
കൊല്‍ക്കത്ത: നാലാഴ്ചയ്ക്കിടെ എട്ടു ഘട്ടങ്ങളായി ബംഗാളില്‍ വോട്ടെടുപ്പ് നീളുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനുദിനം വിഷയങ്ങള്‍ കണ്ടെത്താനാകാതെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രത്യക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും മറിച്ചും തിരിച്ചും പറഞ്ഞ് ഇരു പാര്‍ട്ടികളും കുഴഞ്ഞു. ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞാല്‍ അടുത്ത മൂന്ന് ഘട്ടത്തിലേക്ക് എന്തു പറയണമെന്ന ആലോചനയിലാണ് മമതയും അമിത്ഷായും.
നാലാംഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന പ്രചരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണം നയിക്കാന്‍ മമതാബാനര്‍ജിക്ക് പിടിവള്ളി കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പൗരത്വ റജിസ്റ്ററായിരുന്നു. നബദ്വീപില്‍ നടന്ന റാലിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ നാട്ടുകാരെ അഭയാര്‍ത്ഥികളാക്കി തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കപ്പെടും എന്നായിരുന്നു മമതയുടെ വിമര്‍ശനം. താന്‍ അധികാരത്തില്‍ വന്നാല്‍ ആരും തടങ്കല്‍ പാളയത്തിലേക്ക് പോകേണ്ടി വരില്ലെന്നും സംസ്ഥാനത്ത് എന്‍ആര്‍സി യോ ദേശീയ പൗരത്വ ഭേദഗതിയോ നടപ്പിലാക്കില്ലെന്നും പറഞ്ഞു. ഈ കാരണത്താല്‍ ബിജെപിയെ അധികാരത്തില്‍ ഏറ്റാതിരിക്കാന്‍ വോട്ടു ചെയ്യുക എന്നുമായിരുന്നു പ്രചരിപ്പിച്ചത്.
ബിജെപിയുടെ പ്രചരണം നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി നിയമം കൊണ്ടാണ് മമതയെ എതിരിട്ടത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ സിഎഎ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അതിലൂടെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നും നബദ്വീപ് ജില്ലയിലെ മറ്റൊരിടമായ ടെഹാട്ടയിലെ റാലിയില്‍ പ്രസംഗിച്ചു. എന്നാല്‍ ഇതിനെതിരേ മമതയുടെ പ്രതിരോധവും പിന്നാലെ വന്നു.
ബിജെപിയെ വിശ്വസിക്കരുത് എന്നും ആസ്സാമില്‍ അവര്‍ എന്‍ആര്‍സി നടപ്പാക്കി തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അന്തിമ പട്ടികയായെന്നും മമത പറഞ്ഞു. തടങ്കല്‍ പാളയത്തിലേക്ക് പോകേണ്ടവരുടെ പട്ടിക അസം സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുകയാണെന്നും എന്തുകൊണ്ടാണ് പോകാത്തതെന്ന് ചോദിച്ച് അവസാന പട്ടികയില്‍ പെടാത്തവര്‍ക്ക് നോട്ടീസും നല്‍കിയിരിക്കുകയാണെന്നും പറഞ്ഞു.
അധികാരത്തില്‍ വന്നാല്‍ ബംഗാളിലും ഇതായിരിക്കും സ്ഥിതി. അഭയാര്‍ഥികളെ അവര്‍ തടങ്കലിലേക്ക് അയയ്ക്കുമെന്നും മമത പറഞ്ഞു. അതേസമയം പശ്ചിമ ബംഗാളില്‍ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയില്ലെന്നു നേരത്തേ തന്നെ പറഞ്ഞിട്ടുള്ള അമിത്ഷാ ഇക്കാര്യത്തില്‍ മമത അഭയാര്‍ത്ഥകളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലൂടെ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ക്ക് പൗരത്വം കിട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ മമത ഇതിനെ എതിര്‍ക്കുന്നു. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കിട്ടുന്നതിനെ എതിര്‍ക്കുന്നയാളാണ് മമത. അവരുടെ അവകാശം ഹനിക്കാനാണ് മമതയുടെ ശ്രമമെന്നും അമിത്ഷാ പറഞ്ഞു. ടെഹാട്ട ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്.






