
പത്തനംതിട്ട: ക്രൈസ്തവികതയില്‍ പതിവായി പുലര്‍ത്തി വന്ന പരമ്പരാഗത രീതികളില്‍ വിപളവകരമായ സമീപനം നടത്തിയാള്‍ കൂടിയായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി. കടന്നുപോകുമ്പോള്‍ ചിരിയിലൂടെ വലിയ ചിന്തകള്‍ ഉണര്‍ത്തിവിട്ട അദ്ദേഹം സമൂഹത്തിലെ നാനാ തുറകളിലുള്ളവരുമായി സംവദിച്ചു. അന്യ മതസ്ഥര്‍, യുക്തിവാദികള്‍, സാമൂഹ്യ മത നേതാക്കള്‍ എല്ലാവരുമായും ഊഷ്മളമായ ബന്ധം സൂക്ഷിച്ചു. തന്റെ രീതികള്‍ക്കുള്ള വിമര്‍ശനങ്ങളെ അദ്ദേഹം രസകരമായി നേരിട്ടു്
ജാതി മത ചിന്തകള്‍ക്കതീതമായ സമൂഹ്യസൃഷ്ടിയായിരുന്നു തിരുമേനിയുടെ സ്വപ്നവും ദര്‍ശനവും. എല്ലാറ്റിലും അദ്ദേഹം ക്രിസ്തുവിനെയും ക്രിസ്തുവിന്റെ ലോകമാനവികതയും അപര സ്നേഹവും തെരഞ്ഞു. ക്രിസ്തുവിന്റെ അതിരില്ലാത്ത് സ്നേഹം എന്നത് ക്രിസ്ത്യാനികളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം മാത്രമല്ല എന്ന് അദ്ദേഹം പല തവണ ഉദ്ഘോഷിച്ചു. കമ്യുണിസ്റ്റുകളെയും സിനിമാതാരങ്ങളെയും സമ്പത്തുള്ളവനെയും ഇല്ലാത്തവനെയും ഒരു പോലെ കണ്ടു.
നിരീശ്വരവാദികള്‍, യുക്തിവാദികള്‍ എന്ന പൊതുധാരണയില്‍ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര് കമ്യൂണിസ്റ്റുകാരില്‍ നിന്നും അകലം പാലിക്കുമ്പോള്‍ മതേതര സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മുന്‍ നിര്‍ത്തിയായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ ഇടപെടല്‍. മാര്‍ക്സിസ്റ്റുകാരുടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം അതിഥിയായി. മറ്റു ബിഷപ്പുമാരുടെ അഭ്യര്‍ഥന പോലും വകവയ്ക്കാതെയാണ് ഒരിക്കല്‍ തിരുമേനി ത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുത്തത്.
തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനത്തെ അദ്ദേഹം കൈകാര്യം ചെയ്തു. ദൈവം അംഗീകരിക്കുന്നവരെ താനും അംഗീകരിക്കുന്നു. മതേതര സമൂഹത്തെക്കുറിച്ചുള്ള സെമിനാറിനാണ് പോയതെന്നും മതേതര സമൂഹമെന്നാല്‍ ദൈവമില്ലാത്ത സമൂഹമെന്നല്ലെന്നുമായിരുന്നു മറുപടി. കമ്യൂണിസ്റ്റ് നേതാക്കള്‍ വരെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. പിണറായി വിജയനും എം.എ. ബേബിയ്ക്കും സീതാറാം യെച്ചൂരിക്കുമൊപ്പം വേദി പങ്കിട്ടു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നത് ലക്ഷ്യമിട്ടായിരുന്നു ക്രിസ്തു പ്രവര്‍ത്തിച്ചതെന്നും ആ ഒരര്‍ത്ഥത്തില്‍ ക്രിസ്തു തന്നെ വലിയ വിപ്ലവകാരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരിക്കല്‍ അമൃതാനന്ദമയിയെ കാണുവാന്‍ പോയപ്പോഴും അദ്ദേഹം സഭയില്‍ വിവാദത്തിനിരയായി. സഭയിലെ ഒരു വിഭാഗം അദ്ദേഹത്തെ വിമര്‍ശിച്ചു. തന്റെ പ്രസ്റ്റിജ് മനസ്സിലാക്കാതെ അമൃതാനന്ദമയിയെപ്പോലെ യുള്ളവരെ അങ്ങോട്ട് പോയി കണ്ടതായിരുന്നു ആക്ഷേപം. എന്നാല്‍ തന്റെ പ്രവര്‍ത്തി തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ അമ്മയുടെ അനുഗ്രഹം വാങ്ങുവാന്‍ പോയതല്ല എന്നും അമ്മ അനുഗ്രഹിച്ചുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുമേനിക്ക് നല്ലത് വരട്ടെയെന്നു ദൈവം അനുഗ്രഹിക്കട്ടെ എന്നും അമ്മ പറയുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നുമില്ലെന്നും പറഞ്ഞു.
മറ്റൊരിക്കല്‍ മാവേലിക്കരയില്‍ കൃഷ്ണ വിഗ്രഹത്തിന് അദ്ദേഹം മാലയിട്ടപ്പോഴും ഉണ്ടായ വിവാദത്തെ അദ്ദേഹം തന്റേതായ രീതിയില്‍ ന്യായീകരിച്ച കാര്യം ക്രിസോസ്റ്റത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്ത സംവിധായകന് ബ്ളെസ്സി ഒരു മാധ്യമത്തോട് പറഞ്ഞു. തന്റെ കൂട്ടുകാരന്റെ പിതാവ് തനിക്കും പിതാവിനെ പോലെയാണെന്നും അദ്ദേഹത്തെ താന്‍ ആദരിക്കാറുണ്ടെന്നും പറഞ്ഞ തിരുമേനി ഈ വിഗ്രഹം നിങ്ങള്‍ ക്ഷേത്രത്തില്‍ കൊണ്ടു വെയ്ക്കുമ്പോഴാണ അത് ദൈവമായി മാറുകയെന്നാണ് നല്കിയ മറുപടി. അക്രൈസ്തവിക കാഴ്ചപ്പാടുകളുടെ മുന്‍വിധികളെയാണ് ഇതിലൂടെ അദ്ദേഹം ആക്രമിച്ചത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തര ചിന്തയെയും പരിഹസിച്ചു. സ്വര്‍ണ്ണക്കട പോലെയുള്ള വന്‍ കടകളും മാടക്കടകള്‍ പോലെ ചെറിയ കടകളും ഉദ്ഘാടനം ചെയ്യുവാന്‍ തിരുമേനിയെ ക്ഷണിക്കാറുണ്ട്. ഇതില്‍ മാടക്കടകളൊക്കെ ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്നതിനെ അദ്ദേഹത്തിന്റെ പ്രസ്റ്റീജ് ഉയര്‍ത്തി ആള്ക്കാര് വിമര്‍ശിക്കുമായിരുന്നു. മാടക്കട തുറക്കാന്‍ തിരുമേനി പോകരുതെന്ന ഉപദേശത്തെ അദ്ദേഹം മാടക്കടക്കാരനെ അപ്രധാന വ്യക്തിയായി കരുതുന്നതിനെ വിമര്‍ശിച്ചാണ് തിരിച്ചടിച്ചത്.
താന്‍ ബിഷപ്പ് ഓഫ് റോം ആകുന്നത് പത്രോസിന്റെ സിംഹാസനത്തിലിരിക്കുമ്പോഴല്ല. ഇവിടത്തെ ആശുപത്രിയില്‍ പോകുമ്പോഴാണെന്ന പോപ്പ് ജോണിന്റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു. പ്രസ്റ്റീജ് ഉള്ള പരിപാടികളിലെ മെത്രാപ്പോലിത്താ പങ്കെടുക്കാവൂവെന്ന് കരുതുന്ന പലരുമുണ്ട്. എന്നാല്‍ പാവപ്പെട്ടവന് ക്ഷണിക്കുന്നത് ദൈവകൃപയ്ക്കു വേണ്ടി പ്രാര്‍ഥിക്കാനാണ്. മറ്റവന് തിരുമേനി കട തുറന്നാല്‍ കുറെയാളെ കൂട്ടാം, വില്പന മെച്ചപ്പെടുത്താമെന്നൊക്കെയുള്ള കണക്കുകൂട്ടലിലാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാ ബിഷപ്പായി ആരെങ്കിലും ചിത്രീകരിച്ചാലും അദ്ദേഹം വിയോജിക്കും. ദേശത്തിനു ചേരുന്ന രീതിയില്‍ അവിടുത്തെ ജനങ്ങള്‍ക്കു പ്രയോജനം ചെയ്യുംപോലെ നേതൃത്വം കൊടുക്കുന്നതിനെയാണ് മാതൃകയെന്ന് അദ്ദേഹം പറയും. ഏല്പിച്ച ജോലി ഉത്തരവാദിത്തത്തോടെ, സമൂഹത്തിനു പ്രയോജനപ്പെടുന്ന രീതിയില്‍ ചെയ്യണം. അതായിരിക്കണം മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു മാറ്റമുണ്ടാകണമെങ്കില്‍ നല്ല പോലെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണം. അതിനു കഴിയുന്നവര്‍ക്കേ ജനത്തിനു പുതിയ ദര്‍ശനം കൊടുക്കാനാവൂ എന്നും അദ്ദേഹം വിശ്വസിച്ചു.
ദൈവം ലോകത്തെ സ്നേഹിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം സഭയെ സ്നേഹിച്ചു എന്നല്ല. സഭ ലോകത്തിന് വേണ്ടിയാണ്. ഒരു എംഎല്‍എ യെ നാം തിരഞ്ഞെടുക്കുന്നത് നമ്മുടെ കാര്യം നോക്കാനാണ്, സ്വന്തം കാര്യം നോക്കാനല്ല. അതുപോലെയാണ് സഭയുടെ കാര്യവും. എന്നാല്‍ ലോകത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ജീവന് നല്‍കേണ്ടുന്നതാണ് സഭ. ഇന്ന് സഭയുടെ ഉദ്ധാരണത്തിനു വേണ്ടി ലോകത്തെ ഉപയോഗിക്കുകയാണ് നമ്മള് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വേദപുസ്തകം ഓരോ കാലഘട്ടത്തിനുമനുസരിച്ച് പുനരാഖ്യാനം ചെയ്യണമെന്നും വാക്യങ്ങള്‍ അതേപടി വ്യാഖ്യാനിച്ചാല്‍ അപകടമായിരിക്കുമെന്നും അദ്ദേഹം കരുതി. യേശുവിനെ ക്രിസ്ത്യാനികളുടെ മാത്രം ദൈവമാക്കി ഏറ്റവും വലിയ ഇടത്തൂട്ടുപദേശം വിറ്റു ജീവിക്കുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളെന്ന് അദ്ദേഹം തുറന്നടിച്ചു. ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെ മനസ്സിലാക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ദൈവം ഒന്നേയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു.






