പക്ഷത്തെ പിണക്കാന്‍ യുഡിഎഫ്. തയാറാകാത്തതുമാണ് ഇപ്പോള്‍ മാറി ചിന്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി പല ചര്‍ച്ചകളും നടന്നു കഴിഞ്ഞു. നാളെ യാക്കോബായ സുറിയാനി സഭാ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.
പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണാവകാശം നിലനിര്‍ത്തി സഭാതര്‍ക്കം പരിഹരിച്ചുതരണമെന്നാണു സഭയുടെ ആവശ്യം. അതിനു സഹായിക്കുന്നവരെ പിന്തുണയ്ക്കും. വ്യക്തമായ ഉറപ്പു ലഭിക്കാതെ തെരഞ്ഞെടുപ്പ് നിലപാട് സ്വീകരിക്കാനാവില്ലെന്നും അമിത്ഷായെ അറിയിക്കും. ഉറപ്പുലഭിച്ചാല്‍ ബി.ജെ.പി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും അനുവാദമുണ്ടെന്നാണ് അറിയുന്നത്.
മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. മോര് ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ചര്‍ച്ചയ്ക്കായി ഇന്നു വൈകിട്ടു ആറരയ്ക്കു പുറപ്പെടും. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോര് തിമോത്തിയോസ്, മീഡിയാസെല് ചെയര്മാന് ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര് മിലിത്തിയോസ്, വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്കോപ്പ, സഭാ ട്രസ്റ്റി സി.കെ. ഷാജി, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ. ഏലിയാസ് എന്നിവരാണു സംഘത്തിലുള്ളത്.
തെരഞ്ഞെടുപ്പില്‍ സഭയുടെ പിന്തുണ ബി.ജെ.പി. പ്രതീക്ഷിക്കുന്നുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. എറണാകുളം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ സഭയ്ക്ക് ശരാശരി 45,000 വോട്ടു വീതമുണ്ടെന്നാണു കണക്ക്. കോട്ടയം ജില്ലയിലെ മൂന്നു മണ്ഡലത്തിലും 30,000 വീതം വോട്ടുണ്ട്. യാക്കോബായ സഭയുടെ സഹായത്തോടെ ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.
മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, പിറവം എന്നിവിടങ്ങളില്‍ യാക്കോബായ സഭാ ഭാരവാഹികളെയോ സഭ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥികളാക്കാമെന്നും ബി.ജെ.പി.യുടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാല്‍, എല്ലാ മുന്നണിയോടും സമദൂരം പാലിക്കാനാണു കഴിഞ്ഞദിവസം ചേര്‍ന്ന സുന്നഹദോസ് തീരുമാനം. എന്നാല്‍, സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. വിശ്വാസികളുടെ വോട്ട് ഇത്തവണ സഭയ്ക്കാകണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക മാനേജിങ് കമ്മറ്റിയോഗം ചേരാനിരിക്കേയാണു ബി.ജെ.പി. നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മറ്റു പ്രമുഖ കേന്ദ്രമന്ത്രിമാരെയും യാക്കോബായ പ്രതിനിധികള്‍ കാണുന്നുണ്ട്.






