റാന്നി: മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണന് ആളൊരു പുലിയാണ്. മികച്ച പ്രാസംഗികന്, നല്ലൊരു പരിഭാഷകന്, പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരന് തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല്പത്തിയഞ്ചുകാരന്. വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും മാണി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി റാന്നിയില്‍ മല്‍സരിക്കാന്‍ എത്തുന്ന പ്രമോദിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍.
സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് മാണി കേരളാ കോണ്‍ഗ്രസിനു വിട്ടു നല്കിയ കോഴിക്കോട് കുറ്റിയാടിയിലെ പോലെ വന്‍ പ്രതിഷേധം തെരുവിലേക്ക് നീണ്ടില്ലെങ്കിലും റാന്നിയിലെ ഇടതു മനസ് പ്രക്ഷുബ്ധമാണ്. നേതൃത്വം അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ഥിക്കു വേണ്ടി ചോരയും നീരും ഒഴുക്കാന്‍ തങ്ങള്‍ ഇല്ലെന്ന് പറയാന്‍ ചങ്കൂറ്റമുള്ള നിരവധി പ്രദേശിക നേതാക്കള്‍ ഉള്ള നാടാണ് റാന്നി. കാല് നൂറ്റാണ്ടു കാലം ചുവപ്പിച്ചുവച്ച റാന്നിയെ കേരളാ കോണ്‍ഗ്രസിനു കൈമാറിയതിലെ അമര്‍ഷം ഇപ്പോഴും പുകയുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ രാജു ഏബ്രഹാം തുടര്‍ച്ചയായ ആറാം തവണയും റാന്നിയില്‍ മല്‍സരിക്കണമെന്ന അഭിപ്രായം ബഹുഭൂരിഭാഗം സി.പി.എമ്മുകാര്‍ക്കും ഇല്ലായിരുന്നു. പകരം മറ്റാരെങ്കിലും ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയായി ഉണ്ടാകണമെന്നായിരുന്നു റാന്നിയിലെ ഇടതു വോട്ടര്‍മാരുടെ ആഗ്രഹം.
എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കടുത്ത തീരുമാനം എടുക്കുകയും റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിനു കൈമാറുകയുമാണ് ഉണ്ടായത്. സീറ്റ് നഷ്ടമായതിന്റെ വിഷമം ഉള്ളില്‍ ഒതുക്കി കഴിയുമ്പോഴാണ് പ്രമോദ് നാരായണനിലൂടെ അടുത്ത പ്രഹരം അവരെ തേടിയെത്തിയത്. പഴയ എസ്.എഫ്.ഐ ക്കാരനും കോളജ് യൂണിയന് ചെയര്‍മാനും സി.പി.എമ്മു കാരനുമൊക്കെ ആണെങ്കിലും പാര്‍ട്ടിക്ക് അനഭിമതനാണ് പ്രമോദ് നാരായണന്.
സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടയാള്‍. ഇതിലും വലിയ പ്രശ്നം സ്ഥാനാര്‍ഥി പത്തനംതിട്ട ജില്ലക്കാരന് പോലും അല്ലെന്നതാണ്. രാജു ഏബ്രഹാം സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ 1996 ലും 2006 ലും 2011 ലും അദ്ദേഹത്തെ എതിരിട്ടത് കോണ്‍ഗ്രസിലെ അഡ്വ. പീലിപ്പോസ് തോമസ് ആയിരുന്നു. പീലിപ്പോസ് തോമസ് റാന്നിക്കാരന് അല്ലാതിരുന്നതിനാല്‍ അന്ന് ഇടതു പക്ഷത്തിന്റെ പ്രധാന മുദ്രാവാക്യം ദേശാടനപ്പക്ഷി റാന്നിക്കു വേണ്ട എന്നതായിരുന്നു. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായി സമീപ ജില്ലക്കാരന് എത്തുമ്പോള്‍ പഴയ മുദ്രാവാക്യം മറക്കാന്‍ ഇടതുപ്രവര്‍ത്തകര്‍ക്ക് അല്പം പ്രയാസപ്പെടേണ്ടിവരും.
റാന്നി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍തന്നെ സി.പി.എം പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലായി. തങ്ങളുടേതല്ലാത്ത സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറെപ്പേരും തയാറല്ലെന്നതാണ് വാസ്തവം. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കേണ്ടി വരുമെന്നതിനാല്‍ എല്ലാം ഒരു ചടങ്ങാക്കി നടത്താമെന്നാണ് പലരുടേയും കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോള്‍ റാന്നി നിയമസഭാ മണ്ഡലത്തില്‍ നോട്ടയ്ക്കു (നണ് ഓഫ് ദി എബൗവ്) കിട്ടുന്ന വോട്ട് ചരിത്രമാകുമെന്നതില്‍ സംശയമില്ല.
സി.പി.എം, സി.പി.ഐ പ്രവര്‍ത്തകരുടെ മനസ് ഇടതു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏറെക്കുറെ ഒരുപോലെ ആണെങ്കിലും സ്ഥാനാര്‍ത്ഥി ആരെന്നു പ്രഖ്യാപിക്കുന്നതു വരെ റാന്നി മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസുകാര്‍ ശുഭ പ്രതീക്ഷയിലായിരുന്നു. നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും പാലായില്‍ നേരിട്ടെത്തി ജോസ് കെ.മാണിയെ കണ്ട് ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവിനെ മല്‍സരിപ്പിക്കണമെന്നും അല്ലെങ്കില്‍ റാന്നി നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ഒരാള്‍ ആയിരിക്കണം സ്ഥാനാര്‍ത്ഥി എന്നും ആവശ്യപ്പെട്ടിരുന്നു. അനുകൂല നടപടി ഉണ്ടാകുമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്.
എന്നാല്‍ കഴിഞ്ഞ ദിവസം അഡ്വ.പ്രമോദ് നാരായണനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ റാന്നിയിലെ കേരളാ കോണ്‍ഗ്രസുകാരും ഏറെക്കുറെ പിന്‍വലിഞ്ഞു. വല്ലയിടത്തും നിന്നും വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും അവിടെ നിന്നു തന്നെ ആളെ കൊണ്ടു വരണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ഒരു പ്രമുഖ നേതാവ് പ്രതികരിച്ചത്. റാന്നിക്കാരനായ ഒരാള്‍ സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ ഇടതു പ്രവര്‍ത്തകരുടെ പ്രയാസം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്തായാലും മികച്ച വാഗ്മി ആയ പ്രമോദ് നാരായണന്റെ റാന്നിയിലേക്കുള്ള എന്‍ട്രി എങ്ങനെ ആയിരിക്കുമെന്ന കാത്തിരിപ്പിലാണ് വോട്ടര്‍മാര്‍.






