
തിരുവനന്തപുരം : മൂന്നു ബി.ജെ.പി-എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക നിരസിക്കപ്പെട്ടതില്‍ പരസ്പരം തള്ളിപ്പറഞ്ഞ് മൂന്നു മുന്നണികളും.
എല്‍.ഡി.എഫ്-ബി.ജെ.പി ഒത്തുകളിയെന്ന് യു.ഡി.എഫും, യു.ഡി.എഫ്--ബി.ജെ.പി ഒത്തുകളിയെന്ന് എല്‍.ഡി.എഫും ആരോപിക്കുന്നു. അതേസമയം, എല്‍.ഡി.എഫ്-യു.ഡി.എഫ്. ഒത്തുകളിയുടെ ഭാഗമായാണ് തങ്ങളുടെ മൂന്നു സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളിയതെന്നു ബി.ജെ.പി. പറയുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം തുടര്‍നടപടി എന്നാണ് ബി.ജെ.പിയുടെ നിലപാട്.
ഗുരുവായൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും ബി.ജെ.പി മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ നിവേദിത സുബ്രഹ്മണ്യന്, തലശേരിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ദേവികുളത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥി അണ്ണാ ഡി.എം.കെയിലെ ആര്.എം. ധനലക്ഷമി എന്നിവരുടെ പത്രികകളാണു തള്ളിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്ന 19-ന് ഉച്ചകഴിഞ്ഞു മൂന്നിനാണു നിവേദിത പത്രിക സമര്‍പ്പിച്ചത്. ഇത് തന്നെ ദുരൂഹമെന്നാണ് എല്‍.ഡി.എഫ്. ആരോപണം. ഫോം-ബിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഒപ്പിടാത്തത് കേവലം അബദ്ധമായി കാണാനാകില്ല. ഇത് യു.ഡി.എഫ്-ബി.ജെ.പി. സഖ്യത്തിന്റെ കൃത്യമായ തെളിവാണെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം തള്ളുന്ന യു.ഡി.എഫാകട്ടെ എല്‍.ഡി.എഫ്-ബി.ജെ.പി. സഖ്യത്തിന്റെ ഒത്തുകളിയാണെന്നാണ് പറയുന്നത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. സി.പിഎമ്മിന്റെ സമ്മര്‍ദമാണ് ഇതിനു പിന്നില്‍. മൂന്നിടത്തും എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരത്തിനുണ്ടാകുമെന്ന ചിത്രം ഇന്നു വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മുന്നണി സ്ഥാനാര്‍ഥികളുടെ ഡമ്മിയായി പത്രിക നല്കിയവര് ഇന്നു പിന്മാറും.
ജി. അരുണ്‍






