
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം എല്‍ഡിഎഫ് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൗരന്മാരെ തരംതിരിക്കുകയും ചിലര്‍ക്ക് താമസിക്കാന്‍ തടവറയും പണിയുന്ന ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും എല്ലാ പൗരന്മാരും സമന്മാരാണെന്നും പിണറായി പറഞ്ഞു.
അധികാരത്തില്‍ എത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ സിഎഎ നടപ്പാക്കാന്‍ തീരുമാനം എടുക്കുമെന്നും പൗരത്വ റജിസ്റ്ററുമായി മുമ്പോട്ട് പോകുമെന്നുമാണ് ബിജെപി അവരുടെ പ്രകടനപത്രികയില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കാന്‍ എല്‍ഡിഎഫ് വിചാരിക്കുന്നില്ല. ഇക്കാര്യം പല ഘട്ടത്തിലും വ്യക്തമാക്കിയതാണെന്നും പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ മതനിരപേക്ഷതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച കനത്ത ആഘാതമാണെന്നും പിണറായി പറഞ്ഞു.
പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ല. മതനിരപേക്ഷതയുടെ ആണിക്കല്ല് തന്നെ അതാണ്. അതിന് ആക്കം തട്ടിയാല്‍ തകരുന്നത് മതനിരപേക്ഷതയും ജനാധിപത്യ വ്യവസ്ഥയുമാണ്. അതുകൊണ്ടാണ് ഇടതുപക്ഷവും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എന്തുകാണ്ടാണ് അത്തരമൊരു ഉറച്ചനിലപാട് എടുക്കാന്‍ പറ്റാത്തത് എന്നും മുഖ്യമന്ത്രിചോദിച്ചു. ഭരണഘടന അനുസരിച്ച് ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പായാലും പിന്‍പായാലും ഞങ്ങള്‍ക്ക് ഒരേ വാക്കാണ്. ഒരു കരിനിയമത്തിനും വഴങ്ങിക്കൊടുക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ പിണറായിയെ വെല്ലുവിളിച്ചിരുന്നു. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം പൗരത്വനിയമം നടപ്പാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും ഷാ പറഞ്ഞു.
പൗരത്വനിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഷാ നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ബംഗാളില്‍ നടത്തിയ പ്രചരണത്തിനിടെയും പൗരത്വനിയമത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഷാ നടത്തിയിരുന്നു.






