
കോട്ടയം: മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് (64) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.
കോട്ടയത്ത് ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചിത്. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനുമായി. മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ രാജാവിന്റെ മകനും മമ്മൂട്ടിക്ക് മലയാളസിനിമയില്‍ പുനര്ജന്മം കൊടുത്ത ന്യൂഡല്‍ഹിയും ഡെന്നീസിന്റെ തൂലികയിലാണ് പിറന്നത്. ജോഷി, തമ്പി കണ്ണന്താനം തുടങ്ങിയ പ്രശസ്ത സംവിധായകര്‍ക്കുവേണ്ടി ധാരകളം തിരക്കഥകള്‍ രചിച്ചിട്ടുണ്ട്. പ്രിയയര്ദര്ശനുവേണ്ടി എഴുതിയ ഗീതാഞ്ജലിയാണ് അവസാന ചിത്രം.
നിറക്കൂട്ട്, ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, ആകാശദൂത്, വജ്രം, കഥക്ക് പിന്നിൽ, കോട്ടയം കുഞ്ഞച്ചൻ, പത്താം നിലയിലെ തീവണ്ടി തുടങ്ങി 45 ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.
അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.






