
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോള്‍ സംസ്ഥാന പോലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്ന പോലീസ് അവകാശവാദം പൊളിക്കുന്ന രേഖകള്‍ ഇ.ഡി. ഹൈക്കോടതിക്കു കൈമാറി.
ഇ.ഡി. ഉദ്യോഗസ്ഥന് ചോദിച്ച ചോദ്യങ്ങളില്‍ കൂടുതലും ''സ്വപ്നയെ ഫോഴ്സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തില്‍'' ഉള്ളതായിരുന്നുവെന്നാണു സ്വപ്നയുടെ ബോഡി ഗാര്‍ഡായി ഡ്യൂട്ടിചെയ്ത വനിതാ പോലീസുകാര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്. ചോദ്യം ചെയ്യുന്ന സമയം തങ്ങള്‍ അവിടെയുണ്ടായിരുന്നെന്ന അവരുടെ വാദം ശരിയല്ലെന്ന് ഇ.ഡി. വ്യക്തമാക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യംചെയ്തതെന്നു രേഖകളില്‍ വ്യക്തമാണ്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലില്‍ വനിതാ പോലീസുകാരുടെ സാന്നിധ്യം കോടതി നിര്‍ദേശിച്ചത്.
ഇ.ഡി. ഉദ്യോഗസ്ഥര്‍ അര്‍ധരാത്രിവരെ ചോദ്യം ചെയ്യുകയാണെന്നും അതിനിടെ മാനസികമായും വാക്കുകൊണ്ടും പീഡിപ്പിക്കുകയാണെന്നും അന്നു സ്വപ്ന കോടതിയില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണു കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ വനിതാ ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ 14 ശേഷം ചോദ്യം ചെയ്യലുണ്ടായില്ല. 16 വരെ കസ്റ്റഡി നീട്ടിനല്‍കി.
ഓഗസ്റ്റ് 8, 10, 12, 14, 16 തീയതികളിലാണു തങ്ങള്‍ അഞ്ചുപേര്‍ മാറിമാറി ഡ്യൂട്ടി ചെയ്തതെന്നാണു സിവില്‍ പോലീസ് ഓഫീസര്‍ സിജി വിജയന് ക്രൈംബ്രാഞ്ചിനു നല്കിയ മൊഴി. രേഖകള്‍ പരിശോധിച്ചതില്‍ നിന്നു പോലീസുകാരികളുടെ മൊഴി വ്യാജമാണെന്നും അതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് ഇ.ഡിയുടെ വാദം. സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇ.ഡി. ഇന്നലെ ഹൈക്കോടതിക്കു കൈമാറിയത്.
സെക്ഷന്‍ 164, 108 പ്രകാരം സ്വപ്ന നല്കിയ രണ്ടു സുപ്രധാന മൊഴിയിലെ വിവരങ്ങള്‍ കസ്റ്റംസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അവയിലാണു മുഖ്യമന്ത്രിയുടെ പേരുള്ളതെന്നിരിക്കെ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ തങ്ങള്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ഇ.ഡിക്കു നല്കിയ മൊഴിയിലൊന്നും മുഖ്യമന്ത്രിയുടെ പേരില്ല.
കൂടുതല്‍ കള്ളത്തെളിവ് ഉണ്ടാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. അതിനാണു ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ സ്വപ്നയെ ചോദ്യംചെയ്ത പോലീസ് ഓഫീസറെയും സുരക്ഷാഡ്യൂട്ടിക്കാരെയും വീണ്ടും ചോദ്യചെയ്യുന്നത്. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്. റദ്ദാക്കണമെന്നവശ്യപ്പെട്ടുള്ള കേസില്‍ ഹൈക്കോടതിയില്‍ ഇന്നലെ ഇ.ഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീ. സോളിസിറ്റര്‍ ജനറല്‍മാരായ സൂര്യപ്രകാശ് വി. രാജു, ജി. നാഗരാജന് എന്നിവരാണു ഹാജരായത്.
ഇരുകൂട്ടര്‍ക്കും ഏറെ നിര്ണായകമായതിനാല്, 30-നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, കെ.വി. വിശ്വനാഥന് എന്നിവര്‍ ഹാജരാകും.






