
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സർക്കാര്‍ നടപടി പ്രശംസനീയമെന്ന് കേരള ഹൈക്കോടതി. നിരക്ക്കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടക്കം നൽകിയ ഹർജിയിലാണ് പ്രശംസ. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. കോവിഡ് ചികിത്സയ്ക്ക് ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നൽകേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികൾ ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
ആർടിപിസിആർ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ രംഗത്തുവന്നിരുന്നു. എന്നാല്‍ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.






