
ആലപ്പുഴ/പാലക്കാട് : നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു മുമ്പ് പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയുടെ അപ്രതീക്ഷിതനീക്കം വിവാദത്തില്‍.
സന്ദീപ് രക്തസാക്ഷികളെ അവഹേളിച്ചെന്നാരോപിച്ച് സി.പി.എമ്മും സി.പി.ഐയും. മണ്ഡപത്തിന്റെ പൂട്ട് നേരത്തേ ബി.ജെ.പി. പ്രവര്‍ത്തകര്‍ തകര്‍ത്തെന്നും തുടര്‍ന്നാണ് അകത്തു കയറി പുഷ്പാര്‍ച്ചന നടത്തിയതെന്നുമാരോപിച്ച് ഡി.ജി.പിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും സി.പി.ഐ. പരാതി നല്കി. എന്നാല്‍, സി.പി.എം, സി.പി.ഐ. സ്ഥാനാര്‍ഥികള്‍ക്കു പുഷ്പാര്‍ച്ചന നടത്താന്‍ തുറന്നിട്ട ഗേറ്റ് വഴിയാണു ബി.ജെ.പി. സംഘം അകത്തുകടന്നതെന്നു സി.പി.എം. ആരോപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ദേശീയപാതയോരത്തെ രക്തസാക്ഷിമണ്ഡപം. ‘‘ഭാരത് മാതാ കീ ജയ്’’ വിളികളുടെ അകമ്പടിയോടെയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചന.
സന്ദീപ് വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ നടത്തിയ വിലകുറഞ്ഞ നീക്കമാണിതെന്നും സമാധാനപൂര്‍വമായ തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആലപ്പുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.പി ചിത്തരഞ്ജന് ആരോപിച്ചു.
എന്നാല്‍, ആര്.എസ്.എസ്. നേതാവ് ആര്. ബാലശങ്കര്‍ ഉയര്‍ത്തിയ സി.പിഎം-ബി.ജെ.പി. ഡീല്‍ പ്രചാരണത്തിനു തടയിടാനാനുള്ള ആസൂത്രിതനീക്കമാണിതെന്ന് യു.ഡി.എഫ്. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി.
ബി.ജെ.പി. സ്ഥാനാര്‍ഥി പുഷ്പാര്‍ച്ചന നടത്തുന്നത് വരെയായി സഖ്യമെന്ന് ചെന്നിത്തല
പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയതു സി.പി.എം-ബി.ജെ.പി. കൂട്ടുകെട്ടിന്റെ മറ്റൊരു തെളിവാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ പുഷ്പാര്‍ച്ചന നടത്തുന്നതുവരെ അവരുടെ സഖ്യം ചെന്നെത്തിയിരിക്കുന്നു. രണ്ടു പാര്‍ട്ടികളും തമ്മില്‍ ഡീലുണ്ടെന്ന് ആര്.എസ്.എസ്. ദേശീയ നേതാവ് ബാലശങ്കര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നുവെന്നും ബി.ജെ.പിക്ക് ഇത്തവണ എട്ടോളം സ്ഥാനാര്‍ഥികളെയാണ് സി.പി.എമ്മും സി.പി.ഐയും സംഭാവന ചെയ്തതെന്നും രമേശ് ചൂണ്ടിക്കാട്ടി.
ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനം: സി.പി.എം.
ആലപ്പുഴ: അനശ്വര രക്തസാക്ഷികളും സമുന്നത കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി അതിക്രമിച്ചുകയറിയത് ഗുരുതര ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ആര്. നാസര്‍. സംഭവം അന്വേഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കണം. സി.പി.എം, സി.പി.ഐ. സ്ഥാനാര്‍ഥികള്‍ക്കു പുഷ്പാര്‍ച്ചന നടത്താന്‍ തുറന്നിട്ടിരുന്ന ഗേറ്റ് വഴിയാണ് അനുവാദമില്ലാതെ ബി.ജെ.പി. സ്ഥാനാര്‍ഥിയും സംഘവും അതിക്രമിച്ചുകയറിയത്.
മാധ്യമങ്ങളില്‍ കയറിയിരുന്ന് വര്‍ഗീയഭ്രാന്ത് പറയുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി രക്തസാക്ഷിമണ്ഡപത്തില്‍ അതിക്രമിച്ചുകയറി മനഃപൂര്‍വം പ്രകോപനമുണ്ടാക്കാനാണു ശ്രമിച്ചതെന്നും നാസര്‍ പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചുകയറിയത് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്നു സി.പി.എം. സംസ്ഥാനസമിതിയംഗം സി.ബി. ചന്ദ്രബാബുവും ആരോപിച്ചു.
ചരിത്രസ്മാരകത്തെയും രക്തസാക്ഷികളേയും അപമാനിച്ചു: സി.പി.ഐ.
ആലപ്പുഴ: ചരിത്രസ്മാരകത്തെയും രക്തസാക്ഷികളെയും അപമാനിച്ച ബി.ജെ.പി. സ്ഥാനാര്‍ഥിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി.
ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുള്ള സ്മാരകത്തില്‍ ബി.ജെ.പി. പ്രഹസനം നടത്തുകയാണു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാര്ഥിത്വത്തിനു പ്രചാരണം ലഭിക്കാന്‍ ഹീനമാര്‍ഗം സ്വീകരിച്ച നടപടിയെക്കുറിച്ചു ബി.ജെ.പി. നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആഞ്ചലോസ് ആവശ്യപ്പെട്ടു.
കമ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകം: സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരളചരിത്രത്തിലെ കമ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണു പുന്നപ്ര-വയലാര്‍ സ്മാരകമണ്ഡപമെന്ന് ആലപ്പുഴ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി. പോലീസ് തോക്കില്‍നിന്നു വെടിയുണ്ടയല്ല, ഉപ്പും മുതിരയുമാണു വരുന്നതെന്നു പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞുപറ്റിച്ച കൊടിയവഞ്ചനയാണു പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. പട്ടികജാതിക്കാരും പിന്നാക്കക്കാരുമായ ആയിരക്കണക്കിനു നിരപരാധികളാണു രണ്ടിടത്തും പിടഞ്ഞുവീണു മരിച്ചത്.
എത്രപേര്‍ രക്തസാക്ഷികളായെന്ന കണക്കുപോലും രണ്ട് പാര്‍ട്ടികള്‍ക്കും അറിയില്ല. വെടിപൊട്ടുന്നതിനു മുമ്പ് നേതാക്കള്‍ നാടുവിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിനു നിരപരാധികളുടെ ഓര്‍മകള്‍ക്കാണ് ആദരാഞ്ജലിയര്‍പ്പിച്ചത്. പിന്നാക്കവിഭാഗങ്ങളോട് ഇടതുപക്ഷം എന്നും കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണിതെന്നും സന്ദീപ് പറഞ്ഞു.
ശ്രീധരന്റെ കാല് കഴുകി ബിജെപിയുടെ സ്വീകരണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഇ. ശ്രീധരനുള്ള സ്വീകരണച്ചടങ്ങുകളില്‍ പലതും ആരാധനയുടെ പ്രകടനമായി. അദ്ദേഹത്തിന്റെ കാലുകള്‍ കഴുകിയും പൊട്ടും പൊന്നാടയുമണിയിച്ചും മാലയിട്ടും കാല് തൊട്ടുവന്ദിച്ചുമെല്ലാം വോട്ടര്‍മാര്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ െവെറലായി. പിന്നെ, അനുകൂലിച്ചും എതിര്‍ത്തും പരിഹസിച്ചും ട്രോളുകള്‍ പെയ്തിറങ്ങി.
മാത്തൂര്‍, പിരായിരി, അയ്യപ്പുരം തുടങ്ങിയ ഭാഗങ്ങളിലാണ് മെട്രോമാനുള്ള സ്വീകരണം ആരാധനാവേദികളായത്. പിരായിരി പൗരാമൗണ്ട് റെസിഡന്‍ഷ്യല്‍ കോളനിയിലെ ഒരു വീട്ടില്‍ അദ്ദേഹത്തെ കാല് കഴുകിച്ച് പൊട്ടുതൊട്ട് മാലയണിയിച്ചാണു സ്വീകരിച്ചത്. പാമ്പന്‍പാലം കെട്ടിയ സാര്‍ അനുഗ്രഹിക്കണമെന്നു പറഞ്ഞ് അയ്യപ്പുരത്തെ സ്വീകരണത്തിനിടെ ഒരു സ്ത്രീ അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ടു. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതാണ് നവമാധ്യമങ്ങളില്‍ കത്തിപ്പടരുന്ന വിഷയം.
എതിര്‍ത്തും അനുകൂലിച്ചും തര്‍ക്കം കൊഴുക്കുകയാണ്. ഹൈന്ദവാചാരപ്രകാരം അതിഥികളെ സ്വീകരിക്കുന്നത് ബഹുമാനത്തോടെയാണെന്നും അതില്‍ തെറ്റില്ലെന്നുമാണ് സംഘപരിവാര്‍ അനുകൂല സൈബര്‍ പോരാളികളുടെ വാദം. എന്നാല്‍ ശ്രീധരനു നല്കുന്ന വ്യക്തിപൂജയിലൂടെ ബ്രാഹ്മണ്യത്തെ തിരിച്ചുകൊണ്ടുവരാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും അനുകൂലിക്കുന്നവര്‍ വിമര്‍ശിക്കുന്നു.






