
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ, ആരോപണപ്രത്യാരോപണങ്ങള്‍ കടുപ്പിച്ച് മുന്നണികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍, കൊട്ടിക്കലാശം വിലക്കിയിട്ടുണ്ടെങ്കിലും അവസാനമണിക്കൂറുകളില്‍ ആവേശത്തിനു തെല്ലും കുറവില്ല.
തുടര്‍ഭരണത്തിന് ഇടതുമുന്നണിയും ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍, ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി, നിര്ണായകശക്തിയാകാന് എന്‍.ഡി.എയും രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ് ഇടതുമുന്നണിയുടെ താരപ്രചാരകന്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കടന്നാക്രമിക്കുകയെന്ന തന്ത്രമാണു യു.ഡി.എഫും എന്‍.ഡി.എയും പയറ്റുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിനിടയിലും നാടിളക്കിയുള്ള പ്രചാരണത്തില്‍ നിരവധി വിഷയങ്ങള്‍ മാറിമറിഞ്ഞു. സ്വര്‍ണക്കടത്തിലും ശബരിമലയിലും തുടങ്ങി, ബി.ജെ.പി. ബാന്ധവത്തിലും അദാനി ബാന്ധവത്തിലുംവരെ എത്തിനില്‍ക്കുന്നു വിവാദങ്ങള്‍. അവസാനലാപ്പിലും സര്‍ക്കാരിനെതിരേ അഴിമതിയാരോപണമുയര്‍ത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ, യു.ഡി.എഫിന്റെ പ്രചാരണം നയിക്കുന്നതു താനാണെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.
പ്രത്യക്ഷകോലാഹലങ്ങള്ക്കപ്പുറം മൂന്ന് മുന്നണികളും പ്രധാനമായി ശ്രമിച്ചതു സാമുദായികവോട്ടുകള്‍ പാട്ടിലാക്കാനാണ്. ഇതിനിടെ, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ചില ക്രൈസ്തവവിഭാഗങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇടതുമുന്നണിക്കെതിരേ രംഗത്തുവന്നു. അതു വോട്ടെടുപ്പില്‍ എത്രമാത്രം പ്രതിഫലിക്കുമെന്നാണു കേരളം ഉറ്റുനോക്കുന്നത്. മുസ്ലിംകള്‍ക്കിടയിലാകട്ടെ മുമ്പില്ലാത്തവിധം ഇടതുമുന്നണിക്കു സ്വാധീനം വര്‍ധിച്ചെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. അതു നിലനിര്‍ത്താന്‍ ഇടതുമുന്നണിയും പ്രതിരോധിക്കാന്‍ യു.ഡി.എഫും കിണഞ്ഞുശ്രമിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍കേരളവും വടക്കന്കേരളവുമാണ് ഇടതുമുന്നണിയെ ശക്തമായി പിന്തുണച്ചത്. വടക്കന്‍കേരളത്തില്‍ ഇടതുമുന്നണി ശക്തമാണെങ്കിലും തെക്കന്‍കേരളത്തിന്റെ ആ നിറംമാറ്റം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൊഴികെ, അതു നിലനിര്‍ത്താനും എല്‍.ഡി.എഫിനു കഴിഞ്ഞു. ആ അപ്രമാദിത്വം തുടര്‍ന്നാല്‍, തുടര്‍ഭരണമെന്ന ലക്ഷ്യത്തിലേക്ക് ഇടതുമുന്നണി കൂടുതലടുക്കും. എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനവിവാദവും ശബരിമല വിഷയവും വോട്ടില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയും ഇടതുക്യാമ്പിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണു യു.ഡി.എഫിന് ഏറെ നിര്‍ണായകം. നിലവില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലുമില്ല. തിരുവനന്തപുരത്ത് രണ്ട് സീറ്റും ആലപ്പുഴയില്‍ ഒരു സീറ്റും മാത്രം. ഇക്കുറി ഈയവസ്ഥ മാറിയാല്‍ യു.ഡി.എഫിനു ഭരണം പ്രതീക്ഷിക്കാം. തെക്കന്‍ജില്ലകളില്‍ എന്‍.ഡി.എയും പ്രതീക്ഷയര്‍പ്പിക്കുന്നു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നായ കോന്നിയും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുതരംഗത്തിലും യു.ഡി.എഫിന് ആശ്വാസം പകര്‍ന്നതാണു മധ്യകേരളം. ഇവിടെ രാഷ്ട്രീയസമവാക്യങ്ങളിലെ മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക യു.ഡി.എഫിനാണ് ഏറെ. കഴിഞ്ഞതവണ യു.ഡി.എഫിലായിരുന്ന കേരളാ കോണ്‍ഗ്രസ് (എം) ഇക്കുറി ഇടതുപക്ഷത്താണ്. ഇടതുമുന്നണിക്കുവേണ്ടി പാലാ പിടിച്ചെടുത്ത മാണി സി. കാപ്പനാകട്ടെ യു.ഡി.എഫിലും.
ബ്രായ്ക്കറ്റിന്റെ ഭാരമില്ലാതെ, പി.ജെ. ജോസഫും പി.സി. തോമസും നയിക്കുന്ന കേരളാ കോണ്‍ഗ്രസിനു യു.ഡി.എഫിനുള്ളിലും പുറത്തും അസ്തിത്വം തെളിയിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ട്വന്റി20, വി ഫോര്‍ കൊച്ചി എന്നീ അരാഷ്ട്രീയസംഘടനകളുടെ മത്സരം മൂന്ന് മുന്നണികള്‍ക്കും ആശങ്കയേകുന്ന ഘടകമാണ്.
ആര്. സുരേഷ്






