
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് എന്നത്തേതിലും തിളച്ചുമറിയുന്ന കാലം... ഐ.എസ്.ആര്.ഒ. ചാരക്കേസ് കേരളചരിത്രത്തിലെ ഏറ്റവും 'സെന്‍സേഷണല്‍' സംഭവമായി മാറാന്‍ പല കാരണങ്ങളുണ്ടായിരുന്നു. 'ബ്രിഗേഡിയര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ട രമണ്‍ ശ്രീവാസ്തവയാണു ചാരക്കേസിന്റെ ആസൂത്രകനെന്ന മാധ്യമവാര്ത്തകളായിരുന്നു അതിലൊന്ന്.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അടിക്കാന്‍ ലഭിച്ച ഏറ്റവും നല്ല വടിയായി കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ രമണ്‍ ശ്രീവാസ്തവയെന്ന അന്നത്തെ ഐ.ജി. മാറി. മുഖ്യമന്ത്രിക്കു രാജിവയ്ക്കേണ്ടിവന്നു. കരുണാകരനെതിരേ കരുവാക്കിയ അതേ രമണ്‍ ശ്രീവാസ്തവയെ, കാലങ്ങള്‍ക്കുശേഷം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കു സംസ്ഥാന പോലീസ് മേധാവിയാക്കേണ്ടിവന്നതും വിധിെവെപരീത്യം.
ബ്രിഗേഡിയറും കോട്ടുവാലയും
ഇന്ത്യന്‍ ബഹിരാകാശഗവേഷണരംഗത്തുതന്നെ ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായിരുന്നു ഐ.എസ്.ആര്.ഒ. ചാരക്കേസ്. ക്രയോജനിക് സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തിയിരുന്ന രണ്ട് പ്രഗത്ഭശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അതില്‍ ബലിയാടുകളായി. വിവാദത്തിന്റെ ഫലമായി, ഇന്ത്യ സ്വന്തമായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കാല്‍നൂറ്റാണ്ടോളം വൈകി.
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ര്ടീയചരിത്രത്തില് ഏറ്റവും നാണംകെട്ട ഏടായും ചാരക്കേസ് മാറി. ചാരക്കേസിന്റെ അന്വേഷണ വഴികളിലാണ് അന്നത്തെ ദക്ഷിണമേഖലാ ഐ.ജി. രമണ്‍ ശ്രീവാസ്തവയുടെ പേരും ഉയര്‍ന്നുവന്നത്.
കേസിലെ പ്രതികളായ മറിയം റഷീദയും ഫൗസിയ ഹസനും 'ബ്രിഗേഡിയര്‍' എന്ന് കോഡ് നാമത്തിലാണു ശ്രീവാസ്തവയെ വിളിച്ചിരുന്നത് എന്ന് ആയിരുന്നു അന്നത്തെ വാര്‍ത്തകള്‍. ബംഗളുരു സ്വദേശി ചന്ദ്രശേഖരന്റെ മൊഴിയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ബംഗളുരുവില്‍ സ്ഥിരമായി എത്തിയിരുന്ന ശ്രീവാസ്തവയെ 'കോട്ടുവാല' എന്നാണു ചന്ദ്രശേഖരനും മറ്റും വിളിച്ചിരുന്നതെന്ന അഭ്യൂഹങ്ങളും വാര്‍ത്തയായി.
ചാരക്കേസില്‍ ഉള്‍പ്പെട്ടവരുമായി അദ്ദേഹം നാലുതവണകൂടിക്കാഴ്ച നടത്തി തുടങ്ങിയ അതിശയോക്തികളും പുറത്തുവന്നു. ശ്രീവാസ്തവ, കരുണാകരന്റെ വിശ്വസ്തനായിരുന്നതിനാല് രാഷ്ട്രീയവിരോധികള്‍ അതു ഫലപ്രദമായി ഉപയോഗിച്ചു.
മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും അറസ്റ്റ്
മൂന്നുദശകത്തോളമായി കേരളത്തിന്റെ രാഷ്ര്ടീയ-സാമൂഹികമണ്ഡലത്തില്‍ ചാരക്കേസിന്റെ കനലടങ്ങിയിട്ടില്ല. മാലിയില്‍നിന്നു തിരുവനന്തപുരത്തു വിനോദസഞ്ചാരികളായെത്തിയ രണ്ട് സ്ത്രീകളെ വിസ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതാണു ചാരക്കേസിന്റെ തുടക്കം. 1994 ഒക്ടോബറിലാണു മറിയം റഷീദയും ഫൗസിയ ഹസനും അറസ്റ്റിലായത്. ഈസമയത്ത് ഇവര്‍ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ഇതു ശാസ്ത്രരഹസ്യങ്ങള്‍ ചോര്‍ത്താനാണെന്നും സ്പെഷല്‍ ബ്രാഞ്ച് വിലയിരുത്തി.
അന്വേഷണത്തിനിടെ, ഐ.എസ്.ആര്.ഒയിലെ എല്‍.പി.എസ്.സി. ഡെപ്യൂട്ടി ഡയറക്ടര്‍ നമ്പി നാരായണന് 1994 നവംബര്‍ 30-ന് അറസ്റ്റിലായി. 52 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. ഔദ്യോഗികരഹസ്യനിയമത്തിന്റെ മൂന്ന്, നാല്, അഞ്ച് വകുപ്പുകള്‍ ചേര്‍ത്തിരുന്നതിനാല്‍ 18 മാസത്തേക്കു ജോലിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. രാജ്യത്തിന്റെ ശാസ്ത്രരഹസ്യം മറ്റൊരു രാജ്യത്തിനു ചോര്‍ത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
തുടര്‍ന്ന്, അന്വേഷണം പലവഴി നീണ്ടു. നമ്പിക്കൊപ്പം ഐ.എസ്.ആര്.ഒ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ശശികുമാരനും അറസ്റ്റിലായി. തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പ്രയത്നത്തിലായിരുന്നു ഈ ശാസ്ത്രജ്ഞര്‍. ഇക്കാര്യത്തില്‍ നമ്പിക്കു വിദേശപരിശീലനവും ലഭിച്ചിരുന്നു. അന്വേഷണം കേരളത്തില്‍ ഒതുങ്ങിയില്ല. ഇടനിലക്കാരനെന്ന നിലയില്‍ ബംഗളുരു സ്വദേശി ചന്ദ്രശേഖരന്, െഹെദരാബാദ് സ്വദേശി രവീന്ദ്രറെഡ്ഡി തുടങ്ങിയവരും ചിത്രത്തില്‍ വന്നു.
ഗ്രൂപ്പ് പോര് ചാരക്കേസിനു വളമാകുന്നു
അന്നത്തെ ഡി.ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിച്ചത്. സമാന്തരമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റോയും ഉള്‍പ്പെടെയുള്ള ഏജന്‍സികളും അന്വേഷിച്ചു. 1994 ഡിസംബര്‍ രണ്ടിന് അന്വേഷണം സി.ബി.ഐക്കു െകെമാറി. പോലീസ് അന്വേഷണത്തിനിടെയാണു ശ്രീവാസ്തവയുടെ പേരുയര്‍ന്നത്. മികച്ച പശ്ചാത്തലമുള്ള ഉദ്യോഗ്ഥനെന്നാണു സി.ബി.ഐപോലും അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
എന്നാല്‍, കേരളാ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അദ്ദേഹത്തെ മൂന്നുതവണ ചോദ്യംചെയ്തു. 1994 ഡിസംബര്‍ ആയപ്പോഴേക്കു കേസിനു രാഷ്ര്ടീയമാനം െകെവന്നു. കരുണാകരനുമായി ഇടഞ്ഞുനിന്നിരുന്ന എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അതു സുവര്‍ണാവസരമാക്കി. 1991-ല്‍ അധികാരത്തില്‍ വന്നശേഷം കാറപടകത്തില്‍ ഗുരുതരപരുക്കേറ്റ കരുണാകരന് അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടങ്ങിയ പോര്, രാജ്യസഭാ സീറ്റ് പ്രശ്നത്തോടെ രൂക്ഷമായി. ചികിത്സയ്ക്കു പോയ കരുണാകരന്, മുഖ്യമ്രന്തിയുെട ചുമതല മന്ത്രി സി.വി. പത്മരാജനെ ഏല്‍പ്പിച്ചത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരുന്നു.
രാജ്യസഭയിലേക്കുള്ള ഒഴിവില്‍ എ ഗ്രൂപ്പ് നിര്‍ദേശിച്ച ഡോ: എം.എ. കുട്ടപ്പനെ തഴഞ്ഞ്, മുസ്ലിം ലീഗിനു കരുണാകരന് സീറ്റ് നല്‍കിയതോടെ പ്രശ്നം തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. മന്ത്രിസ്ഥാനം രാജിവച്ച ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് കരുണാകരനെതിരേ പരസ്യമായി രംഗത്തുവന്നു. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീവാസ്തവയ്ക്കെതിരേ നടപടിയെടുക്കാനാവില്ലെന്ന കരുണാകരന്റെ ഉറച്ചനിലപാടും അവര്‍ ആയുധമാക്കി. കരുണാകരനെ ചാരനെന്നുപോലും വിളിച്ച് അപമാനിച്ചു.
ഇതിനിടെ, മകന് കെ. മുരളീധരനെ തങ്ങള്‍ക്കു മുകളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കരുണാകരന് അമിതതാത്പര്യം കാട്ടുന്നുവെന്നാരോപിച്ച് ഐ ഗ്രൂപ്പിലും പ്രതിഷേധമുയര്‍ന്നു. രമേശ് ചെന്നിത്തല, ജി. കാര്ത്തികേയന്, എം.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ 'തിരുത്തല്‍വാദികള്‍' രംഗത്തുവന്നു. യു.ഡി.എഫില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കരുണാകരനെതിരായി.
മുഖ്യമ്രന്തിയെ മാറ്റണമെന്നാവശ്യപ്പെട്ട്, എം.എല്‍.എമാരുടെ ഒപ്പുശേഖരിച്ച് െഹെക്കമാന്‍ഡിനു പരാതി നല്കി. ഒടുവില്‍, കരുണാകരന് മുന്‍െകെയെടുത്ത് പ്രധാനമന്ത്രിസ്ഥാനത്ത് അവരോധിച്ച പി.വി. നരസിംഹറാവുവും അദ്ദേഹത്തെ െകെവിട്ടു. ഇതോടെ, 1995 മാര്‍ച്ച് 16-ന് അത്യന്തം നാടകീയമായി, തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനത്തെ പൊതുയോഗത്തില്‍ കരുണാകരന് രാജി പ്രഖ്യാപിച്ചു; എ.കെ. ആന്റണി മുഖ്യമന്ത്രിയായി.
എല്ലാം മറികടന്ന ശ്രീവാസ്തവ
പ്രതികളുമായി ബന്ധമാരോപിക്കപ്പെട്ട ശ്രീവാസ്തവയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട്, സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹം ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലേക്കു പോയി. എന്നാല്‍, ആരെ ആയുധമാക്കിയാണോ 1994-ല്‍ കരുണാകരനെതിരേ ഉമ്മന്‍ ചാണ്ടിയും കൂട്ടരും യുദ്ധം നയിച്ചത്, അതേ ശ്രീവാസ്തവയെ 2005-ല്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചു.
മുതിര്‍ന്ന രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു നിയമനം. പിന്നീട് അധികാരത്തിലെത്തിയ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ ശ്രീവാസ്തവയെ ആ സ്ഥാനത്തു നിലനിര്‍ത്തി. 2008-ല്‍ വിരമിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവുമായി!






