
മത്സ്യങ്ങളും കടൽജീവികളും മധ്യരേഖാ പ്രദേശത്തുനിന്നു കൂടുതൽ തണുപ്പേറിയ ഇടങ്ങളിലേക്കു താമസം മാറുകയാണെന്ന ഒരു സംഘം ഗവേഷകരുടെ കണ്ടെത്തൽ ഗ്ലോബൽ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കൗൺസിൽ പുറത്തുവിട്ടു.
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ചൂടേറുന്നതാണ് മത്സ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ ഇന്ത്യയുടെ ഗുജറാത്ത് തീരം വരെ മധ്യരേഖാ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കാമെന്നതിനാൽ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും മത്സ്യലഭ്യതയെയും ടൂറിസം പോലെയുള്ള ജനങ്ങളുടെ ഉപജീവന മാർഗങ്ങളെയും ഇതു ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
അങ്ങനെ വന്നാൽ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടൽ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറും.






